സദാചാര ഗുണ്ടായിസം: എം രാധാകൃഷ്ണനെ തിരുവനന്തപുരം പ്രസ് ക്ലബ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി
തിരുവനന്തപുരം: സഹപ്രവർത്തകയായ മാധ്യമപ്രവർത്തകയുടെ വീട്ടിൽ കയറി സദാചാര ഗുണ്ടായിസം കാണിച്ച എം രാധാകൃഷ്ണനെ തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. പ്രസ് ക്ലബ് ജനറൽ ബോഡിയുടേതാണ് തീരുമാനം. എം രാധാകൃഷ്ണൻ മാധ്യമപ്രവർത്തകരുടെയും പ്രസ് ക്ലബ്ബിന്റെയും അന്തസ് തകർക്കുന്ന രീതിയിൽ ക്രിമിനൽ കുറ്റകൃത്യം നടത്തുകയും തുടർന്നും പരാതിക്കാരിയെയും മറ്റു സ്ത്രീകളെയും തുടർച്ചയായി അപമാനിക്കുകയും ചെയ്തുവെന്ന് പ്രസ് ക്ലബ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
രാധാകൃഷ്ണൻ നൽകിയ വിശദീകരണത്തിൽ നിന്ന് പരാതിക്കാരിക്ക് എതിരെ നടത്തിയ കറ്റകൃത്യത്തോളം ഗുരുതരമാണെന്ന് ബോധ്യപ്പെട്ടുവെന്നും പ്രസ്താവനയിൽ പറയുന്നു. നേരത്തെ വച്ച അന്വേഷണ കമ്മിറ്റിക്കെതിരെ ഗുരുതര ആരോപണം ഉയർന്ന സാഹചര്യത്തിൽ വിഷയത്തിൽ പുതിയ അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.
ശ്രീദേവി പിള്ള (മനോരമ ന്യൂസ്) ചെയർപേഴ്സണായിട്ടുളള കമ്മീഷനെ ആണ് നിയോഗിച്ചത്. ഷുജി (പ്രഭാത വാർത്ത), അനുപമ ജി നായർ (കൈരളി ടിവി), ജിഷ (ടൈംസ് ഓഫ് ഇന്ത്യ), സതീഷ്ബാബു (കൈരളി ടിവി) എന്നിവരടങ്ങുന്നതാണ് കമ്മിറ്റി. രണ്ടാഴ്ചക്കകം റിപ്പോർട്ട് മാനേജിങ് കമ്മിറ്റിക്ക് കൈമാറും. എം രാധാകൃഷ്ണനെ പ്രസ് ക്ലബ്ബിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ രാജി വെച്ച അംഗങ്ങളെ 6 മാസത്തേക്ക് അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
മിനിട്ട്സും താക്കോലും അടക്കം നഷ്ടപ്പെട്ട രേഖകളും വസ്തുവകകൾ കണ്ടെത്തുന്നതിന് ആവശ്യമെങ്കിൽ പോലീസിന്റെ സഹായം തേടാൻ മാനേജിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സഹപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ച് കയറി സദാചാര ഗുണ്ട ചമഞ്ഞതിന് എം രാധാകൃഷ്ണനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാധാകൃഷ്ണന് ഇപ്പോള്‍ റിമാന്‍ഡിലാണ്. വനിതാ മാധ്യമപ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായത്. വനിതാ മാധ്യമപ്രവര്‍ത്തകര്‍ രാധാകൃഷ്ണനെ പ്രസ് ക്ലബ്ബില്‍ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ട് പ്രസ് ക്ലബ്ബിലേക്ക് പ്രതിഷേധ സമരം നയിച്ചതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്.