ജോസിന്‍റെ അടിവേരിളക്കാന്‍ ജോസഫ്; വിപ്പ് നല്‍കാനുള്ള അധികാരം ലഭിച്ചാല്‍ കോട്ടയവും പാലായും യുഡിഎഫിന്
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവി സംബന്ധിച്ച ധാരണ പാലിക്കാത്തതിനെ തുടര്‍ന്ന് മുന്നണിയില്‍ നിന്നും പുറത്താക്കപ്പെട്ട ജോസ് കെ മാണി വിഭാഗം യുഡിഎഫിലേക്ക് തന്നെ മടങ്ങിയേക്കുമെന്ന ചില സൂചനകള്‍ ഒരു ഘട്ടത്തില്‍ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ യുഡിഎഫുമായി അത്തരത്തിലുള്ള യാതൊരു ചര്‍ച്ചകള്‍ക്ക് സാധ്യതയില്ലെന്നാണ് ജോസ് കെ മാണി ഇന്ന് വ്യക്തമാക്കിയത്. മാത്രവുമല്ല, ഇടത് മുന്നണിയിലെ കേരള കോണ്‍ഗ്രസുകളുമായി സഖ്യത്തിലേര്‍പ്പെടുന്നത്തിന്‍റെ സൂചനകളും അദേഹം ഇന്ന് നല്‍കുകയും ചെയ്തു.
സ്റ്റിയറിങ് കമ്മറ്റി
ഇടത് മുന്നണി പ്രവേശനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സ്റ്റിയറിങ് കമ്മറ്റി യോഗവും ബുധനാഴ്ച ജോസ് വിഭാഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. മുന്നണി പ്രവേശനത്തിന് സിപിഎം നേതൃത്വം അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് സ്റ്റിയറിങ് കമ്മറ്റി ചേരാന്‍ ജോസ് വിഭാഗം തീരുമാനിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പ് വരെ സ്വതന്ത്ര നിലപാട് തുടരുമെന്നും ജോസ് കെ മാണി പ്രഖ്യാപിച്ചിട്ടുണ്ട്.
ഏകാഭിപ്രായം ഇല്ല
ഇടത് മുന്നണിയിലേക്ക് പോവുന്നതില്‍ ജോസ് വിഭാഗത്തിനുള്ളില്‍ ഏകാഭിപ്രായം ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യുഡിഎഫുമായി ചർച്ചകൾക്ക് സാധ്യതയുണ്ടെന്നായിരുന്നു തോമസ് ചാഴികാടന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ ഏകാഭിപ്രായം ഉണ്ടാക്കാനുള്ള നീക്കങ്ങളാണ് ജോസ് കെ മാണി നടത്തുന്നത്.
പിളര്‍പ്പ്
അതേസമയം, ഇടതുമുന്നണിയിലേക്ക് പോവാനാണ് ജോസ് കെ മാണിയുടെ തീരുമാനമെങ്കില്‍ പാര്‍ട്ടിയില്‍ വലിയ പിളര്‍പ്പ് ഉണ്ടാവുമെന്നാണ് പിജെ ജോസഫ് പ്രതീക്ഷിക്കുന്നത്. അതിന് മുമ്പ് തന്നെ ജോസ് കെ മാണി പക്ഷം ശിഥിലമാകുമെന്നും അദ്ദേഹം അഭിപ്രയാപ്പെടുന്നു. ജോസ് പക്ഷത്തെ കൂടുതല്‍ നേതാക്കള്‍ എട്ടാം തിയതിയോടെ തങ്ങളുടെ പക്ഷത്തേക്ക് കൂടുമാറും എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
കളകള്‍ പറിച്ചു നീക്കുന്ന കാലം
രാഷ്ട്രീയത്തിലെ കളകള്‍ പറിച്ചു നീക്കുന്ന കാലമാണിത്. തിന്മയുടെ മേല്‍ നന്മ നേടിയ വിജയമാണിത്. വിപ്പ് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം ജൂലായ് ഏഴിന് വരും. ഇതിന് ശേഷം കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസം കൊണ്ടുവരുമെന്നും പിജെ ജോസഫ് വ്യക്തമാക്കുന്നു.
വിപ്പ് നല്‍കാം
കേരള കോൺഗ്രസ് എമ്മിന്‍റെ നിലനിൽപ്പ് സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ നിർണായക തീരുമാനമാണ് അടുത്ത ആഴ്ച വരാന്‍ പോവുന്നത്. കമ്മീഷന്‍ തീരുമാനം തങ്ങള്‍ക്ക് അനുകൂലമായാല്‍ ജോസ് കെ മാണി വിഭാഗത്തിന്‍റെ അടിവേരിളകുമെന്നാണ് ജോസഫ് പക്ഷത്തെ നേതാക്കള്‍ പ്രതീക്ഷിക്കുന്നത്. അവിശ്വാസ്വ പ്രമേയം നടക്കുമ്പോള്‍ ഇന്ന സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചു കൊണ്ട് ജോസഫ് ഗ്രൂപ്പിന് വിപ്പ് നല്‍കാം സാധിക്കും.
