കൊവിഡ്;'ചൈനയും വിയറ്റ്നാമും കേരളവും തീർത്ത ലോക മാതൃക, അതിലാണ് മാനവരാശിയുടെ നിലനിൽപ്പ്'
തിരുവനന്തപുരം; ആരോഗ്യ മേഖലയെ സ്വകാര്യ വല്‍ക്കരിച്ച മുതലാളിത്ത വികസിത രാജ്യങ്ങള്‍ പോലും കോവിഡ് 19നു മുന്‍പില്‍ പ്രതിരോധമില്ലാതെ അന്ധാളിച്ച് നിന്നപ്പോൾ പൊതുജന ആരോഗ്യ സമ്പ്രദായം മുറുകെ പിടിച്ച രാജ്യങ്ങളായ ചൈനയും ക്യുബയും വിയറ്റ്നാമും വടക്കന്‍ കൊറിയയും സംസ്ഥാനമായ കേരളവും കൊവിഡ് പ്രതിരോധത്തിന്റെ ലോകമാതൃകകളാണ് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ്.
ഈ രാജ്യങ്ങളിലെയും കേരളത്തിലെയും സര്‍ക്കാരുകളെ നയിക്കുന്ന പ്രസ്ഥാനങ്ങള്‍ പിന്തുടരുന്ന രാഷ്ട്രീയമാണ്,ശരിയെന്നു തിരിച്ചറിയുന്ന കാലമാണ് കോവിഡാനന്തരലോകമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

പ്രതിരോധ വാക്സിൻ
"കണ്ടാലറിയാത്ത കൊണ്ടാലറിയുന്ന ലോകം"കോവിഡ് 19 മഹാമാരിയിൽ ലോകം അതിഗുരുതരമായ സാഹചര്യത്തിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത് .
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ മനുഷ്യ ദുരന്തമായി ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്രസംഘടനയും വിശേഷിപ്പിക്കുന്ന
ഈ പകർച്ചവ്യാധി കാരണം ഭൂമിയിൽ ഇതു വരെ 2 ലക്ഷം മനുഷ്യർ മരിച്ചു കഴിഞ്ഞു. 210രാജ്യങ്ങളിലായി 26 ലക്ഷത്തിലധികം മനുഷ്യര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നു.അമേരിക്കൻ ഐക്യനാടുകളിലും പടിഞ്ഞാറൻ യൂറോപ്പിലുമാണ് കോവിഡ് 19 ഏറ്റവും വലിയ നാശം വിതച്ചരിക്കുന്നത്.
ഇതെഴുതുമ്പോള്‍ അമേരിക്കയിൽ മാത്രം 47750 മരണമുണ്ടായി.എട്ട് ലക്ഷത്തിലധികം പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ബ്രിട്ടനിൽ മരണസംഖ്യ 18000 ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് , ഫ്രാൻസിലും സ്പെയിനിലും മരണം 21,000 കടന്നിരിക്കുന്നു ഇറ്റലിയിൽ മരണം 24000 കടന്നു, ഫലപ്രദമായ പ്രതിരോധ വാക്സിന്‍ ഇനിയും കണ്ടുപിടിക്കേണ്ടതുണ്ട്.

ലോക് ഡൗൺ പിന്തുടരുകയാണ്
രോഗത്തിന്‍റെ സമൂഹ വ്യാപനം ചെറുക്കുവാന്‍ വേണ്ടി ലോക ജനസംഖ്യയുടെ പകുതിയിലധികം ലോക് ഡൗൺ പിന്തുടരുകയാണ്.ആഗോള സാമ്പത്തിക വ്യവസ്ഥ കോവിഡ് 19 കാരണം കനത്ത പ്രതിസന്ധി നേരിടുകയാണ്.2008ലെ ലോക സാമ്പത്തിക പ്രതിസന്ധിയെക്കാൾ രൂക്ഷമായി വര്‍ത്തമാനകാല ലോക സാമ്പത്തിക പ്രതിസന്ധി മാറിക്കഴിഞ്ഞു.1930ല്‍ ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി അധികം വൈകാതെ കോവിഡ് 19 സൃഷ്‌ടിച്ച 2020ലെ സാമ്പത്തിക പ്രതിസന്ധി മറികടക്കും.
ആഗോള സാമ്പത്തിക വളർച്ചാ നിരക്ക്
മൂന്നു ശതമാനത്തിലേറെ താഴോട്ട് പോയി.
ഇതിനോടകം തന്നെ 9 ട്രില്യൺ ഡോളർ തകർച്ചയാണ് സാമ്പത്തികരംഗം നേരിട്ടുകൊണ്ടിരിക്കുന്നത്. വിനോദ,വ്യവസായ മേഖലയും ,എണ്ണ വ്യാപാരവും ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികൾ നേരിടുന്നു. അമേരിക്കയിൽ ചരിത്രത്തിലാദ്യമായി ക്രൂഡോയിൽ വില നെഗറ്റീവായത് ഈ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.

