വരാപ്പുഴയിൽ ശ്രീജിത്ത് മാത്രമല്ല ഇര; വേറെയും ഉണ്ട്, ഒരമ്മയുടെ വെളിപ്പെടുത്തൽ...
വാരാപ്പുഴ: കസ്റ്റഡി മരണങ്ങളുടെ കണക്ക് പരിശോധിച്ചാൽ എണ്ണിയാൽ ഒതുങ്ങില്ല. വർഷങ്ങൾ കഴിയുമ്പോഴാണ് ഓരോ സംഭവവും പുറം ലോകം അറിയുക. സർക്കാരുകൾ മാറി മാറി വന്നാലും പോലീസ് ക്രൂരതയ്ക്ക് അറുതി ഉണ്ടാവില്ലെന്നു തന്നെയാണ് പുറത്തുവരുന്ന സംഭവങ്ങൾ തെളിയിക്കുന്നത്. വാരാപ്പുഴയിലെ ശ്രീജത്തിന്റ കസ്റ്റഡി മരണമാണ് ഇന്ന് കേരളം ചർച്ച ചെയ്യുന്നത്. പോലീസും എൽഡിഎഫ് സർക്കാരും ഏറെ പ്രതിസന്ധിയിലായിരിക്കുകയാണ്.
ഇതിനിടയിലാണ് ശ്രീജിത്തിന്റെ വീട്ടിന്റെ അഞ്ചൂറ് മാറ്ററോളം മാറി ചിറയ്ക്കകത്ത് താമസിക്കുന്ന എഴുപതുകാരിയുടെ വെളിപ്പെടുത്തൽ. വരാപ്പുഴയിലെ ആദ്യ കസ്റ്റഡി മരണമല്ല ശ്രീജിത്തിന്റേത്. കഴിഞ്ഞ ജൂൺ പതിമൂന്നിന വാരാപ്പുഴ ചിറയ്ക്കകം മച്ചാം തുരുത്ത് വീട്ടിൽ നാൽപ്പതിരണ്ടു കാരനായ മുകുന്ദന്റെ മരണത്തിനു പിന്നും പോലീസിന്റെ കൈകളുണ്ടെന്നാണ് വെളിപ്പെടുത്തൽ. പുഴയിൽ മുങ്ങിയായിരുന്നു മുകുന്ദൻ മരിച്ചത്. എന്നാൽ ഇതിന് പിന്നിൽ പോലീസുകാരാണെന്നാണ് അമ്മ ഇപ്പോഴും വിശ്വസിക്കുന്നത്.
ചീട്ട് കളി കേന്ദ്രം
ചീട്ടുകളി കേന്ദ്രം റെയ്ഡ് ചെയ്ത പോലീസ് ആളുമാറി മുകുന്ദനെ കൊണ്ടു പോകുകയായിരുന്നെന്നാണ് ആരോപണം ഉയരുന്നത്. വാരാപ്പുഴ ചിറയ്ക്കകം ബാലസുബ്രഹ്മണ്യൻ ക്ഷേത്രത്തിന് സമീപമുള്ള സുധിയുടെ വീട്ടിൽ ഉച്ചയ്ക്ക് ഒരു മണിക്ക് മുകുന്ദൻ നിൽക്കുന്നത് കണ്ടവരുണ്ട്. ആ സമയത്ത് മുകുന്ദന് സുഹൃത്ത് ബിജുവിന്റെ ഫോൺ വരികയായിരുന്നു. ബിജുവിന്റെ വീട്ടിൽ പോയി 25000 രൂപ വാങ്ങി വരാനായിരുന്നു ആവശ്യപ്പെട്ടത്. രൂപ വാങ്ങി തത്തപ്പിള്ളി കരിങ്ങാംതുരുത്ത് പുഴയോട് ചേര്‍ന്നുള്ള മന്ത്രംപറമ്പില്‍ ഗോപിയുടെ വാടകവീട്ടില്‍ എത്തണമെന്നായിരുന്നു ആവശ്യം. ഇത് ഒരു ചീട്ട് കളികേന്ദ്രമായിരുന്നു. ചീട്ടുകളി സംഘത്തെ പിടികൂടാന്‍വന്ന എസ്പിയുടെ പ്രത്യേക ഷാഡോ പോലീസിന്റെ പിടിയില്‍ മുകുന്ദന്‍ പെടുകയായിരുന്നു.
