അവസാന ആളിനെ കണ്ടെത്തും വരെ രക്ഷാപ്രവർത്തനം തുടരുമെന്ന് ഫയർഫോർസ് മേധാവി!
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതയിൽ അകപ്പെട്ടവരെ രക്ഷിക്കുന്നതിനായി തെക്കൻ ജില്ലകളിൽ നിന്ന് കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് ഫയർഫോർസ് മേധാവി എ ഹേമചന്ദ്രൻ അറിയിച്ചു. സംസ്ഥാനത്ത് മഴക്കെടുതിയിൽ അകപ്പെട്ടവരിൽ അവസാനത്തെ ആളിനെ കണ്ടെത്തുന്നതുവരെ രക്ഷാ പ്രവർത്തനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് മഴ കുറയുന്നു; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്, മരണസംഖ്യ 68 ആയി!
അതേസമയം വ്യാജ പ്രചാരണം രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയനും മാധ്യമങ്ങളെ അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രചാരണം. ഇതുമൂലം ക്യാംപുകളിലേക്ക് സാധനങ്ങളെത്തുന്നില്ല. ഇത് നാടിനോട് ചെയ്യുന്ന ഹീന പ്രവര്‍ത്തനമാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങളെ ഗൗരവത്തോടെ തന്നെ സര്‍ക്കാര്‍ കാണുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന പ്രചാരണവും ശക്തമായിട്ടുണ്ട്. വ്യാജപ്രചാരണം നടത്തിയ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാജ പ്രചാരണത്തിനെതിരെ മന്ത്രി തോമസ് ഐസക്ക് രംഗത്തെത്തുകയും ചെയ്തിരുന്നു.
ഉരുള്‍പൊട്ടി നിരവധിപേരെ കാണാതായ മേപ്പാടി പുത്തുമലയില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. തിരച്ചിലിനായി സൈന്യവും എത്തിയിട്ടുണ്ട്. ഇത് തിരച്ചിലിന് വേഗത കൂട്ടിയിട്ടുണ്ട്. അതേസമയം കാലവര്‍ഷം കനത്ത നാശം വിതച്ച കവളപ്പാറയില്‍ ഇന്ന് നടത്തിയ തെരച്ചിലില്‍ ആറ് മൃതദേഹങ്ങള്‍ കൂടെ കണ്ടെത്തി. രണ്ടു ദിവസമായി നടത്തിയ തെരച്ചിലില്‍ 16 മൃതദേഹങ്ങളാണ് കണ്ടത്തിയത്.