സമാനതകളില്ലാത്തതാണ്
ആഗോള തൊഴിൽ രംഗത്ത് കോവിഡ് വിതച്ചിരിക്കുന്ന നാശം സമാനതകളില്ലാത്തതാണ്. ലോക തൊഴിൽ സംഘടന (international labour organization)യുടെ കണക്കുപ്രകാരം ഈ വൈറസ് ബാധ ഇതിനോടകം 195 മില്യൺ ( 1 Million =10ലക്ഷം) തൊഴിലുകളെ ഇല്ലാതാക്കി കഴിഞ്ഞു.ഏകദേശം 2 ബില്ല്യൺ(1 Billion = 100 cr)പേർക്കാണ് അസംഘടിത മേഖലയിൽ മാത്രം തൊഴിൽ നഷ്ടം സംഭവിക്കുക എന്നാണ് ILO കണക്കാക്കിയിരിക്കുന്നത്. ഏപ്രിൽ രണ്ടാം വാരത്തിൽ പ്രസിദ്ധീകരിച്ച തങ്ങളുടെ റിപ്പോർട്ടിലാണ് ILO ഈ കണക്കുകൾ പുറത്തു വിട്ടിരിക്കുന്നത്.
ഏഷ്യാ പസഫിക് മേഖലയിൽ മാത്രം 125 മില്യൺ
(1.25 കോടി) ജീവനക്കാര്‍ക്ക് തൊഴിൽ നഷ്ടം സംഭവിക്കും.2008ൽ ആരംഭിച്ച ആഗോള സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ലോകം കരകയറുവാൻ ശ്രമിക്കുന്നതിനിടയിലാണ് കോവിഡ് 19 വെല്ലുവിളി കൂടി ഉയർന്നിരിക്കുന്നത് എന്നത് സ്ഥിതി കൂടുതൽ വഷളാക്കുന്നു.

അതീവ ഗുരുതരം
ഇന്ത്യയിലെ സ്ഥിതിവിശേഷവും
അതീവ ഗുരുതരമാണ്.കോവിഡ് ഭീതി ആരംഭിക്കുന്നതിന് മുമ്പേ തന്നെ തൊഴിലില്ലായ്മ നമ്മുടെ രാജ്യത്ത് രൂക്ഷമായിരുന്നു. സ്വതന്ത്ര്യ ഇന്ത്യ കണ്ട ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണ് 2019ന്റെ അവസാനപാദം ഇന്ത്യയിൽ രേഖപ്പെടുത്തിയത്(ഔദ്യോഗിക കണക്കനുസരിച്ച് 7 % ലേറെ) കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായ ലോക്ഡൗൺ ആരംഭിച്ച് ഒരു മാസം പിന്നിട്ടപ്പോൾതന്നെ ഇത് 26 % ആയി ഉയർന്നു.നഗര മേഖലയിൽ 21.67 % ഗ്രാമീണമേഖലയിൽ 19.71 % ആണ് ഇന്ത്യയിലെ നിലവിലെ തൊഴിലില്ലായ്മ നിരക്ക് എന്ന് CMIE ( സെൻറർ ഫോർ മോണിറ്ററി ഇന്ത്യൻ എക്കോണമി) പുറത്തുവിട്ട റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഇന്ത്യയിൽ ഏകദേശം 47.41 കോടി ജനങ്ങളാണ് തൊഴിൽ മേഖലയിൽ നേരിട്ട് ഇടപെടുന്നത് എന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.
അതിൽ 33.69 കോടി തൊഴിലുകഗ്രാമീണമേഖലയിലും,
13.72 കോടി നഗര മേഖലയിലുമാണ്.

