അമ്മമാരുടെ നെഞ്ചിലെ തീ സമരപ്പന്തമായി ആളിക്കത്തി
വിദ്യാനഗര്‍: എന്‍ഡോസള്‍ഫാന്‍ വിഷമഴയില്‍ ശരീരം തളര്‍ന്ന മക്കളുടെ ഭാവിയോര്‍ത്തുള്ള അമ്മമാരുടെ മനസ്സിലെ തീയായിരുന്നു ഇന്ന് കലക്ടറേറ്റിന് മുന്നില്‍ തീപ്പന്തമായി ആളിക്കത്തിയത്. 1905 പേരടങ്ങുന്ന ദുരിതബാധിതരുടെ എണ്ണം 257 ആയി വെട്ടിച്ചുരുക്കിയ നടപടിയില്‍ പ്രതിഷേധിച്ച് പട്ടികയില്‍ പെടാത്ത കുട്ടികളെയും തോളത്തേറ്റിയാണ് അമ്മമാര്‍ വിദ്യാനഗര്‍ ബി.സി റോഡിലെ സമരപ്പന്തലിലെത്തിയത്.
ഇതിനേക്കാള്‍ എന്ത് തെളിവ് വേണമെന്ന ചോദ്യം ഭരണകര്‍ത്താക്കളുടെ ചിന്തയിലേക്കെറിഞ്ഞുകൊണ്ടുള്ള സമരമായിരുന്നു ഇന്ന് നടന്നത്. എന്‍ഡോസള്‍ഫാന്‍ സമരത്തില്‍ രാഷ്ട്രീയമരുതേയെന്ന നിലവിളി അവിടെ കൂടിയ മനസ്സുകളില്‍ ഉണ്ടായിരുന്നു. യുഡിഎഫ് ഭരിക്കുന്ന ഘട്ടത്തില്‍ പോലും താന്‍ സമരമുഖത്ത് മുന്നില്‍ നിന്നത് എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ രാഷ്ട്രീയം പാടില്ലെന്ന് കരുതിയത് കൊണ്ടാണെന്നും ഇപ്പോള്‍ ഭരണപക്ഷത്തുള്ളവരും അതേ രീതിയില്‍ സമരത്തെ കാണണമെന്നും പ്രസംഗിച്ച എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു.
ദുരിത ബാധിതരുടെ പട്ടികയില്‍ മാറ്റം വരുത്തിയത് എന്‍ഡോസള്‍ഫാന്‍ വിഷഭീകരരുടെ സമ്മര്‍ദ്ദഫലമായാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ദുരിതബാധിതര്‍ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിരന്തരം സമരരംഗത്തിറങ്ങണമെന്നത് ജനാധിപത്യ സമൂഹത്തിന് ഒട്ടും യോജിച്ചതല്ലെന്നും ഡോ. അംബികാസുതന്‍ മാങ്ങാട് പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിലാണ് കൂട്ട ഉപവാസ സമരം നടന്നത്. ദുരിതബാധിതരുടെ അമ്മമാരായ കെ. ചന്ദ്രാവതി, എം.പി ജമീല, സി.വി നളിനി, ടി. അഖില കുമാരി, വിമല ഫ്രാന്‍സിസ്, കെ. അനിത, ഗീതാജോണി തുടങ്ങിയവര്‍ പന്തം കൊളുത്തിയാണ് സമരം ഉദ്ഘാടനം ചെയ്തത്. നാരായണന്‍ പേരിയ അധ്യക്ഷത വഹിച്ചു. പത്മനാഭന്‍ ബ്ലാത്തൂര്‍, ഖാലിദ് കൊളവയല്‍, അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള, മോഹനന്‍ മാങ്ങാട്, പ്രേമചന്ദ്രന്‍ ചോമ്പാല, പി.പി.കെ പൊതുവാള്‍, കെ. കൊട്ടന്‍, അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
ഷാര്‍ജ അല്‍സഹ്റ ഹോസ്പിറ്റലില്‍ കാര്‍ഡിയോ തൊറാസിക് സര്‍ജറി വകുപ്പ് ആരംഭിച്ചു