ജോസ് പോയതോടെ 9 സീറ്റുകള്‍ കൂടി കോണ്‍ഗ്രസിന്; നോട്ടമിട്ട് നേതാക്കള്‍, ലോക്സഭാ സീറ്റും സ്വന്തം
തിരുവനന്തപുരം: അനുനയന ചര്‍ച്ചകള്‍ക്കുള്ള സാധ്യതകള്‍ യുഡിഎഫ് തള്ളിയതോടെ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ എല്‍ഡിഎഫ് പ്രവേശനത്തിന്‍റെ വേഗത കൂടിയിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ജോസ് കെ മാണിയും കൂട്ടതരും എല്‍ഡിഎഫില്‍ എത്തുമെന്ന കാര്യം ഉറപ്പായി കഴിഞ്ഞു.
ഇടതുമുന്നണി യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പുറത്തുവരും. കെഎം മാണിയെ എല്‍ഡിഎഫ് വേട്ടയാടിയത് യുഡിഎഫ് നേതാക്കള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ കെഎം മാണി വികാരം ആളിക്കത്തിച്ച് തന്നെ അണികളെ ഒപ്പം നിര്‍ത്താനാണ് ജോസ് കെ മാണി ശ്രമിക്കുന്നത്.
പ്രതികരണം
40 വര്‍ഷം ഒപ്പം നിന്ന കേരള കോണ്‍ഗ്രസിന് പുറംതള്ളിയതോടെ കെഎം മാണിയെ തന്നെയാണ് പുറംതള്ളിയതെന്നാണ് ജോസ് കെ മാണി ബുധനാഴ്ച പ്രതികരിച്ചത്. എല്ലാ ധാരണകളും പാലിച്ചിട്ടും ജോസഫിന് വേണ്ടി മുന്നണിയില്‍ നിന്നും തങ്ങളെ പുറത്താക്കി. സ്വയം പുറത്തുപോയി എന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇടതുമുന്നണി യോഗം
ഇത്തരത്തില്‍ തങ്ങളോട് അനീതി ചെയ്ത യുഡിഎഫിന് തിരിച്ചടി നല്‍കാന്‍ ഇടതുമുന്നണിയുമായി സഹകരിക്കണമെന്നുള്ള നിര്‍ദ്ദേശം പാര്‍ട്ടിയുടെ താഴെത്തട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ കേരള കോണ്‍ഗ്രസ് എം തുടങ്ങിക്കഴിഞ്ഞു. പതിനെട്ടിന് ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ കേരള കോണ്‍ഗ്രസിന്‍റെ മുന്നണി പ്രവേശനം ചര്‍ച്ചാ വിഷയമാവും.
ധാരണയായാൽ പ്രവേശനം
ജോസിന്‍റെ കാര്യത്തില്‍ ആദ്യ ഘടത്തില്‍ കടുത്ത എതിര്‍പ്പ് ഉന്നയിച്ചിരുന്ന സിപിഐ ഇപ്പോള്‍ നിലപാട് മയപ്പെടുത്തിയിട്ടുണ്ട് . സിപിഐ സംസ്ഥാന കൗണ്‍സിലും വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. ധാരണയായാൽ രണ്ടാഴ്ചക്കുള്ളിൽ ഇടതുമുന്നണിയിലെത്താമെന്നാണ് ജോസിന്‍റെ കണക്കു കൂട്ടൽ.
ചര്‍ച്ചകള്‍
ജോസ് കെ മാണി നേരിട്ടും അല്ലാതെയും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കേണ്ട സീറ്റുകളെ കുറിച്ച് പ്രാദേശകി തലത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. നിയമസഭാ സീറ്റുകളുടെ കാര്യത്തില്‍ സംസ്ഥാന തലത്തിലാണ് ചര്‍ച്ച നടക്കുന്നത്. ജോസ് വരുന്നത് മധ്യകേരളത്തില്‍ മുന്നണിക്ക് ശക്തി പകരുമെന്നാണ് സിപിഎം കണക്ക് കൂട്ടുന്നത്.
9 നിയമസഭാ സീറ്റുകള്‍
അതേസമയം മറുപക്ഷത്ത് കേരള കോണ്‍ഗ്രസ് മുന്നണി വിടുന്നത് തിരിച്ചടിയാണെന്ന വിലയിരുത്തല്‍ യുഡിഎഫിന് ഉണ്ടെങ്കിലും കോട്ടയം ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആഹ്ളാദത്തിലാണ്. ജോസ് പോകുന്നതോടെ 2016 ല്‍ അവര്‍ മത്സരിച്ച 9 നിയമസഭാ സീറ്റുകള്‍ ഇത്തവണ ബാക്കിയായി വരുന്നുണ്ട്.
