കേരളത്തിൽ കനത്ത മഴയും കാറ്റും;വ്യാപക നഷ്ടം, 7 പേർ മരിച്ചു, സംസ്ഥാനത്ത് പലയിടത്തും ഗതാഗതം സ്തംഭിച്ചു
തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ശക്തം. മഴ കനത്തതോടെ കാലവർഷക്കെടുതിയിൽ ഏഴ് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇടുക്കി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലാണ് കാലവര്‍ഷം കൂടുതല്‍ നാശം വിതച്ചത്. കേരളത്തിന്റേയും ലക്ഷദ്വീപിന്റേയും തീരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനു സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
കാസര്‍കോട് കുശാല്‍ നഗര്‍ സ്വദേശിയായ എല്‍കെജി വിദ്യാര്‍ഥിനി ഫാത്തിമ(4), തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ദീപ, കോഴിക്കോട് ചാലിയത്ത് കദീജ, എടത്വ തലവടിയില്‍ വിജയകുമാര്‍, കാസര്‍കോട് അഡൂര്‍ സ്വദേശി ചെനിയ നായിക് ,ബാലരാമപുരം പുന്നക്കാട്ട് പൊന്നമ്മ, കണ്ണൂര്‍ പടിഞ്ഞാറയില്‍ ഗംഗാധരന്‍ എന്നിവരാണ് മരിച്ചത്. കോഴിക്കോട്ടെ മുഴുവന്‍ താലൂക്കുകളിലും കണ്‍ട്രോള്‍ റൂം തുറന്നു. മൂന്നിടത്ത് ദുരിതാശ്വാസ ക്യാംപുകളും തുറന്നിട്ടുണ്ട്.

പത്തനംതിട്ട ജില്ലയിലെ മണിയാർ ഡാം ജലനിരപ്പ് ഉയരുന്നതിനാൽ തുറക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. പമ്പയുടെയും കക്കാട് ആറിന്റെയും തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും ജില്ലാ കലക്ടറുടെ അറിയിപ്പുണ്ട്. കൊച്ചി ചെല്ലാനത്ത് ശക്തമായ കടലാക്രമണം നടന്നിട്ടുണ്ട്. അടിമാലി-മൂന്നാര്‍ റൂട്ടില്‍ രണ്ടാം മൈലിനു സമീപം ഉരുള്‍ പൊട്ടി. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു.












Click it and Unblock the Notifications