ഈ നീക്കവും തകരും
വിപ്പ് ലംഘിച്ചാല്‍ അയോഗ്യത ഉള്‍പ്പടേയുള്ള നടപടികളിലേക്ക് കടക്കാന്‍ സാധിക്കും. വിപ്പ് നല്‍കാന്‍ അധികാരമില്ലാത്തതിനാലാണ് അവിശ്വാസം കൊണ്ടുവരാന്‍ ജോസഫ് തയ്യാറാവാത്തതെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. അവിശ്വാസ പ്രമേയത്തില്‍ സിപിഎം പിന്തുണ ലഭിച്ചാല്‍ ജോസ് കെ മാണി വിഭാഗത്തിന് കോട്ടയം ജില്ലാ പഞ്ചായത്തില്‍ അധികാരത്തില്‍ തുടരാനും സാധിക്കും. എന്നാല്‍ വിപ്പ് നല്‍കാനുള്ള അധികാരം ജോസഫിന് ലഭിച്ചാല്‍ ഈ നീക്കവും തകരും.
പ്രതീക്ഷ
ജോസ്, ജോസഫ് പക്ഷങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ മുറുകിയ ഘട്ടത്തില്‍ വിപ്പ് നല്‍കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചുവെന്നാണ് ജോസ് വിഭാഗം ചൂണ്ടിക്കാട്ടുന്നത്. വിപ്പു നല്‍കാന്‍ അധികാരമുണ്ടെന്ന് പറഞ്ഞ് യുഡിഎഫിനെയും ജോസഫ് വഞ്ചിച്ചുവെന്നും ജോസ് വിഭാഗം ആരോപിക്കുന്നു. എന്നാല്‍ കമ്മീഷന്‍ തീരുമാനം തങ്ങള്‍ക്ക് അനുകൂലമാവുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് പിജെ ജോസഫ്
തിരുവല്ല
വിപ്പിന്‍റ കാര്യത്തില്‍ തീരുമാനം വരുന്നതിനിടയില്‍ ജോസ് പക്ഷത്ത് നിന്ന് പരമാവധി നേതാക്കളെ തങ്ങളുട പാളയത്തിലെത്തിക്കാനാണ് ജോസഫിന്‍റെ ശ്രമം. തിരുവല്ല നഗരസഭയിലെ ജോസ് വിഭാഗത്തിന്റെ 7 കൗൺസിലർമാർ ഞങ്ങളുടെ പക്ഷത്തേക്ക് മാറിയിട്ടുണ്ടെന്നും പിജെ ജോസഫ് അവകാശപ്പെടുന്നു.
മറുപടി
എന്നാല്‍ ഇതിനെ തള്ളി ജോസ് കെ മാണി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. തിരുവല്ല നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ തങ്ങോടൊപ്പം ചേര്‍ന്നെന്ന ജോസഫിന്‍റെ അവകാശവാദം പൊള്ളയാണെന്നായിരുന്നു ജോസിന്‍റെ മറുപടി. ആരോക്കെ കൂടെയുണ്ടെന്ന് എട്ടാം തീയതി അറിയാമെന്നും പാലാ നഗരസഭയിലെ ഭൂരിപക്ഷം പേരും തങ്ങളോടൊപ്പമാണെന്ന കാര്യം ഓര്‍ക്കണമെന്നും പറഞ്ഞ് ജോസഫ് ഉടന്‍ തന്നെ തിരിച്ചടിക്കുകയും ചെയ്തു.
അംഗബലം
നഗരസഭാ ഉപാധ്യക്ഷന്‍ കുര്യാക്കോസ് പടവന്‍ അടക്കമുള്ള 6 നേതാക്കള്‍ ജോസ് വിഭാഗത്തില്‍ നിന്നും ജോസഫ് വിഭാഗത്തിലേക്ക് കൂടുമാറിയിരുന്നു 26 അംഗ നഗരസഭയില്‍ കേരള കോൺഗ്രസ്-17, കോൺഗ്രസ്-മൂന്ന്, ഇടതുപക്ഷം-അഞ്ച്, സ്വതന്ത്രൻ-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ജോസ് കെ.മാണി വിഭാഗത്തിന് നിലവിൽ 11 അംഗങ്ങളുണ്ട്. കോൺഗ്രസും ജോസഫ് വിഭാഗവും ചേർന്നാൽ യുഡിഎഫിന് ഒൻപതുപേരാണുള്ളത്.
ഇടത് പിന്തുണച്ചാല്‍
11 ല്‍ ആറ്‍ നേതാക്കളും ജോസഫ് പക്ഷത്തേക്ക് കൂടുമാറിയതോടെ പാലാ നഗരസഭയിലും അവിശ്വാസം കൊണ്ടുവരാന്‍ ജോസഫിന് നീക്കമുണ്ട്. കോട്ടയം ജില്ലാ പഞ്ചായത്തിലെന്ന പോലെ ഇവിടെയും സിപിഎമ്മിന്‍റെ സഹായ തേടിയാല്‍ ജോസ് കെ മാണിക്ക് അധികാരത്തില്‍ തുടരാന്‍ സാധിക്കും. എന്നാല്‍ വിപ്പ് നല്‍കാനുള്ള അധികാരം ലഭിച്ചാല്‍ കാര്യങ്ങള്‍ ഇവിടേയും ജോസഫിന് അനുകൂലമായി മാറും.
'ജനങ്ങള്‍ പ്രിയങ്കയെ ആവശ്യപ്പെടുന്നു'; പ്രിയങ്കയ്ക്കായി മുറവിളി കൂട്ടി യുപി കോണ്‍ഗ്രസ്, ലക്ഷ്യം 2022