ജപ്തി ഭയന്ന് ആത്മഹത്യ;നെയ്യാറ്റിൻകരയിൽ മകൾക്ക് പിന്നാലെ അമ്മയും മരിച്ചു,ജപ്തിചെയ്യരുതെന്ന് ധനമന്ത്രി
നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ ആത്മഹത്യക്ക് ശ്രമിച്ച് അമ്മയും മകളും മരിച്ചു. നെയ്യാറ്റിന്‍കര മാരായിമുട്ടം മലയില്‍ക്കട സ്വദേശി ചന്ദ്രന്റെ ഭാര്യ ലേഖ (40), മകള്‍ വൈഷ്ണവി (19) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇവര്‍ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ബിരുദ വിദ്യാര്‍ഥിനിയായ വൈഷ്ണവി സംഭവ സ്ഥലത്തുതന്നെ മരിച്ചിരുന്നു. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അമ്മ വൈകുന്നേരമാണ് മരണത്തിന് കീഴടങ്ങിയത്. ജപ്തി നടപടികളുടെ ഭാഗമായി ബാങ്ക് അധികൃതര്‍ വെള്ളിയാഴ്ച വീട്ടില്‍ വന്നിരുന്നു. ചൊവ്വാഴ്ച വീണ്ടും ഫോണില്‍ ബന്ധപ്പെടുകയും ജപ്തി നടത്തുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച ജപ്തി നടത്തുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഭവനനിര്‍മാണത്തിനായി 15 വര്‍ഷം മുന്‍പാണ് ഇവര്‍ അഞ്ച് ലക്ഷം രൂപ വായ്പ എടുത്തത്. മുതലും പലിശയും ചേര്‍ത്ത് ആറ് ലക്ഷത്തലധികം തുക തിരിച്ചടച്ചിരുന്നതായും ബാക്കി നാല് ലക്ഷത്തോളം ഇനിയും അടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്നതായും ബന്ധുക്കള്‍ പറയുന്നു.
ബാങ്ക് അധികൃതര്‍ ജപ്തി നടപടികളുമായി മുന്നോട്ടു പോയ സാഹചര്യത്തില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു ലേഖയും വൈഷ്ണവിയും എന്നാണ് നാട്ടുകാര്‍ പറയുന്നത്. അതേസമയം മാരായമുട്ടത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം അത്യന്തം ഖേദകരമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സംഭവത്തിൽ വിശദീകരണം നേടുമെന്നും അദ്ദേഹം വ്യക്തമാക്കി.