വലിയ വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്
ഇന്ത്യൻ തൊഴിൽ മേഖലയിൽ 90 %
(ഏകദേശം 43.7 കോടി) അസംഘടിത മേഖലയിലാണ്. രാജ്യത്തെ 70 % സാമ്പത്തിക ക്രയവിക്രയങ്ങളും ലോക് ഡൗണിനെ തുടർന്ന് നിർത്തി വെച്ചിരിക്കുന്നു.
40 കോടി ഇന്ത്യൻ ജനത കടുത്ത ദാരിദ്ര്യത്തിലേക്ക് വീഴുകയാണ് എന്ന് ILO ( international labour organization) പുറത്തുവിട്ട റിപ്പോർട്ട് സൂചിപ്പിച്ചിരിക്കുന്നു.
കോവിഡ് ബാധ ഇന്ത്യയിൽ പടർന്നു പിടിക്കുമ്പോഴും മതിയായ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതിൽ കേന്ദ്ര സർക്കാരിന് വലിയ വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. ഇതുവരെ ഇന്ത്യയിൽ സ്ഥിരീകരിച്ച രോഗബാധിതരുടെ എണ്ണം 25671,മരണം 824 എന്നിങ്ങനെയാണ്.ഇന്ത്യയെപോലെ ജനസംഖ്യയും, ജനസാന്ദ്രതയും ഏറിയ നഗരങ്ങളുള്ള രാജ്യത്ത് രോഗവ്യാപ്തിയുടെ എണ്ണം ഇതിലും വർദ്ധിക്കാനാണ് സാധ്യതയെന്ന് ലോകാരോഗ്യ സംഘടന തന്നെചൂണ്ടിക്കാണിക്കുന്നുണ്ട്.

ജാഗ്രത പുലർത്തിയില്ല
ആനുപാതികമായി വളരെ കുറവ് പരിശോധനകൾ മാത്രമേ ഇന്ത്യയിൽ നടക്കുന്നുള്ളൂ.കേവലമായ ലോക്ഡൗൺ രോഗപ്രതിരോധത്തിന് പരിമിതമായ ഫലങ്ങളെ ചെയ്യുന്നുള്ളൂ. പരമാവധി പരിശോധന നടത്തുകയും രോഗം ബാധിച്ചവരെ ഐസൊലേഷനിൽ മാറ്റി നിർത്തുകയും ചെയ്താൽ മാത്രമേസാമൂഹ്യ വ്യാപനം തടയാൻ സാധിക്കുകയുള്ളൂ. ഇന്ത്യയിലെ തൊഴിലാളികളും കർഷകരുമാണ് ലോക് ഡൗൺ കാരണത്താൽ ഏറ്റവും ദുരിതങ്ങൾ നേരിട്ടത്. ഉപജീവനം തേടി നഗരങ്ങളിലേക്ക് ചേക്കേറിയ അതിഥി തൊഴിലാളികൾക്ക് സമയത്ത് ഭക്ഷണവും പാർപ്പിടവും ഒരുക്കുന്നതിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനസർക്കാരുകളും കേന്ദ്രസർക്കാരും വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ല.

സ്വകാര്യ കമ്പനികളുടെ താത്പര്യം
ധാന്യങ്ങളും പച്ചക്കറികളും കമ്പോളങ്ങളിലേക്ക് എത്തിച്ചേർന്നില്ല. കർഷകരിൽ നിന്നും വിളവുകൾ സ്വീകരിക്കുന്നതിനു മതിയായ നടപടികൾ കൈക്കൊള്ളാൻ കേന്ദ്രത്തിനു കഴിഞ്ഞിട്ടില്ല. കേരളം മാതൃകാപരമായ പ്രവർത്തനമാണ് ഈ പ്രതിസന്ധിഘട്ടത്തിലും കാർഷിക മേഖലയിൽ നടത്തിയത്. വിളവുകൾ കൊയ്യാനും സംഭരിക്കാനും സംസ്ഥാനത്തിന് സാധിച്ചു. അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും സുരക്ഷിതമായ പാർപ്പിടവും ഉറപ്പാക്കുന്നതിനും കേരളം നടത്തിയ ഇടപെടലുകൾ ലോകമാകെ ശ്ലാഘിക്കപ്പെട്ടു.കടുത്ത ദാരിദ്ര്യം രാജ്യത്തിന്റെ പലഭാഗത്തും പടർന്നു പിടിക്കുമ്പോഴും ശേഖരിച്ചുവെച്ചിരിക്കുന്ന ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുവാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല. നിലവിൽ ഇന്ത്യൻ ഫുഡ് കോർപ്പറേഷന്റെ (FCI) സംഭരണത്തിൽ
87 മില്യൺ മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങൾ ഉണ്ട് എന്നാണ് സർക്കാർ രേഖകൾ സൂചിപ്പിക്കുന്നത്.
അത് രാജ്യത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും അവരുടെ കുടുംബങ്ങൾക്കും 100 കിലോ വീതം ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുവാൻ ഉതകുന്നതാണ് ഈ സംഭരണം എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അത് ചെയ്യുന്നില്ല എന്ന് മാത്രമല്ല സ്വകാര്യ കമ്പനികളുടെ താല്പര്യം സംരക്ഷിക്കുക കൂടെ ചെയ്യുന്നു .

