അടിയന്തരാവസ്ഥക്കാലത്ത് പിണറായിക്കൊപ്പം ജയിലിൽ, പിന്നീട് കടുത്ത പിണറായി വിമർശകനായ വീരേന്ദ്രകുമാർ
കോഴിക്കോട്: കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്ക്കാരിക പരിസരങ്ങളില്‍ അഞ്ച് പതിറ്റാണ്ടിലേറെക്കാലം നിറഞ്ഞ് നിന്ന ജീവിതമാണ് എംപി വീരേന്ദ്ര കുമാറിന്റെത്. സോഷ്യലിസത്തിന്റെ പാത വീരേന്ദ്ര കുമാറിന് അച്ഛനില്‍ നിന്ന് പകര്‍ന്ന് കിട്ടിയതാണ്. തന്റെ പതിനഞ്ചാം വയസ്സില്‍ തുടങ്ങുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം. 1951ലാണ് ജയപ്രകാശ് നാരായണനില്‍ നിന്നാണ് വീരേന്ദ്ര കുമാര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
സമരമുഖങ്ങളില്‍ എന്നും സജീവമായിരുന്നു വീരേന്ദ്ര കുമാര്‍. അടിയന്തരാവസ്ഥക്കാലത്തെ പോരാളികളില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. അക്കാലത്ത് ഒളിവിലും ജയിലിലും അടക്കമായിരുന്നു വീരേന്ദ്ര കുമാറിന്റെ ജീവിതം. മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുളളവര്‍ക്കൊപ്പം വീരേന്ദ്രകുമാര്‍ ജയിലില്‍ കിടന്നിട്ടുണ്ട്.
അടിയന്തരാവസ്ഥക്കാലത്തെ പോരാട്ടങ്ങളുടെ ഭാഗമായി 9 മാസത്തോളം വീരേന്ദ്ര കുമാര്‍ ഒളിവില്‍ കഴിഞ്ഞു. ഒടുവില്‍ അദ്ദേഹം പോലീസിന്റെ പിടിയിലായി. മൈസൂരില്‍ വെച്ചാണ് അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ സര്‍ക്കാര്‍ കണ്ടുകെട്ടി. തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് വീരേന്ദ്ര കുമാറിനെ മാറ്റിയത്. ആ സമയം പിണറായി വിജയന് അടക്കമുളളവര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരായിരുന്നു.
പിണറായി വിജയനെ കൂടാതെ ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, എംവി രാഘവന്, സയ്യിദ് ഉമ്മര്‍ ബഫാഖി തങ്ങള്‍, കെ ചന്ദ്രശേഖരന്, ഇമ്പിച്ചിക്കോയ, ചെറിയ മാമ്മുകേയി, പിഎം അബൂബക്കര്‍ എന്നിവരും അക്കാലത്ത് വീരേന്ദ്ര കുമാറിനൊപ്പം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉണ്ടായിരുന്നു. മരണം വരെ സോഷ്യലിസ്റ്റ് പാതയില്‍ സഞ്ചരിച്ച വീരേന്ദ്ര കുമാര്‍ അധികകാലവും ഇടത് പക്ഷത്തിനൊപ്പമായിരുന്നു.
Recommended Video
രണ്ട് പതിറ്റാണ്ട് കാലം വീരേന്ദ്ര കുമാര്‍ ഇടത് പക്ഷത്തിനൊപ്പം നിന്നു. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റ് നിഷേധിക്കപ്പെട്ടതോടെ വീരേന്ദ്ര കുമാര്‍ ഇടതുമുന്നണി വിട്ടു. തുടര്‍ന്ന് യുഡിഎഫിന്റെ ഭാഗമായ വീരേന്ദ്ര കുമാര്‍ 7 വര്‍ഷം മുന്നണിയില്‍ തുടര്‍ന്നു. അക്കാലത്ത് പിണറായി വിജയന്റെ കടുത്ത വിമര്‍ശകനായിരുന്നു വീരേന്ദ്ര കുമാര്‍. എന്നാല്‍ 2016ല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം വീരേന്ദ്ര കുമാര്‍ ഇടതിനോട് വീണ്ടും അടുത്ത് തുടങ്ങി. 2018ലാണ് അദ്ദേഹം യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് വീണ്ടും ഇടത് മുന്നണിയില്‍ എത്തിയത്.
പിറന്നാളിന് വിളിച്ചെന്ന് മോഹൻലാൽ, ഹൃദയത്തിലെ ബന്ധുവെന്ന് മമ്മൂട്ടി, വീരേന്ദ്രകുമാറിനെ ഓർത്ത് താരങ്ങൾ
കേരള സർക്കാരിന്റെ റെയ്ഞ്ചുണ്ടല്ലോ അതൊന്നുമല്ല ആ സർക്കാരിന്റെ റേഞ്ച്! പ്രവാസിയുടെ കുറിപ്പ് വൈറൽ!