മഴക്കെടുതിയിൽ കേരളം; 12 മരണം; വ്യാപക കൃഷി നാശം; 19ന് വീണ്ടും ന്യൂനമർദ്ദത്തിന് സാധ്യത
Recommended Video
തിരുവനന്തപുരം: കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. മഴക്കെടുതിയിൽ തിങ്കളാഴ്ച 12 പേരാണ് സംസ്ഥാനത്ത് മരിച്ചത് . 3 പേരെ കാണാതായിട്ടുണ്ട്. പത്തനംതിട്ടയിൽ പമ്പയിൽ ശബരിമല തീർഥാടകനെയും കോട്ടയത്ത് മണിമലയാറ്റിൽ മീൻപിടിച്ചുകൊണ്ടിരുന്ന രണ്ടുപേരെയും ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു. സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ എട്ടുകോടിയുടെ നഷ്ടമുണ്ടായതായാണ് കണക്കുകൾ.
കുളങ്ങളും നദികളും തോടുകളും നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്. തീരപ്രദേശങ്ങളിൽ മിക്ക വീടുകളും വെള്ളത്തിലാണ്. മഴക്കെടുതി രൂക്ഷമായ പ്രദേശങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്. കുട്ടനാട്ടിൽ 525 ഏക്കറിലെ നെൽകൃഷി മടവീണ് നശിച്ചു. രണ്ട് കോടി രൂപയുടെ കൃഷിനാശമാണ് കുട്ടനാട്ടിൽ മാത്രം കണക്കാക്കുന്നത്.
ഒഡീഷ തീരത്തു ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തെ തുടർന്നുണ്ടായ ശക്തമായ പടിഞ്ഞാറൻ കാറ്റാണു കേരളത്തിലെ കനത്ത മഴയ്ക്ക് കാരണമായത്. 19ന് വീണ്ടും ന്യൂനമർദ്ദമുണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതോടെ മഴ വീണ്ടും ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. ചൊവ്വാഴ്ച ശക്തമായ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റടിക്കാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ പ്ലസ് ടു വരെയുള്ള എല്ലാ സ്കൂളുകൾക്കും അവധിയാണ്. മഹാത്മാഗാന്ധി സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.