മെഡിക്കൽ വിദ്യാർത്ഥിക്കും പെൺസുഹൃത്തിനും നേർക്ക് സദാചാര ആക്രമണം! പോലീസ് കേസെടുത്തു
കൊല്ലങ്കോട്: മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ മീങ്കര ഡാമിന് സമീപത്ത് സദാചാര ആക്രമണം. ബ്രിജിത്ത്, സുഹൃത്തായ പെണ്‍കുട്ടി എന്നിവര്‍ക്കാര്‍ കഴിഞ്ഞ ദിവസം രാത്രി മൂന്ന് പേരില്‍ നിന്നും സദാചാര ആക്രമണം നേരിടേണ്ടതായി വന്നത്. ഡാമിന് സമീപത്ത് കൂടി നടക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ ബൈക്കിലെത്തിയ ഒരു സംഘം ചോദ്യം ചെയ്തു.
പിന്നീട് ആക്രമിക്കുകയും ഇവരുടെ രണ്ട് മൊബൈല്‍ ഫോണുകളും പണവും തട്ടിയെടുത്ത് സ്ഥലം വിടുകയുമായിരുന്നു. അടുത്തുള്ള വീട്ടില്‍ അഭയം തേടിയത് കൊണ്ട് മാത്രമാണ് കൂടുതല്‍ അപകടം പറ്റാതെ ഇരുവര്‍ക്കും രക്ഷപ്പെടാനായത്.

മൂന്ന് പേർക്കെതിരെ കേസ്
സദാചാര പോലീസ് ആക്രമണത്തില്‍ ബ്രിജിത്തിന്റെ ഇടത് കൈക്കടക്കം പരിക്കേറ്റിട്ടുണ്ട്. ബ്രിജിത്തിനെ കൊല്ലങ്കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഒരാള്‍ മലയാളവും രണ്ട് പേര്‍ തമിഴും സംസാരിക്കുന്നവരായിരുന്നു. സദാചാര പോലീസില്‍ നിന്നും ഒന്നരകിലോമീറ്ററോളം ബൈക്കില്‍ സഞ്ചരിച്ച് അടുത്തുള്ള വീട്ടില്‍ കയറിയാണ് ബ്രിജിത്തും സുഹൃത്തും രക്ഷപ്പെട്ടത്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് കണ്ടാലറിയുന്ന മൂന്ന് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പിടിച്ച് പറി, പീഡനശ്രമം എന്നിവയ്ക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇന്‍ഫോക്ലിനിക്കിലെ ജിനേഷ് പിഎസ് ഇത് സംബന്ധിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത് ഇതാണ്:

പണം വേണ്ട, നീ മാറിയാൽ മതി
"ദയവുചെയ്ത് എന്നെ അടിക്കരുത്, പണമാണ് വേണ്ടതെങ്കിൽ തരാം". "നിന്റെ പണം വേണ്ടാ, നീ ഒരര മണിക്കൂർ ഇവിടുന്ന് മാറിയാൽ മതീ". "പണം വേണമെങ്കിൽ തരാം, അല്ലെങ്കിൽ പൊലീസ് സ്റ്റേഷനിൽ പോകാം.""എന്നാൽ അങ്ങനാകട്ടേ, ഞങ്ങളുടെ കൂടെ വാ. പൊലീസ് സ്റ്റേഷനിൽ ചെന്നിട്ടാവാം". "ശരി". "എൻ പിന്നാടി വാങ്കോ".. കേരളത്തിൽ പഠിക്കുന്ന രണ്ട് മെഡിക്കൽ വിദ്യാർഥികളെയാണ് ഭീഷണിപ്പെടുത്തുന്നത്. കേരളത്തിലെ പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രത്തിൽ അതിരാവിലെ സംഭവിച്ചതാണ്. ഇരുവരും ബൈക്കിൽ കയറി. ഭീഷണിപ്പെടുത്തിയ മൂന്നുപേരിൽ രണ്ട് പേർ മുൻപിൽ പോകുന്ന ബൈക്കിലും ഒരാൾ പിന്നിലും. ടൗണിലേക്ക് പോകുന്ന വഴിയിലേക്ക് തിരിയുന്നതിനു പകരം മുന്നിൽപോകുന്ന ബൈക്ക് ഇടവഴിയിലേക്ക് തിരിഞ്ഞപ്പോൾ മെഡിക്കൽ സ്റ്റുഡന്റ് വെട്ടിച്ച് ടൗണിലേക്കുള്ള വഴിയിലേക്ക് തിരിച്ചു. രണ്ട് ബൈക്കിലായി മൂന്നുപേർ അവരെ പിന്തുടർന്നു.

ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു
ഇടയിൽ ബൈക്ക് മറിഞ്ഞ്, ബൈക്ക് ഉപേക്ഷിച്ചവർക്കോടേണ്ടിവന്നു. കൂട്ടത്തിൽ പിന്നിലായ യുവാവിന് തലയ്ക്കും പുറത്തിനും കൈകാലുകൾക്കും വടികൊണ്ട് മർദ്ദനമേറ്റു. വീടുകൾ അധികമൊന്നുമില്ലാത്ത റൂട്ടാണ്. എങ്കിലും ഭാഗ്യത്തിന് ഒരു രാഷ്ട്രീയപ്രവർത്തകന്റെ വീട്ടിലെത്തിച്ചേർന്നു. അതിനകം തന്നെ ചെറുപ്പക്കാരന് നല്ല രീതിയിൽ പരിക്കുകൾ പറ്റിയിരുന്നു. വീട്ടുടമസ്ഥൻ ദ്രുതഗതിയിൽ ഇടപെട്ടു. അക്രമികൾ മുങ്ങി. പോലീസിൽ അറിയിച്ചു, അവർ ദ്രുതഗതിയിൽ ഇടപെട്ടു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷിച്ചു. മൂന്നുപേരും അറസ്റ്റിലായെന്നാണറിവ്. പരിക്കുപറ്റി ആശുപത്രിയിൽ ആണെങ്കിലും ഭാഗ്യംകൊണ്ട് മാത്രമാണ് അവരിരുവരും ഇപ്പോൾ ജീവിച്ചിരിക്കുന്നത് എന്ന് തന്നെ പറയേണ്ടി വരും. കൂട്ടുകാരിയെ സദാചാര ഗുണ്ടകളിൽ നിന്ന് രക്ഷിക്കാനായത്, ഇരുവരും ഇപ്പോൾ പരിക്കുകളോടെയെങ്കിലും ജീവനോടെ ഇരിക്കുന്നത് ഭാഗ്യം എന്ന് തന്നെ പറയുന്നു.

എല്ലായിടത്തും സദാചാര ഗുണ്ടകൾ
ആൺ-പെൺ സുഹൃത്തുക്കൾക്ക് എപ്പോൾ വേണമെങ്കിലും എവിടെ വേണമെങ്കിലും സഞ്ചരിക്കാൻ പറ്റുന്ന ഒരു സാഹചര്യം കേരളത്തിൽ ഇല്ല എന്ന് തിരിച്ചറിയണം. വിദ്യാർഥികളെ പോലും കാമത്തിന്റെ കണ്ണുകളിലൂടെ നോക്കിക്കാണുന്ന സദാചാരഗുണ്ടകൾ ഇവിടെയുണ്ട്. ഓരോ യാത്രയിലും ഇതോർമ്മ വെക്കേണ്ടതുണ്ട്. മുൻകരുതൽ എപ്പോഴും വേണമെന്നു ചുരുക്കം. വ്യക്തികളുടെ പേരുകളോ, കോളേജിന്റെ പേരോ, വിനോദസഞ്ചാര കേന്ദ്രത്തിന്റെ പേരോ എഴുതുന്നില്ല. അതുതന്നെ ചിലപ്പോൾ ഒരു വ്യക്തിഹത്യക്ക് ഇട കൊടുത്തേക്കാം. ഈ വിവരങ്ങൾ അറിയുന്നവർ ദയവായി ഈ പോസ്റ്റിൽ അത് ചർച്ച ചെയ്യരുതെന്ന് അഭ്യർത്ഥിക്കുന്നു.
ബുദ്ധിപൂർവം രക്ഷപ്പെടാൻ ഇച്ഛാശക്തി കാണിച്ച ആ യുവാക്കൾക്ക് അനുമോദനങ്ങൾ. പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമായ സുഹൃദ്ബന്ധങ്ങൾ മാതാപിതാക്കൾക്ക് മനസിലാക്കാൻ സാധിക്കട്ടെ എന്നാഗ്രഹിക്കുന്നു.












Click it and Unblock the Notifications