സർക്കാർ ഉറച്ച് തന്നെ; സുരക്ഷയൊരുക്കാൻ ഇതര സംസ്ഥാനങ്ങളിൽ നിന്നും വനിതാ പോലീസെത്തും...
പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനത്തെ വിഷയത്തിൽ പ്രതിഷേധം ശക്തമാകുമ്പോഴും കോടതി ഉത്തരവ് നടപ്പിലാക്കാനൊരുങ്ങി സർക്കാർ. സന്നിധാനത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനായി കൂടുതൽ വനിതാ പോലീസുകാരെ നിയോഗിക്കും. വനിതാ പോലീസുകാരെ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങൾക്ക് കത്തയച്ചു.
അഞ്ഞൂറ് വനിതാ പോലീസുകാരെയെങ്കിലും സുരക്ഷയ്ക്കായി നിയോഗിക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിജിപി ലോക്നാഥ് ബെഹ്റയാണ് വനിതാ പോലീസുകാരെ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാനങ്ങൾക്ക് കത്തയച്ചത്.
പ്രതിഷേധങ്ങൾക്കിടയിൽ
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധമാണ് രൂപപ്പെട്ടിരിക്കുന്നത്. ശബരിമലയിലെത്തുന്ന സ്ത്രീകൾക്ക് സർക്കാർ സുരക്ഷ ഒരുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സന്നിധാനത്ത് വനിതാ പോലീസിനെ നിയോഗിക്കാൻ തീരുമാനിച്ചത്.
500 വനിതാ പോലീസുകാർ
അഞ്ഞൂറ് വനിതാ പോലീസിനെയെങ്കിലും സന്നിധാനത്ത് നിയോഗിക്കേണ്ടി വരുമെന്നാണ് കരുതുന്നത്. തുലാമാസ പൂജയ്ക്കായി ഒക്ടോബർ പതിനെട്ടിന് നടതുറക്കുമ്പോൾ തന്നെ സ്ത്രീകളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ പോലീസ് സേനയ്ക്ക് പുറമെ അഞ്ച് സംസ്ഥാനങ്ങളിൽ നിനുള്ള വനിതാ പോലീസുകാരും സുരക്ഷയ്ക്കായി എത്തും.
കൂടുതൽ പേർ
തമിഴ്നാട് , കർണാടക, ആന്ധ്രാ, തെലങ്കാന, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നിന്നും വനിതാ പോലീസുകാരെ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ഡിജിപി ലോക്നാഥ് ബെഹ്റ കത്തയച്ചിട്ടുണ്ട്. ഓരോ പ്ലറ്റൂൺ പോലീസിനെയെങ്കിലും വിട്ടു നൽകണമെന്നാവശ്യപ്പെട്ട് അതത് സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാർക്കാണ് കത്തയച്ചിരിക്കുന്നത്.
150 ലേറെ പേർ
കേരളത്തിന്റെ ആവശ്യം അംഗീകരിക്കുകയാണെങ്കിൽ 150ലേറെ വനിതാ പോലീസുകാരെ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിക്കും. കർണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും സ്ത്രീകൾ എത്താൻ സാധ്യതയുള്ളതിനാലാണ് ഇവിടെ നിന്നും വനിതാ പോലീസുകാരെ എത്തിക്കുന്നത്. ഇവരെക്കൂടാതെ കേരളത്തിൽ നിന്നും 400 വനിതാ പോലീസുകാരെയും സന്നിധാനത്ത് നിയോഗിക്കും.
എതിർപ്പ്
സംസ്ഥാന പോലീസ് സേനയിലെ വനിതാ പോലീസുകാർക്കിടയിൽ തന്നെ ശബരിമല സ്ത്രീ പ്രവേശനത്തിൽ എതിർപ്പുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗം അറിയിച്ചിട്ടുണ്ട്. എതിർപ്പുള്ളവരെ ഒഴിവാക്കിയാകും ഡ്യൂട്ടിക്ക് നിയോഗിക്കുക. പതിനെട്ടാം പടിയടക്കം തിരക്ക് കൂടുതൽ അനുഭവപ്പെടുന്നയിടങ്ങളിൽ പുരുഷപോലീസുകാർക്ക് തന്നെയാകും സുരക്ഷാ ചുമതല.
സിപിഎം നിലപാട്
സർക്കാർ വിധി നടപ്പിലാക്കാൻ മുന്നോട്ട് പോകുമ്പോൾ സിപിഎം നിലപാട് മയപ്പെടുത്തുകയാണ്. ശബരിമലയിൽ സ്ത്രീകളെ കൊണ്ടുപോകാനും കൊണ്ടുവരാനും സിപിഎം ഇടപെടില്ലെന്ന് പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നു.
ഇഷ്ടം പോലെ
ശബരിമലയിൽ പ്രാർത്ഥിക്കാനും പ്രവേശിക്കാനും ലഭിച്ചിരിക്കുന്ന അവസരം ഇഷ്ടമുള്ള സ്ത്രീകൾക്ക് ഉപയോഗിക്കാം. താൽപര്യമില്ലാത്തവർ അങ്ങോട്ട് പോകേണ്ട. അയ്യപ്പ ഭക്തരായ പുരുഷന്മാരുഡടെ ആരാധനാസ്വാതന്ത്ര്യത്തിലും സിപിഎം ഇടപെടില്ലെന്ന് പുലരേണ്ടത് ശാന്തി എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ കോടിയേരി പറയുന്നു.
മുല്ലപ്പെരിയാർ അണക്കെട്ട് നിറയുന്നു; ചെറുതോണിയിൽ ഷട്ടറുകൾ തുറന്നേക്കും...വൃഷ്ടി പ്രദേശത്ത് കനത്ത മഴ
ശബരിമലയില് ബിജെപിക്ക് തിരിച്ചടി.... ജന്മഭൂമി ലേഖനത്തെ പിന്തുണച്ച് എബിവിയും... സമരം പൊളിയുമോ?