പൊതിരെ തല്ലി
നീ ചീട്ടുകളി സംഘത്തിലെ ആളല്ലേടാ എന്ന് ചോദിച്ചാണ് മുകുന്ദനെ കഴുത്തിന് പിടിച്ച് മഫ്ടിയിലെത്തിയ പോലീസ് കൊണ്ടുപോയതെന്ന് ഈ രംഗം കണ്ടുനിന്നവര്‍ പറഞ്ഞതായി ബന്ധുക്കൾ പറയുന്നുണ്ട്. മുകുന്ദന്‍ നിരപരാധിയാണെന്ന് പലവട്ടം പറഞ്ഞെങ്കിലും പോലീസ് ദയ കാട്ടിയില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ചീട്ടുകളി സംഘം എവിടെയാണെന്ന് ചോദിച്ചായിരുന്നു മുകുന്ദനെ പോലീസ് തല്ലി ചതച്ചത്. പിന്നീട് മുകുന്ദനെ കണ്ടത് പുഴയിൽ മരിച്ച നിലയിലായിരുന്നു. മുകുന്ദനെ പോലീസുകാർ തല്ലി പുഴയിൽ എറിഞ്ഞതു തന്നെയാണെന്നാണ് എഴുപത് വയസ്സുകാരിയായ ആ അമ്മ ഇപ്പോഴും വിശ്വസിക്കുന്നത്. അങ്ങിനെ വിശ്വസിക്കാൻ പ്രത്യേക കാരണവുമുണ്ട്. മത്സ്യതൊഴിലാളിയാണ് മുകുന്ദൻ എന്നതാണ് ആ കാരണം.
ഏത് പുഴയും അനായാസം നീന്തി കടക്കും
മത്സ്യത്തൊഴിലാളിയായ തന്റെ മകന് ഏത് പുഴയും നീന്തിക്കയറാനാകുമെന്നാണ് മുകുന്ദന്റെ അമ്മ പറയുന്നത്. മര്‍ദനമേറ്റ് അവശനായതുകൊണ്ടാകാം ഒരുപക്ഷേ, അവന്‍ പുഴയിലേക്ക് മുങ്ങിത്താണത്. പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് എസ്പിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഷാഡോ പോലീസായതുകൊണ്ടാവാം കേസ് ഒതുക്കിയതെന്ന് മുകുന്ദന്റെ അമ്മ പറയുന്നു. ശ്രീജിത്തിന്റെ കസ്റ്റഡി മരണം കേരളക്കരയാകെ ചർച്ച ചെയ്യുകയും പ്രതിഷേധിക്കുകയും ചെയ്യുമ്പോഴും ഇപ്പോഴും പുറത്തു വരാതെ മൂടപ്പെട്ട നിരവധി കസ്റ്റഡി മരണങ്ങൾ ഇനിയും ഉണ്ടാകാം. അതേസമയം ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പോലീസിന്റെ വാദങ്ങളെല്ലാം തകരുകയാണ്. ശ്രീത്തിനെതിരെ നൽകിയ മൊഴി എഴുതി ചേർത്തതാണെന്ന ആരോപണം ശക്തമായി നിലനിൽക്കുന്നുണ്ട്.
