ഗ്രനേഡ് ഉപയോഗിക്കാന്‍ പരിശീലനം, എല്‍ടിടിഇ ബന്ധം : കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ ചില്ലറക്കാരല്ല
നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നിലമ്പൂര്‍ കാടുകളില്‍ മാവോയിസ്റ്റുകള്‍ ആയുധ പരിശീലനം നടത്തിയിരുന്നു. ഗ്രനേഡ് ഉപയോഗിക്കുന്നതിലടക്കം പരിശീലനം.
മലപ്പുറം : പോലീസുകാരുമായുണ്ടായ ഏറ്റുമുട്ടലിനിടെ നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളെ കുറിച്ച് പോലീസ് പുറത്തുവിടുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. മാവോയിസ്റ്റുകള്‍ നിലമ്പൂര്‍ കാടുകളില്‍ ആയുധ പരിശീലനം നടത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കുന്നു.
കൊല്ലപ്പെട്ട കുപ്പുദേവരാജ് ബാങ്കു കവര്‍ച്ച, കൊലപാതകം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നു.ഇയാള്‍ക്ക് എല്‍ടിടിഇയുമായി ബന്ധമുള്ളതായും പോലീസ്. നിലമ്പൂരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് പോലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
നവംബര്‍ 24ന് തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റ് വിരുദ്ധ സേനയും പരിശോധന നടത്തുന്നതിനിടെയാണ് മാവോയിസ്റ്റുകളായ കുപ്പു ദേവരാജ്, അജിത എന്നിവരെ വധിച്ചത്.
തെളിവുമായി പെന്‍ഡ്രൈവ്
നിലമ്പൂര്‍ കാടുകളില്‍ മാവോയിസ്റ്റുകള്‍ ആയുധ പരിശീലനം നടത്തിയതിന് വ്യക്തമായ തെളിവ് പോലീസിനു ലഭിച്ചിട്ടുണ്ട്. ഇവരില്‍ നിന്ന് പിടിച്ചെടുത്ത പെന്‍ഡ്രൈവില്‍ നിന്നാണ് ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ചിരിക്കുന്നത്. 33 പെന്‍ഡ്രൈവുകളാണ് ഇവരില്‍ നിന്ന് ലഭിച്ചിരിക്കുന്നത്.
ഒരുദിവസത്തെ ചാര്‍ട്ട്
മാവോയിസ്റ്റുകള്‍ നിന്ന് ലഭിച്ച പെന്‍ഡ്രൈവുകള്‍ പോലീസ് പരിശോധിച്ച് വരികയാണ്. ഗ്രനേഡുകള്‍ ഉപയോഗിക്കുന്നതിനുള്ള പരിശീലനം ഇവര്‍ക്ക് ലഭിച്ചിരുന്നതായി പെന്‍ഡ്രൈവിലെ തെളിവുകളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. മാവോയിസ്റ്റുകളുടെ ഒരു ദിവസത്തെ ചാര്‍ട്ടും ഇതില്‍ നിന്ന് പോലീസിനു ലഭിച്ചു. ഇതില്‍ നിന്നാണ് ഇവര്‍ക്ക് ആയുധ പരിശീലനം നടന്നതിന്‍റെ വിവരങ്ങള്‍ ലഭിച്ചത്.
ബാങ്കു കൊള്ള മുതല്‍ കൊല വരെ
കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജന്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്. ബാങ്കുകൊള്ളയിലും നിരവധി കൊലക്കേസുകളിലും ഇയാള്‍ പ്രതിയാണെന്നാണ് വിവരങ്ങള്‍.
റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന്
വിവിധ സംസ്ഥാനങ്ങളിലെ പോലീസ് ലക്ഷങ്ങള്‍ വിലയിട്ട തലയുടെ ഉടമയാണ് കുപ്പു ദേവരാജെന്നും പോലീസ്. കുപ്പു ദേവരാജിന്റെ ജീവചരിത്രം പോലീസ് ആഭ്യന്തര വകുപ്പിനു കൈമാറി. ആന്ധ്ര സര്‍ക്കാര്‍ 12 ലക്ഷം രൂപയും തമിഴ്‌നാട് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപയും കുപ്പുദേവരാജന്റെ തലയ്ക്ക് വിലയിട്ടിരുന്നു. മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളും ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ആയുധ നിര്‍മ്മാണത്തില്‍ വിദഗ്ധന്‍
കുപ്പു ദേവരാജന് എല്‍ടിടിഇ പരിശീലനം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇയാളുടെ പ്രവര്‍ത്തനമെന്നും പോലീസ്. ആയുധങ്ങള്‍ നിര്‍മ്മിക്കുന്നതിലും രഹസ്യമായി അവ കടത്തി വിതരണം ചെയ്യുന്നതിലും ഇയാള്‍ വിദഗ്ധനായിരുന്നുവെന്നും പോലീസ് പറയുന്നു.
പോലീസുകാരെ വധിച്ചതിലും പങ്ക്
1998ല്‍ മധുര അണ്ണാ നഗറിലെ ബാങ്ക് ഓഫ് മധുരയില്‍ നടത്തിയ കവര്‍ച്ചയില്‍ 63.61 ലക്ഷം രൂപയുടെ സ്വര്‍ണവും പണവും കവര്‍ന്നു. മാനേജര്‍ അടക്കമുള്ളവരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് ഇവര്‍ കടന്നത്. 2012ല്‍ കര്‍ണാടകയിലെ ബൊള്ളെ വനത്തിലും ചിക്കമംഗളൂരുവിലും നക്‌സലുകള്‍ക്കു വേണ്ടി പോലീസ് നടത്തിയ തിരച്ചിലിലിനിടെ ആക്രമണം നടത്തിയതില്‍ മുഖ്യപ്രതി. അതേ വര്‍ഷം ശൃംഗേരിയിലുണ്ടായ ഏറ്റുമുട്ടലിലും കുപ്പുദേവരാജ് ഉണ്ടായിരുന്നു.റാഞ്ചിയിലെ ബാബില അംബുഷില്‍ 28 പോലീസുകാര്‍ കൊല്ലപ്പെട്ട സംഭവത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് സൂചനകള്‍.
പശ്ചാത്തലം
1954 നവംബര്‍ 30ന് തമിഴ്‌നാട് അംബേദ്കര്‍ നഗറില്‍ ജനിച്ചു. ബെംഗളൂരു എല്‍ ആന്‍ടി കമ്പനിയില്‍ ജോലി ചെയ്്തിരുന്നു. മാനേജ്‌മെന്റിനെതിരെ തിരിഞ്ഞതിനെ തുടര്‍ന്ന് 1982ല്‍ കമ്പനിയില്‍ നിന്ന് പുറത്താക്കി. സഹ ജീവനക്കാരിയായിരുന്ന ഗജേന്ദ്ര ഭാര്യയാണ്. ഇവര്‍ക്കും നക്‌സല്‍ ബന്ധമുണ്ട്. 2006 മുതല്‍ ഇവര്‍ ഒളിവിലാണ്. രണ്ട് പെണ്‍മക്കളും ഒരു മകനും ഉണ്ടെങ്കിലും ഇവരെ കുറിച്ച് വിവരങ്ങളില്ല. നക്‌സലുകള്‍ക്കിടയില്‍ ആറ് പേരുകളിലാണ് കുപ്പു ദേവരാജന്‍ അറിയപ്പെടുന്നത്. ആറ് സുരക്ഷാ ഭടന്മാര്‍ ഇയാള്‍ക്കൊപ്പം എപ്പോഴും ഉണ്ടാകും.