കള്ളനോട്ട് കേസിൽ മകനും 50 ലക്ഷം തട്ടിയ കേസിൽ അമ്മയും പിടിയിൽ!ആഢംബര ജീവിതവും കടവും, ഒന്നുമറിയാതെ മകൾ
ക്യാഷ് ഡെപ്പോസിറ്റ് മെഷീനിൽ കള്ളനോട്ട് നിക്ഷേപിച്ചതിനാണ് അരുൺ സെബാസ്റ്റ്യനെ പോലീസ് പിടികൂടിയത്.
കോട്ടയം: സഹകരണ ബാങ്കിൽ നിന്ന് പണം തട്ടിയ കേസിൽ ബാങ്ക് ജീവനക്കാരിയും സിഡിഎം മെഷീനിൽ കള്ളനോട്ട് നിക്ഷേപിച്ച കേസിൽ മകനും അറസ്റ്റിൽ. പാലായിലെ ഒരു സഹകരണ ബാങ്കിലെ ജീവനക്കാരിയായ ഓലിക്കൽ മറിയാമ്മ(52), മകൻ അരുൺ സെബാസ്റ്റ്യൻ(29) എന്നിവരെയാണ് പാലാ പോലീസ് കഴിഞ്ഞദിവസം പിടികൂടിയത്.
ഫെഡറൽ ബാങ്ക് പാലാ ശാഖയിലെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനിൽ കള്ളനോട്ട് നിക്ഷേപിച്ചതിനാണ് അരുൺ സെബാസ്റ്റ്യനെ പോലീസ് പിടികൂടിയത്. പാലായിൽ ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തുന്ന അരുൺ 2000 രൂപയുടെ കള്ളനോട്ടുകളാണ് സിഡിഎം മെഷീനിൽ നിക്ഷേപിച്ചത്. ഒറിജിനൽ കറൻസിയുടെ ഫോട്ടോസ്റ്റാറ്റ് പകർപ്പുകൾ എടുത്താണ് കള്ളനോട്ട് നിർമ്മിച്ചിരുന്നത്.
സിഡിഎം മെഷീനിൽ....
ഫെഡറൽ ബാങ്കിലെ സിഡിഎം മെഷീനിൽ കള്ളനോട്ട് നിക്ഷേപിച്ച കേസിൽ അരുൺ സെബാസ്റ്റ്യന് വേണ്ടിയാണ് പോലീസ് ആദ്യം അന്വേഷണം ആരംഭിച്ചത്. പാലായിലെ വിവിധ ബാങ്കുകളുടെ സിഡിഎം മെഷീനുകൾക്ക് പുറമേ എറണാകുളത്തെ ചില സിഡിഎം മെഷീനുകളിലും ഇയാൾ കള്ളനോട്ട് നിക്ഷേപിച്ചിരുന്നതായി പോലീസ് കണ്ടെത്തി. സിഡിഎം മെഷീനിൽ കള്ളനോട്ട് നിക്ഷേപിച്ച ശേഷം ഉടൻ തന്നെ എടിഎം കൗണ്ടറിൽ നിന്ന് പണം പിൻവലിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. ഇത്തരത്തിൽ അമ്പതിനായിരം രൂപയോളം ഇയാൾ തട്ടിയെടുത്തെന്നാണ് പോലീസ് പറയുന്നത്. പഴയ സിഡിഎം മെഷീനുകളിൽ കള്ളനോട്ട് തിരിച്ചറിയാൻ കഴിയാത്തതിനാൽ അരുണിന്റെ തട്ടിപ്പ് ആദ്യം പിടിക്കപ്പെട്ടിരുന്നില്ല. എന്നാൽ പാലായിലെ ഫെഡറൽ ബാങ്ക് സിഡിഎമ്മിൽ അരുൺ നിക്ഷേപിച്ചത് കള്ളനോട്ടുകളാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞു. ഇതോടെയാണ് ബാങ്ക് അധികൃതർ പോലീസിൽ പരാതി നൽകിയത്.
അക്കൗണ്ട് നമ്പർ...
