കാലവർഷം അകന്നു നിൽക്കുന്നു; രണ്ട് ദിവസം കൂടി വൈകും, ജൂൺ എട്ടിന് എത്തും, സംസ്ഥാനത്ത് കനത്ത ചൂട്
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം എത്താൻ രണ്ട് ദിവസം കൂടി വൈകിയേക്കും. ജൂൺ ആറ് വ്യാഴാഴ്ചയോടെ കാലവർഷം തുടങ്ങുമെന്നായിരുന്നു ആദ്യം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ രണ്ട് ദിവസം കൂടി വൈകി ജൂൺ എട്ടോട് കൂടി മാത്രമെ സംസ്ഥാനത്ത് കാലവർഷം എത്തുകയുള്ളു.
വിദ്യാർത്ഥിയെ ചികിത്സിച്ച മൂന്ന് നഴ്സുമാർക്ക് പനി; 5 പേർ ഐസലേഷൻ വാർഡിൽ, ആശങ്ക വേണ്ടെന്ന് മന്ത്രി
കാലവർഷം ശ്രീലങ്കയുടെ തെക്കൻ ഭാഗത്ത് എത്തിയിട്ട് 3 ദിവസമായി. സാധാരണ രണ്ട് ദിവസനത്തിനകം കേരളത്തിൽ എത്തേണ്ടതാണ്. അറബിക്കടലിന്റെ പടിഞ്ഞാറൻ ഭാഗത്തായി രൂപപ്പെട്ട ന്യൂനമർദ്ദമാണ് കാലവർഷം കേരളത്തിലെത്താൻ തടസ്സമായി നിൽക്കുന്നതെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. സാധാരണ ഗതിയിൽ ജൂൺ 5 വരെ കാലവർഷം വൈകാറുണ്ട്. പക്ഷെ അടുത്ത കാലത്തൊന്നും കാലവർഷം ഇത്രയും വൈകിയിട്ടില്ല.
1972ൽ ജൂൺ 18നാണ് കാലവർഷം ആരംഭിച്ചത്. 1918, 1955 വർഷങ്ങളിലാകട്ടെ ജൂൺ 11ഓടെയാണ് കേരളത്തിൽ മഴ ലഭിച്ച് തുടങ്ങിയത്. അതേ സമയം കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്. കേരളത്തിൽ കനത്ത ചൂട് തുടരുകയാണ്. രാജ്യത്തെ പലയിടങ്ങളിലും 49 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നിട്ടുണ്ട്.
അതേ സമയം കേരളത്തിൽ ഇക്കുറി പ്രതീക്ഷച്ചതിനേക്കാൾ കുറവ് വേനൽമഴയാണ് ലഭിച്ചത്. മാർച്ച് ഒന്ന് മുതൽ മെയ് 31 വരെ പ്രതീക്ഷിച്ചതിനേക്കാൾ പകുതിയോളം മഴ മാത്രമാണ് ലഭിച്ചത്. 55 ശതമാനത്തിന്റെ കുറവാണ് ഇക്കുറി വേനൽ മഴയിൽ ഉണ്ടായതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.