സിപിഎം സമ്മർദ്ദം
പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജിത്തിനെതിരെ മൊഴി നല്‍കാന്‍ സിപിഎം സമ്മര്‍ദ്ദമുണ്ടെന്നും ശ്രീജിത്തിനെതിരേ തന്റെ പിതാവ് പരമേശ്വരന്‍ സാക്ഷി പറഞ്ഞത് ഈ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണെന്നും പരമേശ്വരന്റെ മകന്‍ ശരത് പറഞ്ഞതായും കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. വാസുദേവന്‍ എന്നയാളുടെ വീട് അക്രമിക്കുമ്പോള്‍ പരമേശ്വരന്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് ശരത് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. വാസുദേവന്റെ വീട് ആക്രമിച്ച കേസിലാണ് ശ്രീജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീജിത്തിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ആരോപണം നേരിടുന്ന മുഴുവന്‍ പോലീസുകാരെയും സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞിരുന്നു.
നാല് പേർക്ക് സസ്പെൻഷൻ
അതേസമയം ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ പറവൂർ സിഐ അടക്കമുള്ള നാല് പേരെ കഴിഞ്ഞ ദിവസം സസ്പെന്റ് ചെയ്തിട്ടുണ്ട്. പറവൂർ സിഐ ക്രിസ്പിൻ സാം, വരാപ്പുഴ എസ്ഐ ദീപക്, ഗ്രേഡ് എഎസ്ഐ സുധീർ, സീനിയർ സിവിൽ പോലീസ് ഓഫീസർ സന്തോഷ് ബേബി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ശ്രീജിത്തിന്റെ കസ്റ്റഡി മരണം അന്വേഷിക്കുന്ന പ്രത്യേക സംഘം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസുകാർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് വരാപ്പുഴയിലെ കസ്റ്റഡി മരണത്തെ സംബന്ധിച്ച് അന്വേഷണം നടത്തുന്നത്. ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പറവൂർ സിഐയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് ഐജിയുടെ റിപ്പോർട്ട്. വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് എന്ന യുവാവ് മരിച്ച സംഭവത്തിൽ മൂന്ന് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ശ്രീജിത്തിന്റെ കസ്റ്റഡി മരണം, വാസുദേവന്റെ ആത്മഹത്യ, വാസുദേവന്റെ വീട് കയറി ആക്രമിച്ച സംഭവം എന്നിവയാണ് പ്രത്യേക പോലീസ് സംഘം അന്വേഷിക്കുന്ന കേസുകൾ.
ഐജി വെള്ളിയാഴ്ച സംഭവ സ്ഥലം സന്ദർശിക്കും
വരാപ്പുഴ കസ്റ്റഡി മരണക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്ത് വെള്ളിയാഴ്ച സംഭവസ്ഥലം സന്ദര്‍ശിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അന്വേഷണ സംഘം യോഗം ചേര്‍ന്ന് പ്രാഥമിക മൊഴികള്‍ വിലയിരുത്തും. സംഭവത്തിൽ പോലീസുകാരം പ്രതികളാക്കാത്തതിൽ പ്രതിഷേധവുമുണ്ട്. വാസുദേവന്‍റെ മകന്‍ വിനീഷിന്റെ വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്താനിടയുണ്ട്. ആളുമാറിയാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്ന മൊഴി വിശദമായി പരിശോധിക്കാൻ ഡിജിപി നിർദേശം നൽകിയിരുന്നു. പോലീസുകാരെ പ്രതിചേര്‍ത്ത് കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്. അന്വേഷണസംഘം വരാപ്പുഴ പൊലീസ് സ്റ്റേഷനില്‍ പരിശോധന നടത്തിയിരുന്നു. ബന്ധുക്കളില്‍ നിന്ന് പ്രാഥമികമായി വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു.
തലകുനിച്ച് ഇന്ത്യ! 'അവള്‍ക്കായി' രാജ്യത്ത് പ്രതിഷേധമിരമ്പുന്നു..
ഉന്നാവോയിൽ 16കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ബിജെപി എംഎൽഎ അറസ്റ്റിൽ!!