പാലായിലെ സിഡിഎം മെഷീനിൽ കള്ളനോട്ട് തിരിച്ചറിഞ്ഞതോടെ പണം നിക്ഷേപിച്ച അക്കൗണ്ട് നമ്പർ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മകൻ കള്ളനോട്ട് കേസിൽ പ്രതിയായതോടെ സഹകരണ ബാങ്കിലെ കാഷ്യറായ മറിയാമ്മ ജോലിക്ക് വരാതെയായി. ഇതാണ് സഹകരണ ബാങ്ക് അധികൃതരിൽ സംശയമുണ്ടാക്കിയത്. തുടർന്ന് ബാങ്ക് അധികൃതർ ലോക്കറും രേഖകളും പരിശോധിച്ചതോടെയാണ് അമ്പത് ലക്ഷത്തോളം രൂപ മറിയാമ്മ തട്ടിയെടുത്തതായി ബോദ്ധ്യപ്പെട്ടത്. ബാങ്കിന്റെ ലോക്കറിൽ അമ്പത് ലക്ഷം രൂപയോളം കുറവ് വന്നതോടെ ബാങ്ക് അധികൃതർ മറിയാമ്മക്കെതിരെ പോലീസിൽ പരാതി നൽകി. ഒരു വർഷത്തിനിടെ വിവിധ തവണകളായാണ് മറിയാമ്മ പണം തട്ടിയെടുത്തതെന്ന് പോലീസ് കണ്ടെത്തി. എല്ലാദിവസവും പണമിടപാട് സംബന്ധിച്ച് ബാങ്ക് മാനേജർ പരിശോധന നടത്താതിരുന്നതും തട്ടിപ്പിന് സഹായകമായെന്നും, ഒരു തവണ പരിശോധന നടത്തിയപ്പോൾ മറിയാമ്മ പണം താൽക്കാലികമായി ലോക്കറിൽ തിരികെ വച്ചിരുന്നതായും പോലീസ് പറഞ്ഞു.
മകന്റെ ആഢംബര ജീവിതം..
മകന്റെ ആഢംബര ജീവിതവും കടബാദ്ധ്യതകളുമാണ് മറിയാമ്മയെ തട്ടിപ്പ് നടത്താൻ പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. എറണാകുളത്ത് കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്ന അരുൺ ആഢംബര കാറുകളടക്കം സ്വന്തമാക്കിയിരുന്നു. അരുണിന്റെ ബിസിനസ് ആവശ്യങ്ങൾക്കായി സ്വകാര്യ ബാങ്കുകളിൽ നിന്ന് വൻ തോതിൽ പണം കടമെടുക്കുകയും ചെയ്തു. ഇതിനു പുറമേ മകൾക്ക് വിദേശത്ത് ജോലി ലഭിക്കാൻ വേണ്ടിയും ഒരുപാട് പണം ആവശ്യമായി. എന്നാൽ വിദേശത്ത് പോയ മകൾ ജോലി കിട്ടാതെ തിരിച്ചുവന്നതോടെ ഈ കടവും ബാദ്ധ്യതയായി. ഈ കടങ്ങളും ബാദ്ധ്യതകളുമാണ് മറിയാമ്മ പണം തിരിമറി നടത്താൻ കാരണമായത്. കഴിഞ്ഞദിവസം വീട്ടിലെത്തിയ പോലീസ് മറിയാമ്മയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. എന്നാൽ ഇവരുടെ മകൾക്ക് പണം തട്ടിയെടുത്ത സംഭവവുമായി ഒരു ബന്ധവുമില്ലെന്ന് പോലീസ് പറഞ്ഞു.
ഒളിവിൽ പോയി..
അതേസമയം സഹകരണ ബാങ്കിലെ പരിശോധനയിൽ വീഴ്ച വരുത്തിയതിന് മുതിർന്ന ജീവനക്കാരെയടക്കം പ്രതികളാക്കി കേസെടുക്കണമോ എന്നകാര്യത്തിൽ നിയമോപദേശം തേടിയതായും പോലീസ് അറിയിച്ചു. അരുൺ, മറിയാമ്മ എന്നിവർക്ക് പുറമേ ഇവരെ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പാലാ യിലെ ഓട്ടോ ഡ്രൈവറായ പയ്യപ്പാർ സ്വദേശി അനൂപ് ബോസ്, അയർക്കുന്നം സുനിവിലാസിലെ സുരേഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അരുണും അമ്മയും വേളാങ്കണ്ണി, കരൂർ എന്നിവിടങ്ങളിൽ ഒളിവിൽ താമസിച്ചിരുന്നു. പിന്നീട് എറണാകുളത്തെ ഫ്ലാറ്റിൽ തിരിച്ചെത്തിയപ്പോഴാണ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
അടൂരിൽ 30കാരനും 17കാരിയും തമ്മിൽ വിവാഹം; താലിക്കെട്ടിന് തലേദിവസം പോലീസ് തടഞ്ഞു...
'ഐ ലൗ മൈ പൂജ' പ്രണയം കാരണം പഠിക്കാൻ കഴിഞ്ഞില്ല സാർ! പ്രണയത്തിന്റെ രസതന്ത്രം വിവരിച്ച് വിദ്യാർത്ഥി..
വിശന്നുകരയുന്ന പിഞ്ചുകുട്ടികൾ, തറയിൽ കിടക്കുന്ന സ്ത്രീകൾ! അബുദാബി വിമാനത്താവളത്തിലെ 27 മണിക്കൂർ..