കൊവിഡ്; സമൂഹ വ്യാപന സാധ്യത; കണ്ണൂരിൽ 10 തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതൽ നിയന്ത്രണങ്ങൾ
കണ്ണൂർ; കൊറോണ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 10 തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതായി ജില്ലാ കളക്ടർ. കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തലശ്ശേരി സബ് ഡിവിഷനിലെ മൂന്ന് മുനിസിപ്പാലിറ്റികളിലും ഏഴ് പഞ്ചായത്തുകളിലുമാണ് കേരള പകര്‍ച്ച വ്യാധി നിയമ പ്രകാരം ജില്ലാ കലക്ടര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
കൂത്തുപറമ്പ്, തലശ്ശേരി, പാനൂര്‍ മുനിസിപ്പിലാറ്റികളിലും മൊകേരി, ചൊക്ലി, പാട്യം, ചിറ്റാരിപ്പറമ്പ്, കതിരൂര്‍, പന്ന്യന്നൂര്‍, കോട്ടയം മലബാര്‍ പഞ്ചായത്തുകളിലുമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇതുപ്രകാരം, അടിയന്തര സാഹചര്യങ്ങളിലല്ലാതെ ജനങ്ങളുടെ സഞ്ചാരം ഇവിടങ്ങളില്‍ വിലക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലുമുള്‍പ്പെടെ മൂന്നിലധികം ആളുകള്‍ കൂടിനില്‍ക്കരുത്, അവശ്യസാധനങ്ങള്‍ വീട്ടിലെത്തിച്ചുകൊടുക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ സംവിധാനമൊരുക്കണം, വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ ആരോഗ്യ പ്രവര്‍ത്തകരും പോലിസ് ഉദ്യോഗസ്ഥരും സന്ദര്‍ശിക്കണം.

കോവിഡ് 19 ബാധിതര്‍ താമസിച്ച വീടുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഉദ്യോഗസ്ഥര്‍ അണുവിമുക്തമാക്കണമെന്നും ഉത്തരവിലുണ്ട്. ഇവിടങ്ങളിലെ ആര്‍ക്കെങ്കിലും ഏതെങ്കിലും രീതിയിലുള്ള അടിയന്തര സഹായമോ മറ്റോ ആവശ്യമുണ്ടെങ്കില്‍ 9400066063 എന്ന നമ്പറില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. ഉത്തരവ് ലംഘിക്കുന്നത് കേരള എപ്പിഡെമിക് ഡിസീസ് (കോവിഡ് 19) റെഗുലേഷന്‍സ് 2020ലെ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ പ്രകാരം രണ്ടു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
കൊറോണയുടെ സാമൂഹ്യവ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പ്രദേശങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ജില്ലയില്‍ ഇതുവരെ 52 കോവിഡ് 19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെങ്കിലും അവയെല്ലാം വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ക്കായിരുന്നു. എന്നാല്‍ ഇവരിലേറെ പേരും തലശ്ശേരി സബ് ഡിവിഷന്‍ പരിധിയില്‍ പെട്ട സ്ഥലങ്ങളില്‍ നിന്നായതിനാല്‍ സാമൂഹ്യ വ്യാപനത്തിന്റെ സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നത്. നിയന്ത്രണങ്ങളുമായി പ്രദേശങ്ങളിലെ എല്ലാ ജനങ്ങളും പൂര്‍ണമായി സഹകരിക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.












Click it and Unblock the Notifications