കൊലപാതകത്തെക്കാൾ നിന്ദ്യവും ക്രൂരവുമായ വ്യാജ പ്രചരണc: രൂക്ഷ വിമർശനവുമായി എംവി ജയരാജന്‍
കണ്ണൂർ: പാലക്കാട് ജില്ലയിലെ മരുതറോഡ് ലോക്കൽ കമ്മിറ്റിയംഗം ഷാജഹാനെ കൊലപ്പെടുത്തിയ ആർ എസ് എസ് - ബി ജെ പി ക്രിമിനൽ സംഘത്തിനെ സംരക്ഷിക്കാൻ വ്യാജപ്രചരണവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് പ്രതിപക്ഷരാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരുമുൾപ്പെടുന്ന ഒരു സംഘമെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. കൊലപാതകത്തെക്കാൾ നിന്ദ്യവും ക്രൂരവുമായ വ്യാജ പ്രചരണങ്ങൾക്കെതിരെ ജാഗ്രതയോടെ നിലയുറപ്പിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കുന്ന ജയരാജന്‍ വിദ്വേഷശക്തികൾക്ക് ഇടമില്ലാത്തവിധം സമൂഹത്തെ മാറ്റിയെടുക്കാൻ അഹോരാത്രം പ്രവർത്തിച്ച സഖാവായിരുന്നു ഷാജഹാനെന്നും അഭിപ്രായപ്പെടുന്നു. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
കൊലപാതകത്തെക്കാൾ വനിന്ദ്യവും ക്രൂരവുമായ
വ്യാജ പ്രചരണങ്ങൾക്കെതിരെ ജാഗ്രതയോടെ നിലയുറപ്പിക്കുക
======================
പാലക്കാട് ജില്ലയിലെ മരുതറോഡ് ലോക്കൽ കമ്മിറ്റിയംഗം ഷാജഹാനെ കൊലപ്പെടുത്തിയ ആർഎസ്എസ് ബിജെപി ക്രിമിനൽ സംഘത്തിനെ സംരക്ഷിക്കാൻ വ്യാജപ്രചരണവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് പ്രതിപക്ഷരാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരുമുൾപ്പെടുന്ന ഒരുകൂട്ടം വൈതാളികസംഘം. എന്തുകൊണ്ട് ഷാജഹാനെ ആർഎസ്എസ് ക്രിമിനലുകൾ വെട്ടിക്കൊലപ്പെടുത്തി എന്നും അദ്ദേഹം മറ്റുള്ളവർക്ക് വിളിച്ചുകൊടുത്ത മതസൗഹാർദ്ദത്തിനും മാനവിക മൈത്രിക്കും വേണ്ടിയുള്ള മുദ്രാവാക്യങ്ങൾ ആരെയൊക്കെയാണ് അലോസരപ്പെടുത്തിയതെന്നും കേരള ജനത തിരിച്ചറിയുന്നുണ്ട്.

മതമല്ല മതമല്ല മതമല്ല പ്രശ്‌നം
എരിയുന്ന വയറിലെ തീയാണ് പ്രശ്‌നം
മനഃസാക്ഷിയില്ലാത്ത മനസ്സാണ് പ്രശ്‌നം
എരിയുന്ന വയറിനും കരയുന്ന കുഞ്ഞിനും
ജാതിയേത് കൂട്ടരേ മതമേത് കൂട്ടരേ
സന്ധ്യയ്ക്ക് നാമം ജപിക്കുന്ന ഹിന്ദുവും
നെഞ്ചിൽ കുരിശു വരയ്ക്കുന്ന ക്രിസ്ത്യനും
നമസ്‌കരിക്കും മുസൽമാനുമെല്ലാം
ഒന്നാണ് സോദരാ രക്തം ചുവപ്പ്....
കൃത്യമായിരുന്നു ഷാജഹാൻ ഉയർത്തിപ്പിടിച്ച നിലപാടുകൾ. മാനവികതയിലൂന്നിയ രാഷ്ട്രീയ പ്രവർത്തനം. മതവിദ്വേഷശക്തികൾക്ക് ഇടമില്ലാത്തവിധം സമൂഹത്തെ മാറ്റിയെടുക്കാൻ അഹോരാത്രം പ്രവർത്തിച്ച സഖാവ്. പ്രതിലോമചിന്തകൾക്ക് വളരാനാവാത്തവിധം നിലപാടുകൾ കൊണ്ട് പ്രതിരോധം തീർത്ത സഖാവ്. ആർക്കൊക്കെയാണ് സഖാവ് ഷാജഹാൻ കണ്ണിലെ കരടായത് എന്ന് അദ്ദേഹത്തിന്റെ സഖാക്കൾക്ക് നല്ല ബോധ്യമുണ്ട്. ആർഎസ്എസ്സ്-ബിജെപി ക്രിമിനൽ സംഘത്തെ വെള്ളപൂശാനുള്ള തിരക്കിൽ കേരളത്തിന്റെ മതനിരപേക്ഷ മനഃസാക്ഷിയെക്കൂടിയാണ് ഈ വൈതാളികസംഘം വെട്ടിമുറിച്ചുകൊണ്ടിരിക്കുന്നത്. വ്യാജപ്രചരണങ്ങൾക്കെതിരെ ജാഗരൂകരാവുക-ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കേസിലെ മുഴുവന്‍ പ്രതികളേയും കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. മൂന്നാം പ്രതി നവീൻ, അഞ്ചാം പ്രതി സിദ്ധാർത്ഥൻ എന്നിവരായിരുന്നു ആദ്യം പിടിയിലായത്. ഒരാളെ പട്ടാമ്പിയിൽ നിന്നും, മറ്റെരാളെ പൊള്ളാച്ചിയിൽ നിന്നുമാണ് പിടികൂടിയത്.ഒന്നാം പ്രതി ശബരീഷ്, രണ്ടാം പ്രതി അനീഷ്, നാലാം പ്രതി ശിവരാജൻ, ആറാം പ്രതി സുജീഷ്, ഏഴാം പ്രതി സജീഷ്, എട്ടാം പ്രതി വിഷ്ണു എന്നിവരെ കവയിൽ നിന്ന് പിടികൂടി. ഷാജഹാൻ ഓടിപ്പോകാതിരിക്കാൻ അനീഷ് ആയിരുന്നു ആദ്യം കാലില്‍ വെട്ടിയത്. തുടർന്ന് ഒന്നാം പ്രതി ശബരീഷും ഷാജഹാനെ വെട്ടി. മറ്റ് പ്രതികൾ കൊലയ്ക്ക് വേണ്ട് സഹായങ്ങൾ ചെയ്ത് കൊടുക്കുകയായിരുന്നു.












Click it and Unblock the Notifications