കാലവർഷം ദുർബലമാകുന്നു; വിവിധ ജില്ലകളിലെ ഓറഞ്ച് അലേർട്ട് പിൻവലിച്ചു, ചുഴലിക്കാറ്റിന് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു. ഒരാഴ്ച വൈകി ശനിയാഴ്ചയാണ് കാലവർഷം കേരളാ തീരത്ത് എത്തിയത്. കാലവർഷം ദുർബലമായതോടെ വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേർട്ട് പിൻവലിച്ചു. മൂന്ന് ദിവസം കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു നേരത്തെ മുന്നറിയിപ്പ് നൽകിയത്.
ബംഗാൾ പിടിക്കാൻ ബിജെപിയുടെ ''ഓപ്പറേഷൻ 250''; 6 സീറ്റിൽ നിന്നും കുതിച്ച് ചാട്ടം, നാലായി തിരിച്ചു
നാളെ എറണാകുളം, മലപ്പുറം ജില്ലകളിലും ചൊവ്വാഴ്ച തൃശൂർ, മലപ്പുറം , എറണാകുളം ജില്ലകളിലും പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേർട്ടാണ് പിൻവലിച്ചിരിക്കുന്നത്. അതേ സമയം കണ്ണൂരും കോഴിക്കോട്ടും തിങ്കളാഴ്ച യെല്ലോ അലേർട്ടായിരിക്കും. ബുധനാഴ്ച മലപ്പുറത്തും കോഴിക്കോട്ടും ഓറഞ്ച് അലേർട്ട് ആയിരിക്കും.
അതേ സമയം അറബിക്കടലിൽ ലക്ഷദ്വീപ് തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം അതിതീവ്രമാകാൻ സാധ്യതയുണ്ട്. വരുന്ന 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റാകാനും സാധ്യതയുണ്ട്. 44 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
കാലവർഷം ശനിയാഴ്ട കേരളാ തീരത്ത് എത്തിയെന്ന് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം അറിയിച്ചിരുന്നെങ്കിലും സംസ്ഥാനത്ത് കാര്യമായ മഴ ലഭിച്ചിരുന്നില്ല. വേനൽ മഴയിലുണ്ടായ കുറവ് കാർഷിക മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. വേനൽ മഴയിൽ 25 ശതമാനത്തോളം കുറവാണ് ഇക്കുറി ഉണ്ടായത്. ഓറഞ്ച് അലേർട്ട് പിൻവലിച്ചെങ്കിലും ജാഗ്രത തുടരാൻ സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.