മരടിലെ ഫ്ലാറ്റുകൾ ഒഴിയാനുള്ള സമയപരിധി നീട്ടി നൽകി; പുനരധിവാസത്തിന് ഒരു കോടി
കൊച്ചി: മരടിലെ ഫ്ലാറ്റുകളിൽ നിന്നും ഒഴിഞ്ഞു പോകാൻ ഫ്ലാറ്റുടമകൾക്ക് അനുവദിച്ച സമയപരിധി നീട്ടി. വൈകുന്നേരം 5 മണിക്കുള്ളിൽ ഒഴിഞ്ഞുപോകണം എന്നായിരുന്നു നേരത്തെ നഗരസഭ ഫ്ലാറ്റുടമകൾക്ക് നൽകിയ നിർദ്ദേശം. ആ സമയപരിധി 12 മണിവരെയായി ഇപ്പോൾ നീട്ടിയിട്ടുണ്ട്. അതുവരെ വെള്ളവും വൈദ്യുതിയും വിച്ഛേദിക്കില്ല. പോകാൻ മറ്റ് സ്ഥലങ്ങളില്ലെന്നും രണ്ടാഴ്ച കൂടി ഫ്ലാറ്റിൽ തുടരാൻ അനുവദിക്കണമെന്നും നേരത്തെ ഉടമകൾ സബ് കളക്ടർ സ്നേഹിൽ കുമാറിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നിർദ്ദേശം തള്ളുകയായിരുന്നു.
ശങ്കര്‍ റൈയുടെ നിലപാട് പാര്‍ട്ടി വിരുദ്ധമല്ല, ശബരിമല പ്രചാരണ വിഷയമാകില്ലെന്നും കോടിയേരി
അതേസമയം മരടിലെ നാല് ഫ്ലാറ്റിൽ നിന്നുള്ളവരെ തടസ്സങ്ങളില്ലാതെ ഒഴിപ്പിക്കാനും പുനരധിവാസം വേഗത്തിലാക്കാനും സംസ്ഥാന സർക്കാർ ഒരുകോടി രൂപയുടെ അടിയന്തിര സാമ്പത്തിക സഹായം അനുവദിച്ചിട്ടുണ്ട്. മരട് നഗരസഭയുടെ അഭ്യർത്ഥന പ്രകാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുളള പ്രത്യേക ഫണ്ടിൽ നിന്നുമാണ് ഇതിനായി തുക മാറ്റിവെച്ചത്.
മരടിലെ ഫ്ലാറ്റുകളിൽ നിന്ന് ഒഴിഞ്ഞുപോകില്ലെന്ന് ചില ഫ്ലാറ്റ് ഉടമകൾ ആവർത്തിച്ചിരുന്നെങ്കിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന നിലപാടാണ് സബ് കളക്ടർ സ്വീകരിച്ചത്. 15 ദിവസം കൂടി അധിക സമയം വേണമെന്ന താമസക്കാരുടെ ആവശ്യം നഗരസഭയും നിരസിച്ചിരുന്നു.
4 ഫ്ലാറ്റ് സമുച്ചയങ്ങളിലായി 343 അപാർട്ട്മെന്റുകളാണ് ഉള്ളത്. ഇതിൽ 103 എണ്ണത്തിൽ നിന്നും മാത്രമാണ് ഇതുവരെ ആളുകൾ ഒഴിഞ്ഞുപോയത്. 94 കുടുംബങ്ങൾ മാത്രമാണ് പുനരധിവാസം ആവശ്യപ്പെട്ടിട്ടുള്ളത്. ഫ്ലാറ്റുകൾ പൊളിക്കാനുള്ള കരാറുകളുടെ കാര്യത്തിൽ ഈ മാസം 9നുള്ളിൽ തീരുമാനം എടുക്കും. 11 ന് സ്ഥല കമ്പനികൾക്ക് കൈമാറും. നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റുകൾ പൊളിച്ചുമാറ്റാനാണ് നീക്കം.