ശബരിമല തീർത്ഥാടകർക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങളുമായി പോലീസ്, കാൽനടയ്ക്കും പാസ്
പമ്പ: മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട തുറക്കുമ്പോൾ സന്നിധാനത്തെ സുരക്ഷ പോലീസിന് വെല്ലുവിളിയാണ്. കനത്ത പോലീസ് വലയത്തിലും നിയന്ത്രണങ്ങൾക്കുമിടയിൽ ചിത്തിര ആട്ട വിശേഷത്തിനായി നട തുറന്നപ്പോൾ പോലും വലിയ സംഘർഷങ്ങളാണ് സന്നിധാനത്ത് നടന്നത്. ശബരിമലയിൽ താരതമ്യേന ഏറ്റവും കുറവ് തീർത്ഥാടകർ എത്തുന്ന ചിത്തിര ആട്ട വിശേഷദിവസത്തിൽ പോലും പോലീസ് തന്ത്രങ്ങൾ പാളിയതോടെ അടിമുടി മാറ്റത്തിനൊരുങ്ങുകയാണ് സേന.
കൂടുതൽ ഉന്നത ഉദ്യോഗസ്ഥരെയും ആയുധധാരികളായ പ്രത്യേക സംഘത്തെയും സന്നിധാനത്ത് വിന്യസിക്കാനാണ് പോലീസ് തീരുമാനം. ശബരിമലയിൽ ഇരുമുടിക്കെട്ടുമായി ഭീകരർ എത്താൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പും പോലീസിന് തലവേദനയാണ്. കാനനപാതയിലൂടെയെത്തുന്ന തീർത്ഥാടകർക്കും പാസ് നൽകി കടത്തിവിടാനും നടപടി തുടങ്ങി.
സംഘർഷങ്ങൾ
ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചുളള സുപ്രീം കോടതി വിധിക്ക് പിന്നാലെ സംഘർഷഭരിതമായിരുന്നു സന്നിധാനം. തുലാമാസ പൂജകൾക്കായി നട തുറന്നപ്പോൾ മുൻപെങ്ങും കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രതിഷേധങ്ങളാണ് സന്നിധാനത്തും പരിസരത്തും അരങ്ങേറിയത്. പന്ത്രണ്ടോളം സ്ത്രീകൾ ദർശനം നടത്തണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നെങ്കിലും പ്രതിഷേധങ്ങളെയും അക്രമങ്ങളേയും തുടർന്ന് മടങ്ങുകയായിരുന്നു.
ചിത്തിര ആട്ട വിശേഷം
തുലാമാസ പൂജകൾക്കിടെ ഉണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് പോലീസ് ചിത്തിര ആട്ടവിശേഷ സമയത്ത് ഒരുക്കിയത്. മണ്ഡലകാലത്തിന് മുൻപുള്ള റിഹേഴ്സലായായിരുന്നു പോലീസും സുരക്ഷാ സംവിധാനങ്ങളെ വിലയിരുത്തിയത്. കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചും, സന്നിധാനത്ത് വനിതാ പോലീസിനെ വിന്യസിച്ചും, 1500ൽ അധികം സുരക്ഷാ ഉദ്യോഗസ്ഥരെ സജ്ജരാക്കിയും പോലീസ് പഴുതടച്ച സുരക്ഷയൊരുക്കി. വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും സന്നിധാനത്ത് തീർത്ഥാടകരെ തങ്ങാൻ അനുവദിക്കാതിരിക്കുകയും ചെയ്തു.
കൈവിട്ട കളി
ശബരിമലയുടെ നിയന്ത്രണം പോലീസിന്റെ കൈയ്യിലാണെന്ന് മുഖ്യമന്ത്രി ആവർത്തിച്ചപ്പോഴും സന്നിധാനത്തെ നിയന്ത്രണം പോലീസിന്റെ നഷ്ടപ്പെട്ടുവെന്നായിരുന്നു ആക്ഷേപം. മാധ്യമപ്രവർത്തകർക്ക് നേരെ അതിക്രമം നടന്നപ്പോഴും പ്രായം സംബന്ധിച്ച സംശയത്തെ തുടർന്ന് തൃശൂർ സ്വദേശിനിക്ക് നേരെ ആക്രമണ ശ്രമം ഉണ്ടായപ്പോഴും പോലീസ് ഇടപെട്ടില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി പോലീസ് മൈക്കിലൂടെ പ്രതിഷേധക്കാരെ നിയന്ത്രിച്ചതും സേനയ്ക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്.
പുതിയ പദ്ധതികൾ
ശബരിമല വിഷയത്തിൽ യാതൊരു ആശങ്കയും വേണ്ട, സ്ത്രീകൾക്ക് സുരക്ഷിതമായ ദർശനം ഒരുക്കുമെന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റ ചിത്തിര ആട്ട വിശേഷത്തിന് മുൻപ് ഉറപ്പ് നൽകിയത്. എന്നാൽ പ്രതിഷേധക്കാർക്ക് മുമ്പിൽ പോലീസ് തന്ത്രങ്ങൾ തകർന്നടിഞ്ഞു. അതുകൊണ്ട് തന്നെ അതേ സുരക്ഷാ സജ്ജീകരണങ്ങളും നിയന്ത്രണങ്ങളും മണ്ഡലകാലത്ത് ഏൽക്കില്ലെന്ന് പോലീസിന് ബോധ്യമായിക്കഴിഞ്ഞു.
