അമിത് ഷായെ കാണാന്‍ വന്ന കെപിസിസി നേതാക്കളുടെ പട്ടിക പുറത്ത് വിടുന്നില്ല, ഞെട്ടിച്ച് ശ്രീധരൻ പിളള!
തിരുവനന്തപുരം: 30 ലക്ഷം പേരെ കേരളത്തില്‍ പാര്‍ട്ടി അംഗങ്ങളായി ചേര്‍ക്കാന്‍ ലക്ഷ്യമിട്ട് കൊണ്ടുളള അംഗത്വ ക്യാംപെയ്‌ന് തുടക്കം കുറിച്ച് ബിജെപി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളളയാണ് തിരുവനന്തപുരത്ത് സംസ്ഥാന തല ക്യാംപെയ്‌ന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. നിരവധി പ്രമുഖര്‍ പരിപാടിയില്‍ ബിജെപി അംഗത്വം സ്വീകരിക്കുമെന്ന് നേതൃത്വം നേരത്തെ അവകാശപ്പെട്ടിരുന്നുവെങ്കിലും പ്രമുഖരാരും ബിജെപി അംഗത്വമെടുത്തിട്ടില്ല.
രാഹുൽ ഗാന്ധിയുടെ വലം കൈയും പടിയിറങ്ങുന്നു! ജ്യോതിരാദിത്യ സിന്ധ്യ രാജി സമർപ്പിച്ചു
അതേ സമയം ഇനിയും നിരവധി അബ്ദുളളക്കുട്ടിമാര്‍ ബിജെപിയിലേക്ക് വരുമെന്ന് ശ്രീധരന്‍ പിളള വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ അകത്തളങ്ങളില്‍ മോദിക്ക് വേണ്ടി തുടിക്കുന്ന, അബ്ദുളളക്കുട്ടിയെ പോലെ ചിന്തിക്കുന്ന നിരവധി ആളുകള്‍ ഉണ്ടെന്നും ഉദ്ഘാടന പ്രസംഗത്തില്‍ പിഎസ് ശ്രീധരന്‍ പിളള പറഞ്ഞു.
മുപ്പത്തി മുക്കോടി ദേവന്മാരെ വിശ്വസിക്കുന്ന ബിജെപിക്ക് അതിനൊപ്പം ഒരു യേശുക്രിസ്തുവിനേയും ഒരു അല്ലാഹുവിനേയുമൊക്കെ മഹത്തുക്കളായി കണ്ട് പ്രണമിക്കാന്‍ ഒരു വിഷമവും ഇല്ല. ആര്‍ക്കും ബിജെപിയിലേക്ക് കടന്ന് വരാം. നമുക്കാരും അന്യരല്ലെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് വ്യക്തമാക്കി. അബ്ദുളളക്കുട്ടിയെ പോലെ ചിന്തിക്കുന്ന നിരവധി പേരെ തനിക്കറിയാം.
ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കാണാന്‍ തന്നോടൊപ്പം വന്ന കെപിസിസി നേതാക്കളുടെ പട്ടിക താന്‍ പുറത്ത് വിടുന്നില്ലെന്നും ശ്രീധരന്‍ പിളള പറഞ്ഞു. അംഗത്വ ക്യാംപെയ്ന്‍ പൂര്‍ത്തിയായി കഴിയുമ്പോള്‍ എല്ലാ തടസ്സങ്ങളും തട്ടിമാറ്റി പലരും ബിജെപിയിലേക്ക് എത്തും. അധ്യക്ഷ സ്ഥാനത്തേക്ക് പോലും ആളെക്കിട്ടാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി. സിപിഎം ബിജെപി വിരോധം കൊണ്ട് നാശത്തിന്റെ വക്കിലെത്തി. പിണറായി സിപിഎമ്മിന്റെ ഗോര്‍ബച്ചേവ് ആയി മാറും. ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും കോണ്‍ഗ്രസുകാരനും കമ്മ്യൂണിസ്റ്റുകാരനും ബിജെപിയില്‍ എത്തുമെന്നും ആ മലവെള്ളപ്പാച്ചിലിനെ തടയാന്‍ സിപിഎമ്മിന്റെ പഴമുറം കൊണ്ട് സാധിക്കില്ലെന്നും ശ്രീധരന്‍ പിളള പറഞ്ഞു.