കോട്ടയം ജില്ലയില്‍ മാത്രം
കോട്ടയം ജില്ലയിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിൽ പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, കടുത്തുരുത്തി, ചങ്ങനാശേരി, ഏറ്റുമാനൂർ എന്നീ ആറ് മണ്ഡലങ്ങളിലും കഴിഞ്ഞ തവണ മത്സരിച്ചത് കേരള കോൺഗ്രസ് സ്ഥാനാർത്ഥികളായിരുന്നു. ഇതില്‍ നാല് സീറ്റില്‍ വിജയിച്ചെങ്കിലും ഉപതിരഞ്ഞെടുപ്പില്‍ പാല നഷ്ടമായി. കടുത്തുരുത്തി, ചങ്ങനാശേരി സീറ്റുകളില്‍ വിജയിച്ച മോന്‍സ് ജോസഫും സിഎഫ് തോമസും ജോസ് വിഭാഗത്തായതിനാല്‍ ഇത്തവണയും ഈ സീറ്റുകള്‍ അവര്‍ക്ക് തന്നെ വിട്ട് നല്‍കേണ്ടി വരും.
മണ്ഡലങ്ങളുടെ എണ്ണം
ജോസ് വിഭാഗം മത്സരിച്ചു പാലാ, പൂഞ്ഞാർ, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളാണ് കോണ്‍ഗ്രസിന് ലഭിക്കുക. ഇതില്‍ ഏതെങ്കിലും ഒരു സീറ്റ് ജോസഫ് ആവശ്യപ്പെട്ടേക്കും. പാര്‍ട്ടി സ്ഥിരമായി മത്സരിക്കുന്ന പുതുപ്പള്ളി, കോട്ടയം ,വൈക്കം മണ്ഡലങ്ങൾ കൂടി ചേരുമ്പോൾ കോൺഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളുടെ എണ്ണം ഏഴായി ഉയരും
കൂടുതല്‍ സീറ്റുകള്‍
മുന്നണി ധാരണയനുസരിച്ച് കേരള കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ വിട്ടുകൊടുക്കേണ്ടി വരുന്നതിനാല്‍ ജില്ലയിലെ പല നേതാക്കളും മറ്റ് ജില്ലകളില്‍ നിന്നാണ് മത്സരിക്കുന്നത്. ചങ്ങനാശ്ശേരിക്കാരനും മുൻ ഡിസിസി അധ്യക്ഷനുമായ കെ.സി ജോസഫ് 1982 മുതൽ കണ്ണൂരിലെ ഇരിക്കൂർ മണ്ഡലത്തിൽ നിന്നാണ് നിയമസഭയിലേക്ക് മത്സരിച്ചു കൊണ്ടിരിക്കുന്നത്.
നേതാക്കള്‍
ജോസ് മുന്നണി വിടുമെന്ന് ഉറപ്പായതോടെ കോട്ടയം ജില്ലയിലെ സീറ്റുകള്‍ കരസ്ഥമാക്കാന്‍ കോണ്‍ഗ്രസിലെ നേതാക്കള്‍ നീക്കം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ തവണ മുവാറ്റുപുഴയില്‍ നിന്ന് മത്സരിച്ച ജോസഫ് വാഴക്കന്‍, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ലതിക സുഭാഷ്, ഡിസിസി മുൻ അധ്യക്ഷൻ ടോമി കല്ലാനി, ഡിസിസി അധ്യക്ഷൻ ജോഷി ഫിലിപ്പ് എന്നിവര്‍ സീറ്റുകള്‍ ലക്ഷ്യം വെച്ച് നീക്കം തുടങ്ങിയിട്ടുണ്ട്.
മറ്റ് ജില്ലകളിലും
മറ്റ് ജില്ലകളിലും ഇത് തന്നെയാണ് അവസ്ഥ കണ്ണൂരിലെ തളിമ്പറപ്പ്, കോഴിക്കോട്ടെ പേരാമ്പ്ര, പാലക്കാടെ ആലത്തൂര്‍, തൃശൂരിലെ ഇരിഞ്ഞാലക്കുട, ഇടുക്കി, പത്തനംതിട്ട ജില്ലയിലെ തിരുവല്ല എന്നിവയടക്കം ആകെ 9 സീറ്റുകളിലാണ് ജോസ് വിഭാഗം കഴിഞ്ഞ തവണം മത്സരിച്ചത്. പുതിയ സാഹചര്യത്തില്‍ ഈ സീറ്റുകള്‍ സ്വന്തമാക്കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ നീക്കം.
Recommended Video
ലോക്സഭാ സീറ്റും
തദ്ദേശ വാര്‍ഡുകളുടെ കാര്യത്തിലും ഇപ്പോള്‍ തന്നെ അവകാശവാദങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ജോസ് വിഭാഗം പുറത്തു പോയതോടെ ഇനി കോട്ടയം ലോക്സഭാ സീറ്റും കോൺഗ്രസിന് സ്വന്തമാകും. കോട്ടയം ലോക്‌സഭാ സീറ്റ് വർഷങ്ങളായി കോൺഗ്രസിന്റേതായിരുന്നു. മൂവാറ്റുപുഴ മണ്ഡലം ഇല്ലാതായതോടെയാണ് കോട്ടയം മാണി വിഭാഗത്തിന് നൽകിയത്.
കഴിഞ്ഞ ഒരാഴ്ചയില്‍ ലോകത്തെ ഒരോ അഞ്ചില്‍ ഒന്ന് കൊവിഡ് മരണവും ഇന്ത്യയില്‍ നിന്നെന്ന് കണക്കുകള്‍