പ്രേതഭവനം പോലെ കരമനയിലെ ഉമാമന്ദിരം! 26 വർഷം, 7 മരണങ്ങൾ! കൂടത്തില്‍ തറവാട് നിറയെ ദുരൂഹതകൾ
തിരുവനന്തപുരം: കൂടത്തായിയില്‍ വലിയൊരു കൊലപാതക പരമ്പരയുടെ ചുരുളുകള്‍ ഓരോന്നായി അഴിഞ്ഞ് കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നു. അതിനിടെ തിരുവനന്തപുരത്തും മറ്റൊരു കൂടത്തായി ആവര്‍ത്തിക്കുകയാണോ എന്ന സംശയമാണ് കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നത്.
ജോളിയുടെ കുടില ബുദ്ധിയിൽ ഞെട്ടി പോലീസ്! കെജി സൈമണിനെ കസേരയിൽ നിന്ന് തെറിപ്പിക്കാനും ശ്രമിച്ചു!
തലസ്ഥാനത്തെ അറിയപ്പെടുന്ന സമ്പന്ന കുടുംബത്തിലെ 7 പേരാണ് വിവിധ കാലങ്ങളിലായി മരണപ്പെട്ടത്. കോടിക്കണക്കിന് സ്വത്തുക്കള്‍ സ്വന്തമായുണ്ടായിരുന്ന, ഒരു കാലത്ത് ഏറെ പ്രതാപത്തോടെ ജീവിച്ചിരുന്ന കൂടത്തില്‍ തറവാട് ഇന്ന് ദുരൂഹതകളുടെ കൂടരമായി മാറിയിരിക്കുകയാണ്. കരമനയിലെ ഉമാമന്ദിരം എന്ന 50 വര്‍ഷത്തിലേറെ പഴക്കമുളള വീടിന്ന് ഒരു പ്രേതഭവനത്തിന് പോലെയാണ്.
26 വർഷങ്ങളും 7 മരണങ്ങളും
1991 മുതല്‍ 2017 വരെയുളള കാലഘട്ടത്തില്‍ കൂടത്തില്‍ കുടുംബത്തില്‍ മരണപ്പെട്ടവരെ കുറിച്ചാണ് ഇപ്പോള്‍ സംശയം ഉയര്‍ന്ന് വന്നിരിക്കുന്നത്. കോടികളുടെ സ്വത്തിന് വേണ്ടി ഇവരെ അപായപ്പെടുത്തിയതാണോ എന്നാണ് സംശയിക്കപ്പെടുന്നത്. ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയ ബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ സഹോദരന്മാരുടെ മക്കളായ ഉണ്ണിക്കൃഷ്ണന്‍ നായര്‍, ജയമാധവന്‍ നായര്‍ എന്നിവരാണ് മരിച്ചവര്‍.
ആരോപണം കാര്യസ്ഥന് എതിരെ
2017ല്‍ ഏറ്റവും അവസാനം മരണപ്പെട്ട ജയമാധവന്‍ നായര്‍ കാര്യസ്ഥനായ രവീന്ദ്രന്‍ നായരുടേയും മകന്റെയും പേരില്‍ 30 കോടിയോളം രൂപയുടെ സ്വത്തുക്കള്‍ എഴുതി വെച്ചു എന്നാണ് പറയപ്പെടുന്നത്. ഈ വില്‍പത്രം വ്യാജമാണ് എന്ന് ആരോപണമുണ്ട്. കൂടത്തിലിലെ മരണങ്ങളില്‍ ദുരൂഹതയുണ്ടെന്നും സ്വത്ത് കൈമാറ്റം സംബന്ധിച്ചും സംശയങ്ങളുണ്ടെന്നുമാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
200 കോടിയിലേറെ ആസ്തി
കൂടത്തില്‍ കുടുംബത്തിന് കെട്ടിടങ്ങളും സ്ഥലങ്ങളും അടക്കമുളള സ്വത്ത് വകകളായി 200 കോടിയിലേറെ ആസ്തിയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഈ സ്വത്തുക്കള്‍ ഇന്ന് പലരുടേയും കൈകളിലാണത്രേ. ബന്ധുക്കളെന്ന് അവകാശപ്പെട്ട് എത്തിയവര്‍ അടക്കം സ്വത്തുക്കള്‍ കൈക്കലാക്കിയിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. കാര്യസ്ഥന് എതിരെയാണ് പ്രധാനമായും ആരോപണങ്ങളുടെ മുന നീളുന്നത്.
