സദാചാര ഗുണ്ടാ ആക്രമണം: ഗുരുതര പരുക്കേറ്റയാൾ മരിച്ചു.. 5 പേർക്കെതിരെ കൊലക്കുറ്റത്തിന് കേസ്
കാസര്‍കോട്: സദാചാരഗുണ്ടകളുടെ മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റയാള്‍ മരിച്ചു. ആദൂര്‍ കൊയക്കുഡിലുവിലെ എകെ ലക്ഷ്മണയാണ് മരിച്ചത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 12നാണ് ലക്ഷ്മണയെ സദാചാര ഗുണ്ടകള്‍ ആക്രമിച്ചത്. അഞ്ച് പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. അഡൂര്‍ പാണ്ടിയിലെ ഒരു സ്ത്രീയുടെ വീട്ടില്‍ ചെന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചത്. രണ്ടംഗ സംഘം ലക്ഷ്മണയെ ക്രൂരമായി മര്‍ദിക്കുകയും ഇയാളുടെ ദൃശ്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ഈ സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് ആദൂര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ മര്‍ദനമേറ്റ് അബോധാവസ്ഥയിലായ നിലയില്‍ ലക്ഷമണയെ നാട്ടുകാര്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായിരുന്ന ലക്ഷ്മണയെ പോലീസ് സഹായത്തോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്കും പരിയാരം മെഡിക്കല്‍ കോളേജിലെക്കും മാറ്റി. പരിയാരത്ത് ചികിത്സയിലിരിക്കേ ആണ് മരണം സംഭവിച്ചിരിക്കുന്നത്. ചികിത്സയില്‍ കഴിയുന്നതിനിടെ ലക്ഷ്മണയുടെ മരണമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊലക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications