രാത്രിയിൽ ബസ് കാത്തിരുന്ന അച്ഛനും പെൺമക്കൾക്കും നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം... സംഭവം കൽപ്പറ്റയിൽ
പെൺമക്കളോടൊപ്പം ബസ് കാത്തുനിൽക്കുകയായിരുന്ന തന്നെ കൈയേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്തെന്നാണ് സുരേഷ് ബാബുവിന്റെ പരാതി.
കൽപ്പറ്റ: ബസ് കാത്തുനിൽക്കുകയായിരുന്ന അച്ഛനും പെൺമക്കൾക്കും നേരെ ഓട്ടോ ഡ്രൈവർമാരുടെ സദാചാര ഗുണ്ടായിസം. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിന് സമീപം ഫെബ്രുവരി 28 ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
മുട്ടിൽ അമ്പുകുത്തി പാറയിൽ സുരേഷ് ബാബുവാണ് ഓട്ടോ ഡ്രൈവർമാരുടെ സദാചാര ഗുണ്ടായിസത്തിനെതിരെ കഴിഞ്ഞദിവസം കൽപ്പറ്റ പോലീസിൽ പരാതി നൽകിയത്. പെൺമക്കളോടൊപ്പം ബസ് കാത്തുനിൽക്കുകയായിരുന്ന തന്നെ കൈയേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്തെന്നാണ് സുരേഷ് ബാബുവിന്റെ പരാതി.
ബുധനാഴ്ച രാത്രി...
ഫെബ്രുവരി 28 ബുധനാഴ്ച രാത്രിയാണ് സുരേഷ് ബാബുവിനും മക്കൾക്കും നേരെ സദാചാര ഗുണ്ടകളുടെ ആക്രമണമുണ്ടായത്. ബെംഗളൂരുവിലേക്ക് പോകാനായി രാത്രി വൈകി ബസ് സ്റ്റോപ്പിൽ എത്തിയപ്പോഴായിരുന്നു ഓട്ടോ ഡ്രൈവർമാർ സുരേഷ് ബാബുവിനെയും പെൺമക്കളെയും കൈയേറ്റം ചെയ്തത്.
കാത്തുനിൽക്കുമ്പോൾ...
കൽപ്പറ്റ ടൗണിലെ അനന്തവീര തീയേറ്ററിന് സമീപത്തുള്ള ബസ് സ്റ്റോപ്പിൽ പെൺമക്കളോടൊപ്പം ബസ് കാത്തുനിൽക്കുന്നതിനിടെയാണ് ഓട്ടോ സ്റ്റാൻഡിൽ നിന്നും ഡ്രൈവർമാർ വന്നത്. ഡിഗ്രിക്കും ഏഴാം ക്ലാസിലും പഠിക്കുന്ന രണ്ട് പെൺമക്കളാണ് സുരേഷ് ബാബുവിനൊപ്പമുണ്ടായിരുന്നത്.
എങ്ങോട്ടാ എവിടേക്കാ...
റോഡിന്റെ എതിർഭാഗത്ത് നിർത്തിയിട്ടിരുന്ന ഓട്ടോകളിലെ ഏഴ് ഡ്രൈവർമാരാണ് ചോദ്യം ചെയ്യാനെത്തിയതെന്നാണ് പരാതിയിൽ പറയുന്നത്. ചെറുപ്പക്കാരികളായ പെൺകുട്ടികളുമായി എന്താടാ ഇവിടെ ഇരിക്കുന്നതെന്നായിരുന്നു ഡ്രൈവർമാരുടെ ആദ്യത്തെ ചോദ്യം.
പറഞ്ഞിട്ടും...
എന്നാൽ ഇത് തന്റെ മക്കളാണെന്ന് സുരേഷ് ബാബു പറഞ്ഞിട്ടും ഓട്ടോ ഡ്രൈവർ വിശ്വസിച്ചില്ല. തുടർന്ന് മക്കളാണെന്നുള്ളതിന് തെളിവ് കാണിക്കണമെന്നായിരുന്നു സദാചാര ഗുണ്ടകളായ ഓട്ടോ ഡ്രൈവർമാരുടെ ആവശ്യം.
