രണ്ടരവയസ്സുകാരിയെ തലയ്ക്കടിച്ച് കൊന്നു, മൂത്തമകളേയും കൊല്ലാന്‍ ശ്രമം...അമ്മയുടെ ആത്മഹത്യാശ്രമവും
മുണ്ടക്കയം: മന:സാക്ഷിയെ മരവിപ്പിയ്ക്കുന്ന വാര്‍ത്തയാണ് മുണ്ടക്കയത്ത് നിന്ന് വരുന്നത്. സ്വന്തം മകളെ തലയ്ക്കടിച്ച് കൊന്നതിന് ശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചു.
മുണ്ടക്കയം മേലോരം പന്തപ്ലാക്കല്‍ ജെസിയാണ് ഈ ക്രൂരകൃത്യം ചെയ്തത്. രണ്ടര വയസ്സുള്ള മകൾ അനീറ്റയെ ജെസി തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. അനീറ്റ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. മൂത്തമകളേയും തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചു.
ഇതിന് ശേഷം ജെസി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരാവസ്ഥയിലുള്ള ജെസിയേയും മൂത്ത മകള്‍ അനുമോളേയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. ജൂൺ 24 വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത് .
എന്തുകൊണ്ടാണ് ജെസി ഇങ്ങനെ ഒരു ക്രൂരകൃത്യം ചെയ്തത് എന്നത് വ്യക്തമല്ല. ജെസി മാനസിക രോഗിയാണോ എന്നും സംശയിക്കുന്നുണ്ട് . പോലീസ് അന്വേഷണം തുടങ്ങി. ജെസിയ്ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി ചില ബന്ധുക്കൾ പോലീസിനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
ജെസിയുടെ ഭർത്താവ് പോലീസ് നിരീക്ഷണത്തിലാണ്. ഭർത്താവിന്റേയും ചികിത്സയിലുള്ള ജെസിയുടേയും മകളുടേയും മൊഴിയെടുത്താലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂ .