കൊച്ചി മെട്രൊയുടെ പിറന്നാൾ സമ്മാനം: പ്രതിമാസ സീസൺ ടിക്കറ്റ് ഉടൻ
കൊച്ചി: മെട്രൊ സർവീസിന്‍റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ചു യാത്രക്കാരെ കാത്തിരിക്കുന്നത് ആകർഷകങ്ങളായ ഒട്ടേറെ ഇളവുകൾ. അടുത്ത മാസം 17നാണു കേരളത്തിലെ ആദ്യ മെട്രൊയുടെ ഒന്നാം പിറന്നാൾ. ഇതുമായി ബന്ധപ്പെട്ടു യാത്രക്കാരെ ആകർഷിക്കാൻ നടപ്പാക്കേണ്ട പ്രഖ്യാപനങ്ങളെ കുറിച്ചു കൊച്ചി മെട്രൊ റെയ്ൽ ലിമിറ്റഡ് ചർച്ച തുടങ്ങി. അടുത്തയാഴ്ചയോടെ അന്തിമ രൂപരേഖയാകും.
സ്ഥിരം യാത്രക്കാർക്കു പ്രയോജനകരമായ സീസൺ ടിക്കറ്റുകൾ ഏർപ്പെടുത്താൻ ഒന്നാം വാർഷികത്തിൽ തീരുമാനമായേക്കുമെന്നു കെഎംആർഎൽ മാനേജിങ് ഡയറക്റ്റർ എ.പി.എം മുഹമ്മദ് ഹനീഷ്. യാത്രാ നിരക്കിൽ കാര്യമായി ഇളവു നൽകുന്ന പ്രതിമാസ പാസ് സംവിധാനമാണു പരിഗണനയിലുള്ളത്. നിലവിൽ യാത്രാ നിരക്കിൽ 20 ശതമാനം ഇളവു നൽകുന്ന കൊച്ചി വൺ കാർഡുകൾ വിതരണം ചെയ്യുന്നുണ്ട്. ഇതോടൊപ്പം സീസൺ ടിക്കറ്റുകൾ കൂടി തുടങ്ങാനാണു തീരുമാനം.
സീസൺ ടിക്കറ്റുകൾ ഏർപ്പെടുത്തുന്നതോടെ സ്ഥിരം യാത്രക്കാരായ സർക്കാർ ഉദ്യോഗസ്ഥർ, വിദ്യാർഥികൾ എന്നിവരുടെ എണ്ണം കൂടുമെന്നാണു പ്രതീക്ഷ. മെട്രൊ സർവീസിൽ സീസൺ ടിക്കറ്റ് സംവിധാനം ആരംഭിക്കണമെന്ന ആവശ്യം പല ഭാഗങ്ങളിൽ നിന്നും ഉയർന്നിരുന്നു. സർവീസ് തുടങ്ങി ഒരു വർഷം തികയാറായിട്ടും കൊച്ചി മെട്രൊ കാര്യമായ വരുമാന വർധനവ് ഉണ്ടാക്കിയിട്ടില്ല. സർവീസുകളുടെ എണ്ണം കൂട്ടുന്നതുൾപ്പെടെ കാര്യങ്ങളിലും ഇതു വരെ അന്തിമ തീരുമാനമായിട്ടില്ല.
2017 ജൂൺ 17നു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കൊച്ചി മെട്രൊ സർവീസ് ഉദ്ഘാടനം ചെയ്തത്. ആലുവ മുതൽ പാലാരിവട്ടം വരെ 13.4 കിലോമീറ്റർ സർവീസാണ് അന്നു തുടങ്ങിയത്. തുടർന്ന് ഒക്റ്റോബർ മൂന്നിന് പാലാരിവട്ടം മുതൽ മഹാരാജാസ് വരെ സർവീസ് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.18 കിലോമീറ്ററിൽ 16 മെട്രൊ സ്റ്റേഷനുകളാണുള്ളത്. ഒന്നാം ഘട്ടത്തിൽ ഉൾപ്പെട്ട മഹാരാജാസ് മുതൽ പേട്ടവരെയുള്ള മെട്രൊ നിർമാണം പുരോഗമിക്കുകയാണ്. എറണാകുളം സൗത്ത് , കടവന്ത്ര, എളംകുളം, വൈറ്റില, തൈക്കൂടം, പേട്ട എന്നീ ആറ് സ്റ്റേഷനുകളാണ് ഈ റീച്ചിലുള്ളത്. മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള മെട്രൊ നിർമാണം വൈകാതെ പൂർത്തിയാക്കി 2018 മെയ് മുതൽ സർവീസ് തുടങ്ങാനാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു എപിഎം മുഹമ്മദ് ഹനീഷ് അറിയിച്ചു. എറണാകുളം സൗത്ത് റെയ്ൽവെ സ്റ്റേഷന് സമീപം കാന്‍റിലിവർ കോൺക്രീറ്റ് സ്പാനിന്‍റെ നിർമാണം അന്തിഘട്ടത്തിലാണ്.
കേരളത്തിലെ ആദ്യ മെട്രൊ സർവീസ് യാത്രാ വരുമാനത്തിൽ ഇതുവരെ ലാഭം നേടിത്തുടങ്ങിയിട്ടില്ല. പ്രവർത്തന ചെലവിലെ നഷ്ടം നികത്താൻ കെഎംആർഎൽ പല നടപടികളും സ്വീകരിച്ചിട്ടുണ്ട്. മെട്രൊ സ്റ്റേഷനുകളിലും തൂണുകളിലും പരസ്യം നൽകാൻ കരാർ നൽകി യാത്രാ ഇതര വരുമാനം നേടി തുടങ്ങിയിട്ടുണ്ട്. സിനിമകളുടെയും പരസ്യങ്ങളുടെയും ചിത്രീകരണത്തിനും അനുമതി നൽകുന്നു. റെയ്ൽവെ സ്റ്റേഷനുകളുടെ മാതൃകയിൽ മെട്രൊ സ്റ്റേഷനുകളിൽ സ്റ്റാളുകളും തുറക്കും. നഗരത്തിൽ മെട്രൊ സ്റ്റേഷനുകളോട് ചേർന്നു സ്ഥിതി ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങളുമായി കൈകോർത്ത് വരുമാന വർധനവിനും പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്.