മാസങ്ങൾക്ക് മുന്പേ കൊലയാളി ഗെയിം കേരളത്തിൽ... പാലക്കാട് വിദ്യാര്‍ത്ഥിയുടെ ജീവനെടുത്തതും ബ്ലൂ വെയ്ൽ?
പാലക്കാട്: ബ്ലൂ വെയ്ല്‍ എന്ന ആത്മഹത്യാ ഗെയിം ആണ് ഇപ്പോള്‍ കേരളത്തിലെ പ്രധാന ചര്‍ച്ച. മുമ്പ് സംഭവിച്ച പല ആത്മഹത്യകളും ബ്ലൂ വെയ്ല്‍ ഗെയിം കളിച്ചതിന്റെ ഭാഗമായിട്ടായിരുന്നോ എന്ന സംശയം ആണ് ഇപ്പോള്‍ ഉയരുന്നത്.
ഏറ്റവും ഒടുവില്‍, പാലക്കാട് സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയും ബ്ലൂ വെയ്‌ലിന്റെ സംശയ നിഴലിലാണ്. വിക്ടോറിയ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ആഷികിന്റെ ആത്മഹത്യക്ക് കാരണവും ബ്ലൂ വെയ്ല്‍ തന്നെ ആയിരുന്നോ എന്നാണ് മാതാവ് സംശയിക്കുന്നത്. മനോരമ ന്യൂസ് ആണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.
കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ആയിരുന്നു വീട്ടിലെ കിടപ്പുമുറിയില്‍ ആഷിഖിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആഷിഖിന്റെ അമ്മയില്‍ സംശയം ഉണര്‍ത്തിയ കാര്യങ്ങള്‍ ഇവയാണ്...
വീടിന് മുകളില്‍ നിന്ന് ചാടുക
മകന്‍ പലപ്പോഴും വീടിന് മുകളില്‍ നിന്ന് ചാടാന്‍ ശ്രമിച്ചിരുന്നതായി മാതാവ് അസ്മാബി പറയുന്നു. ഒരിക്കല്‍ ചാടുകയും ഇടുപ്പെല്ലിന് പൊട്ടല്‍ സംഭവിക്കുകയും ചെയ്തു.
ശ്മശാന സന്ദര്‍ശനം
അര്‍ദ്ധരാത്രിയ്ക്ക് ശേഷം സമീപത്തെ ശ്മശാനത്തില്‍ പോകുന്നതും പതിവായിരുന്നത്രെ. രാത്രിയില്‍ ഉറക്കമില്ലാതെ മൊബൈലില്‍ ഗെയിം കളിച്ചുകൊണ്ടിരിക്കുകയും പതിവായിരുന്നു എന്നാണ് മാതാവ് പറയുന്നത്.
പൊന്നാനി കടലില്‍
ഒരിക്കല്‍ പൊന്നാനിയില്‍ കടലുകാണാനും ആഷിഖ് പോയിട്ടുണ്ട്. കൈകളില്‍ ചോരയൊലിപ്പിച്ചുകൊണ്ട് കടല്‍ക്കരയില്‍ നില്‍ക്കുന്ന ഫോട്ടോയും ഉണ്ട്.
കരിങ്കല്‍ ക്വാറിയുടെ തുഞ്ചത്ത്
മകന്‍ കരിങ്കല്‍ ക്വാറിയുടെ മുകളില്‍ നില്‍ക്കുന്ന ചിത്രവും അസ്മാബിയുടെ കൈവശം ഉണ്ട്. ഇതെല്ലാം സംശയത്തിന് വഴിവയ്ക്കുന്നവ തന്നെയാണ്.
ഞരമ്പ് മുറിച്ചും, മലമുകളില്‍ നിന്ന് ചാടാന്‍ ശ്രമിച്ചും
മകന്‍ മലമുകളില്‍ നിന്ന് ചാടാന്‍ ശ്രമിച്ചിരുന്നതായി കൂട്ടുകാര്‍ പറഞ്ഞിട്ടുണ്ട് എന്നും അസ്മാബി പറയുന്നു. കൈ ഞരമ്പുകള്‍ മുറിയ്ക്കുകയും ചെയ്തിട്ടുണ്ടത്രെ ഒരിക്കല്‍.
പഠിക്കാന്‍ മിടുക്കന്‍
പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് സ്വന്തമാക്കി ആയിരുന്നു ആഷിഖിന്റെ വിജയം. പിന്നീട് പാലക്കാട് വിക്ടോറിയ കോളേജില്‍ ബി കോമിന് ചേര്‍ന്നു.
ആത്മഹത്യ
വിക്ടോറിയ കോളേജില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ ദിവസം ആയിരുന്നു ആഷിഖിനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് 30 ന് ആയിരുന്നു സംഭവം.
കാരണം അത് തന്നെയോ?
ആഷിഖിന്റെ മരണത്തിന് വഴിവച്ചത് ബ്ലൂ വെയ്ല്‍ ഗെയിം തന്നെ ആണോ എന്ന് ഉറപ്പിച്ച് പറയാനാവില്ല. കേരളത്തില്‍ അത്തരത്തിലുള്ള ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പോലീസ് ഇതുവരെ അത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
മനോരമ ന്യൂസ് റിപ്പോര്‍ട്ട്
മനോരമ ന്യൂസിന്റെ റിപ്പോര്‍ട്ട് കാണാം