ബലാത്സംഗവീരന്‍മാര്‍ മത്സരിക്കണ്ട
തിരുവനന്തപുരം: കേരള പഞ്ചായത്തീ രാജ് ആക്ട് ഭേദഗതി ചെയ്യാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നു. വെറുമൊരു ഭേദഗതി അല്ല ഇത്. ബലാത്സംഗവീരന്‍മാരെ തിരഞ്ഞെടുപ്പില്‍ നിന്ന് തുരത്തി ഓടിക്കാനുള്ള നടപടിയുടെ ഭാഗമാണിത്.
ബലാത്സംഗ കേസുകളില്‍ പ്രതിയായവരെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഭേദഗതിക്കാണ് കമ്മീഷന്‍ ഉദ്ദേശിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ ശശിധരന്‍ നായര്‍ ഇത് സംബന്ധിച്ച് പ്രൊപ്പോസല്‍ അയച്ചുകഴിഞ്ഞു. ലൈംഗിക ആരോപണങ്ങളില്‍ ഉള്‍പ്പെട്ടവരെ തദ്ദേശ സ്ഥാപനങ്ങളുടെ സാരഥ്യത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ഈ ഭേദഗതി ഗുണം ചെയ്യും എന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയാല്‍ മാത്രം മതി വിലക്ക് എന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
കുറ്റവാളികളും ബലാത്സംഗ കേസിലെ പ്രതികളും ഒക്കെ തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് ജയിക്കുന്നത് ഇപ്പോള്‍ പതിവായിക്കൊണ്ടിരിക്കുയാണെന്ന് കമ്മീഷന്‍ വിലയിരുത്തുന്നു. തദ്ദേശ സ്ഥാപനങ്ങളില്‍ അമ്പത് ശതമാനം സ്ത്രീ സംവരം ഏര്‍പ്പെടുത്തിയിട്ടുള്ള സാഹചര്യത്തില്‍ വേണം ഇക്കാര്യം നാം പരിഗണിക്കാനെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നുണ്ട്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ആക്രമണങ്ങള്‍ തടയുന്നതിനായുള്ള ജന ജാഗ്രതാ സമിതികളുടേയും സാരഥ്യം പലപ്പോഴും തദ്ദേശ തിരഞ്ഞെപ്പില്‍ ജയിച്ചുവരുന്നവര്‍ക്കായിരിക്കും. ക്രിമിനലുകള്‍ ജയിച്ചുവന്നാല്‍ ഇത്തരം സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കപ്പെടുമെന്നും കമ്മീഷന്‍ വിശദമാക്കുന്നുണ്ട്.
പഞ്ചായത്തീ രാജ് നിയമം ഭേദതി ചെയ്യുന്നതോടെ ഇത്തരക്കാര്‍ക്ക് ജനപ്രതിനിധികളാകാന്‍ കഴിയില്ല. ഇതോടൊപ്പം തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ സ്വഭാവശുദ്ധി പരിശോധിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും നിര്ർബന്ധിതരാകുമെന്നും കമ്മീഷന്‍ പ്രതീക്ഷിക്കുന്നു.