നാശം വിതച്ച് മഴ ; സംസ്ഥാനത്ത് നാലു മരണം; വ്യാഴാഴ്ച വരെ മഴ തുടർന്നേക്കും
Recommended Video
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വ്യാഴാഴ്ച വരെ മഴയും ശക്തമായ കാറ്റും തുടരാനാണ് സാധ്യതയെന്ന് കാലാസവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഒഡീഷ തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം മൂലം പടിഞ്ഞാറൻ കാറ്റ് ശക്തമായിട്ടുണ്ട്. ഇതാണ് സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിൽ മഴ കനക്കാൻ കാരണമായത്. കേരളത്തെ കൂടാതെ കർണാടക, ലക്ഷദ്വീപ് തീരങ്ങളിലും മഴയും കാറ്റും ശക്തമായിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് ഇതുവരെ നാല് മരണം. ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേരെ കാണാതായിട്ടുണ്ട്. കോഴിക്കോട് ഓമശ്ശേരി മാനിപുരം കല്ലുരുട്ടി അയ്യത്തൻകുന്ന് കല്യാണി (85), ആര്യപ്പറമ്പ് കാഞ്ഞിരക്കാട്ട് സിറിയക്കിന്റെ മകൾ സിതാര (20),ആലപ്പുഴ മണപ്പുറം ഫിഷർമെൻ കോളനിയിൽ പുരഹരന്റെ ഭാര്യ സുഭദ്ര (60), കോഴിക്കോട്ട് ഫറോക്ക് കരുവൻതിരുത്തി സായ്മഠത്തിനു സമീപം ആവത്താൻ വീട്ടിൽ റജീഷ് കുമാറിന്റെ മകൻ വൈഷ്ണവ് (17) എന്നിവരാണ് മരിച്ചത്. രണ്ട് പേർ മരം വീണും ഒരാൾ ഷോക്കേറ്റുമാണ് മരിച്ചത്.
സംസ്ഥാനത്ത് വ്യാപക കൃഷി നാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് നെയ്യാർ ഡാമിന്റെയും വയനാട്ടിൽ ബാണാസുരസാഗർ അണക്കെട്ടിന്റെയും ഷട്ടറുകളും തുറന്നു. എറണാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ട്രാക്കിൽ വെള്ളം കയറി സിഗ്നൽ സംവിധാനം തകരാറിലായി. തൃശൂർ ചാവക്കാട്ട് കടപ്പുറം പഞ്ചായത്തിൽ കടൽക്ഷോഭം മൂലം നൂറോളം വീടുകളിൽ വെള്ളം കയറി. സംസ്ഥാനത്ത് എഴുന്നൂറിൽ അധികം വൈദ്യുതി ലൈനുകൾ പൊട്ടിയതായി റിപ്പോർട്ടുണ്ട്.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്തെ മഴയെ തുടർന്ന് സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.