'എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിന്റെ കാരണം അവ്യക്തം': റിപ്പോർട്ട് നിയമസഭയില്‍
തിരുവനന്തപുരം: ക്രമസമാധാന ചുമതല വഹിച്ചിരുന്ന എ ഡി ജി പി, എം ആർ അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടു. വ്യക്തിപരമായ നേട്ടങ്ങള്‍ക്കായിരിക്കാം എം ആർ അജിത് കുമാർ ആർ എസ് എസ് നേതാക്കളെ കണ്ടതെന്നായിരിക്കാമെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ വെച്ച അന്വേഷണ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്. ആർ എസ് എസ് നേതാക്കളെ കണ്ട എ ഡി ജി പിയുടെ നടപടി സർവ്വീസ് ചട്ടലംഘനമാണെന്നും റിപ്പോർട്ടില്‍ പറയുന്നുണ്ട്.
സൗഹൃദ കൂടിക്കാഴ്ചയെന്ന എം ആർ അജിത് കുമാറിന്റെ മൊഴി റിപ്പോർട്ട് തള്ളുന്നുണ്ടെങ്കിലും എന്തിന് വേണ്ടിയാണ് കൂടിക്കാഴ്ച നടത്തിയതെന്ന് കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. നിലമ്പൂർ എം എല്‍ എ അന്‍വറിന്റെ പല പരാതിയിലും കൃത്യമായ തെളിവുകള്‍ ഇല്ലെന്നാണ് റിപ്പോർട്ടിലുള്ളത്. അതേസമയം, ചില കേസ് അന്വേഷണങ്ങളില്‍ വീഴ്ചയുണ്ടായതായും ഇതില്‍ തുടർ അന്വേഷണം വേണമെന്നും റിപ്പോർട്ടർ ആവശ്യപ്പെടുന്നു.

'ക്രമസമാധാന ചുമതലയുള്ള എ ഡി ജി പിയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടുകളെ സംബന്ധിച്ച് വസ്തുതാപരമല്ലാത്ത വാര്‍ത്തകളും ഊഹാപോഹങ്ങളും പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന് യാതൊന്നും മറച്ചുവയ്ക്കാനില്ല' അന്വേഷണ റിപ്പോർട്ട് നിയമസഭയില്‍ വെച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
രണ്ട് അന്വേഷണങ്ങളാണ് എ ഡി ജി പിക്കെതിരെ നടന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ക്രമസമാധാന ചുമതലയുണ്ടായിരുന്ന വിവിധ ആരോപണങ്ങള്‍ ഉന്നയിച്ച് ലഭിച്ച പരാതി സംബന്ധിച്ചും, ആര്‍ എസ് എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന പരാതിയിലും വിശദമായ അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ജി സ്പര്‍ജന്‍ കുമാര്‍ ഐ പി എസ്, തോംസണ്‍ ജോസ് ഐ പി എസ്, എ ഷാനവാസ് ഐ പി എസ്, എസ് പി എസ്. മധുസൂദനന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഉന്നതതല സംഘത്തെ ചുമതലപ്പെടുത്തിയിരുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
ഇതു സംബന്ധിച്ച രണ്ട് റിപ്പോര്‍ട്ടുകളും സംസ്ഥാന പോലീസ് മേധാവി 05.10.2024-ന് സര്‍ക്കാരില്‍ സമര്‍പ്പിച്ചിരുന്നു. എ ഡി ജി പിക്കെതിരെ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകളെക്കുറിച്ച് സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ടി പി രാമകൃഷ്ണന്‍ എം എല്‍ എയുടെ സബ്മിഷന് മറുപടിയായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.












Click it and Unblock the Notifications