പ്രേതഭവനം പോലെ ഉമാ മന്ദിരം
കൂടത്തില്‍ കുടുംബം താമസിച്ചിരുന്ന ഉമാ മന്ദിരം എന്ന വീട് ഇപ്പോള്‍ ഒരു പ്രേത ഭവനത്തിന് തുല്യമാണ്. 16 സെന്റ് സ്ഥലത്താണ് നാല് കെട്ട് മോഡലില്‍ ഓടിട്ട, നിരവധി മുറികളുളള വലിയ വീട്. ഈ വീട്ടിലിപ്പോള്‍ ആള്‍ത്താമസമില്ല. വീടിന്റെ മുന്‍ഭാഗം ഒഴികെ ബാക്കിയെല്ലാം നശിച്ച നിലയിലാണ്. വീടിന്റെ മേല്‍നോട്ടക്കാരന്‍ വല്ലപ്പോഴും ഇവിടേക്ക് വന്ന് പോകും.
ഗൂഢാലോചന നടത്തുന്നുവെന്ന്
അവസാനം മരണപ്പെട്ട ജയമാധവന്‍ 2017 വരെ ഈ വീട്ടില്‍ താമസിച്ചിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. വീട്ടിലെ കാര്യസ്ഥനും സഹായിയും അയല്‍ക്കാരെ അടക്കം ആരെയും വീട്ടില്‍ കടത്തിയിരുന്നില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. കുടുംബത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ഇവര്‍ക്ക് മാത്രമായിരുന്നു അറിവുണ്ടായിരുന്നത്. എന്നാല്‍ തനിക്കെതിരെ ചിലര്‍ ഗൂഢാലോചന നടത്തുകയാണ് എന്നാണ് കാര്യസ്ഥന്‍ ആരോപിക്കുന്നത്.
രണ്ട് പേർ മാനസിക രോഗികൾ
മരണപ്പെട്ടവരില്‍ ജയമാധവനും ജയപ്രകാശും മാനസിക രോഗികള്‍ ആയിരുന്നു എന്നാണ് പരാതിക്കാരിയായ പ്രസന്ന കുമാരി പറയുന്നത്. ഇത് പുറത്ത് അറിയാതിരിക്കാന്‍ ചികിത്സാ രേഖകള്‍ കത്തിച്ച് കളഞ്ഞതായും ഇവര്‍ പറയുന്നു. മരിച്ച ഉണ്ണിക്കൃഷ്ണന്‍ നായരുടെ ഭാര്യയാണ് പ്രസന്ന കുമാരി. കാര്യസ്ഥനും ബന്ധുക്കളും അടക്കം 12 പേര്‍ക്കെതിരെയാണ് പ്രസന്ന കുമാരി പോലീസില്‍ പരാതി നല്‍കിയത്.
മരണങ്ങളിലെ സാമ്യത
ജയമാധവന്‍, ജയപ്രകാശ്, ജയബാലകൃഷ്ണന്‍ എന്നിവരുടെ മരണങ്ങളിലാണ് പ്രധാനമായും സംശയങ്ങള്‍ ഉന്നയിക്കപ്പെട്ടിരിക്കുന്നത്. പരിക്കേറ്റ് വീണ് അബോധാവസ്ഥയിലാണ് ഇവര്‍ മരിച്ചതെന്ന് പറയപ്പെടുന്നു. ജയമാധവനെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ട ശേഷം കാര്യസ്ഥന്‍ മറ്റാരെയും അറിയിക്കാതെ ഓട്ടോ വിളിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്വേഷണം പുരോഗമിക്കുന്നു
നിലവില്‍ തിരുവനന്തപുരം ക്രൈം ഡിസിപിക്കാണ് കേസിന്റെ അന്വേഷണ ചുമതല. നാട്ടുകാരനും പൊതുപ്രവര്‍ത്തകനുമായ അനില്‍ കുമാര്‍ കൂടത്തില്‍ വീട്ടിലെ മരണങ്ങളില്‍ ദുരൂഹത ഉന്നയിച്ച് 2018ല്‍ പരാതി നല്‍കിയിരുന്നു. ഇത് പ്രകാരം കരമന പോലീസും സ്‌പെഷ്യല്‍ ബ്രാഞ്ചും ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. മരണങ്ങളില്‍ ദുരൂഹത ഉന്നയിച്ചായിരുന്നു റിപ്പോര്‍ട്ട്. മൂന്ന് മാസം മുന്‍പാണ് പ്രസന്ന കുമാരി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.