കൈയേറ്റം...
ഇതിനുപിന്നാലെയാണ് സുരേഷ് ബാബുവിന് നേരെ കൈയേറ്റമുണ്ടായത്. തോളിൽ പിടിച്ചു തള്ളിയ തന്നെ മക്കളുടെ മുന്നിൽ വച്ച് അപമാനിച്ചെന്നാണ് സുരേഷ് ബാബുവിന്റെ പരാതിയിൽ പറയുന്നത്. അച്ഛനെ കൈയേറ്റം ചെയ്യുന്നത് കണ്ട് മക്കൾ നിലവിളിച്ചെങ്കിലും അക്രമിസംഘം പിൻവാങ്ങിയില്ല.
എന്താടാ പരിപാടി...
സംഭവം കണ്ട് നിലവിളിച്ച പെൺമക്കളെയും ഓട്ടോ ഡ്രൈവർമാർ പിടിച്ചുതള്ളിയെന്നും പരാതിയിൽ പറയുന്നു. ഇതിനുശേഷം സുരേഷിന്റെ ബാഗ് പിടിച്ചുവാങ്ങി ഏതാടാ കുട്ടികളെന്നും, എന്താ ഇവരുമായി പരിപാടിയെന്നും, പെൺകുട്ടികളെ എങ്ങോട്ട് കൊണ്ടുപോകുന്നുവെന്നും ഓട്ടോ ഡ്രൈവർമാർ ചോദിച്ചു.
കഴിഞ്ഞില്ല...
പരസ്യമായ ചോദ്യം ചെയ്യലും ആക്രോശവും തുടരുന്നതിനിടെ സുരേഷ് ബാബു പോലീസിനെ വിളിക്കാൻ ശ്രമിച്ചെങ്കിലും അതിനു സാധിച്ചില്ല. തുടർന്ന് വനിതാ സെല്ലിലേക്കും നിർഭയയിലേക്കും വിളിച്ചാണ് ആദ്യം പരാതി പറഞ്ഞത്.
തിരിച്ചുവന്ന്...
സംഭവത്തിന് ശേഷം മക്കളുമായി ബെംഗളൂരുവിലേക്ക് യാത്ര തുടർന്ന സുരേഷ് ബാബു, ശനിയാഴ്ച തിരിച്ചെത്തിയ ശേഷമാണ് കൽപ്പറ്റ പോലീസിൽ പരാതി നൽകിയത്. തന്നെയും മക്കളെയും ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്ത ഓട്ടോ ഡ്രൈവർമാർക്കെതിരെ തക്കതായ നടപടി സ്വീകരിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.
അന്വേഷണം...
സുരേഷ് ബാബുവിന്റെ പരാതി കിട്ടിയിട്ടുണ്ടെന്നും, സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നുമാണ് കൽപ്പറ്റ പോലീസ് അറിയിച്ചത്. പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.
കൽപ്പറ്റ...
കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് രാത്രിയിൽ ഓട്ടോ ഓടിക്കുന്ന ഡ്രൈവർമാർക്കെതിരെ നേരത്തെയും പരാതികളുണ്ടായിരുന്നു. ഒരു ലോറിക്കാരന്റെ തല അടിച്ചു പൊളിച്ചതുൾപ്പെടെ നിരവധി പരാതികളാണ് ഡ്രൈവർമാർക്കെതിരെ ഉണ്ടായിരുന്നത്.
സുരക്ഷയുടെ പേരിൽ സദാചാര പോലീസ് ചമയൽ.. ഭാര്യയേയും ഭർത്താവിനേയും പോലും വെറുതെ വിടുന്നില്ല!
മലപ്പുറത്ത് പെണ്‍കുട്ടിയെ ശല്യം ചെയ്തെന്ന് ആരോപിച്ച് യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു...
ഹോളി ആഘോഷിച്ച് മടങ്ങിയ ദമ്പതികളുടെ മൃതദേഹം കുളിമുറിയിൽ! നഗ്നരായി പരസ്പരം ചേർന്നുകിടന്ന്...