ലക്ഷക്കണക്കിന് തീർത്ഥാടകർ
ലക്ഷക്കണക്കിന് തീർത്ഥാടകരാണ് മണ്ഡലകാലത്ത് ശബരിമലയിലേക്ക് എത്തുക. ഇക്കുറി ചിത്തിര ആട്ട വിശേഷസമയത്ത് തന്നെ മുൻവർഷങ്ങളെക്കാൾ നാലിരട്ടി തീർത്ഥാടകരാണ് സന്നിധാനത്ത് എത്തിയത്. ഇരുമുടിക്കെട്ടുമായി എത്തുന്നവരിൽ പ്രതിഷേധക്കാരെ തിരിച്ചറിയാൻ പോലീസിന് പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതികൾ രൂപികരിക്കാൻ പോലീസ് നേതൃത്വം ഒരുങ്ങുന്നത്.
ദർശനത്തിനായി യുവതികൾ
പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള 550ത് സ്ത്രീകളാണ് ശബരിമലയിൽ ദർശനം നടത്താൻ ഓൺലൈനായി മാത്രം ബുക്ക് ചെയ്തിരിക്കുന്നത്. എതു വിധേനയും സ്ത്രീ പ്രവേശനം തടയുമെന്ന് പ്രഖ്യാപിച്ച് ശബരിമല ആചാരസംരക്ഷണ സമിതി നേതാവ് രാഹുൽ ഈശ്വർ രംഗത്തുണ്ട്. ദേശീയ നേതാക്കളെ വരെ ഇറക്കി ശബരിമല സമരം ആളിക്കത്തിക്കാനാണ് ബിജെപിയുടെ നീക്കം. അതുകൊണ്ട് തന്നെ ഈ മണ്ഡലകാലത്ത് വലിയ പ്രക്ഷോഭങ്ങളാകും സന്നിധാനത്ത് നടക്കുക.
കൂടുതൽ ഉദ്യോഗസ്ഥർ
അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം ആയുധധാരികളായ പ്രത്യേക സംഘത്തെ സന്നിധാനത്ത് വിന്യസിക്കാനാണ് പോലീസ് നീക്കം. ഡിജിപിയുടെയും ഐജി മനോജ് എബ്രാഹമിന്റെയും നേതൃത്വത്തിലാണ് പുതിയ പദ്ധതികൾ രൂപികരിക്കുന്നത്. ഐജി റാങ്കിലുള്ള കൂടുതൽ ഉന്നത ഉദ്യോഗസ്ഥരെ ശബരിമലയിലെ സുരക്ഷാ മേൽനോട്ടങ്ങൾക്കായി നിയോഗിക്കും. ആറായിരത്തിലേറെ പോലീസുകാരെയും സന്നിധാനത്ത് വിന്യസിക്കും.
കൂടുതൽ നിയന്ത്രണങ്ങൾ
സംഘർഷങ്ങൾ ഒഴിവാക്കാനായി സന്നിധാനത്ത് കടുത്ത നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. നിലയ്ക്കലിൽ നിന്ന് സ്വകാര്യ വാഹനങ്ങൾ കടത്തി വിടുന്നില്ല. ഒരു ദിവസത്തിൽ കൂടുതൽ ആരെയും സന്നിധാനത്ത് തങ്ങാൻ അനുവദിക്കില്ല. ഈ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാനാണ് പോലീസ് നീക്കം. കാൽനടയായി വരുന്ന തീർത്ഥാടകർക്കും പാസ് ഏർപ്പെടുത്താനാണ് നീക്കം. ഇതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു.
കാൽനടക്കാർക്കും പാസ്
എരുമേലിയിൽ നിന്ന് കാൽനടയായി കാനനപാതയിലൂടെ സന്നിധാനത്തേയ്ക്ക് വരുന്ന തീർത്ഥാടകർക്ക് തിരിച്ചറിയൽ രേഖ നിർബന്ധമാക്കും. രേഖകൾ പരിശോധിച്ച ശേഷം പോലീസ് തയാറാക്കിയ പാസ് നൽകും. ഇത് ധരിച്ച് വേണം കാനനപാതയിലൂടെ തീർത്ഥാടകർ സന്നിധാനത്തേയ്ക്ക് പോകാൻ.
നവംബർ 13 നിർണായകം
ശബരിമല സ്ത്രീപ്രവേശനം എതിർത്തുകൊണ്ടുള്ള റിട്ട് ഹർജികൾ നവംബർ 13നാണ് കോടതി പരിഗണിക്കുന്നത്. കോടതിയുടെ അന്തിമ തീരുമാനം അറിഞ്ഞ ശേഷമെ സുരക്ഷയുടെയും നിയന്ത്രണങ്ങളുടെയും കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകു. ശബരിമലയിലേർപ്പെടുത്തുന്ന കടുത്ത നിയന്ത്രണങ്ങൾ ഭക്തരെ ബുദ്ധിമുട്ടിക്കുന്നതാണെന്നും വിമർശനമുണ്ട്.
തര്‍ക്കം തീര്‍ന്നു; സിനിമാ താരങ്ങള്‍ ഗള്‍ഫിലേക്ക്, അബൂദാബിയില്‍ ആദ്യ ഷോ!! മോഹന്‍ലാലിന്റെ ശ്രമം
ഛത്തീസ്ഗഡിൽ ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കം; കനത്ത സുരക്ഷ