തൊഴിലാളികളെ പിരിച്ചു വിടുന്നത്
കോവിഡ് ബാധയെത്തുടർന്ന് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യത്തെ ജനങ്ങൾ നീങ്ങുമ്പോഴും വെറും 1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് മാത്രമാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ ജി. ഡി.പി യുടെ ഒരു ശതമാനം പോലുമില്ല ഈ തുക എന്നോർക്കണം. രോഗബാധയെ തുടർന്നും ഇന്ത്യയിലെ ബിസിനസ് സംരംഭങ്ങൾ വലിയ പ്രതിസന്ധിയിലാണ്. പല വൻകിട കമ്പനികളിൽ നിന്നും കൂട്ടത്തോടെ ആളുകളെ പിരിച്ചുവിട്ടു കൊണ്ടിരിക്കുന്നു ഇത് തടയുവാൻ ആവശ്യപ്പെട്ടുകൊണ്ട് കൊണ്ട് ,DYFI കേന്ദ്രതൊഴിൽ മന്ത്രാലയത്തിനു നിവേദനം നൽകിയിട്ടുണ്ട്. എന്നാൽ കോവിഡ് കാലത്തെ പിരിച്ചുവിടലിന് മോറട്ടോറിയം പ്രഖ്യാപിച്ചു കൊണ്ട് ഉത്തരവിറക്കാൻ ഇതുവരെ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. നിയമപരമായി ബാധകമല്ലാത്ത ഒരു ഒരു അഡ്വൈസറി നോട്ട് പുറത്തിറക്കുക മാത്രമാണ് തൊഴിൽ മന്ത്രാലയം ചെയ്തത് .ഇത് നിയമപരമായി ബാധകമല്ലാത്തതിനാൽ ഇന്ത്യയില്‍ വന്‍കിട കമ്പനികള്‍ പോലും തൊഴിലാളികളെ പിരിച്ചു വിടുന്നത് ഇപ്പോഴും തുടരുകയാണ് .

ലോകത്ത് പടരുക തന്നെ ചെയ്യും
കോവിഡ് 19 പ്രതിസന്ധി എത്ര കാലം നീണ്ടുനില്‍ക്കുമെന്ന് പറയാനാകില്ല .അനിശ്ചിതമായ അടച്ചുപൂട്ടൽ മറ്റു രാജ്യങ്ങളിലേതുപോലെ ഇന്ത്യയിലും സാധ്യമല്ല. രാജ്യത്തെ ജനങ്ങൾക്ക് ഭക്ഷ്യ സുരക്ഷയും തൊഴിൽ സുരക്ഷയും ഉറപ്പു വരുത്തേണ്ടത് കേന്ദ്ര സർക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്.കേവല പ്രഖ്യാപനങ്ങളും പ്രതീതാത്മക
നാടകങ്ങളുമല്ല ക്രിയാത്മക ഇടപെടലുകളാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്നും ജനം പ്രതീക്ഷിക്കുന്നത്.
ആരോഗ്യ മേഖലയെ സ്വകാര്യ വല്‍ക്കരിച്ച മുതലാളിത്ത വികസിത രാജ്യങ്ങള്‍ പോലും കോവിഡ് 19നു മുന്‍പില്‍ പ്രതിരോധമില്ലാതെ അന്ധാളിച്ചു നിന്നപ്പോഴും പൊതുജന ആരോഗ്യ സമ്പ്രദായം (Public Health System) മുറുകെ പിടിച്ച രാജ്യങ്ങളായ ചൈനയും ക്യുബയും വിയറ്റ്നാമും വടക്കന്‍ കൊറിയയും സംസ്ഥാനമായ കേരളവും കോവിഡ് 19 പ്രതിരോധം തീര്‍ത്തത് ലോകമാകെ ചര്‍ച്ചാവിഷയമാണ് . ഈ രാജ്യങ്ങളിലെയും കേരളത്തിലെയും സര്‍ക്കാരുകളെ നയിക്കുന്ന പ്രസ്ഥാനങ്ങള്‍ പിന്തുടരുന്ന രാഷ്ട്രീയമാണ്,ശരിയെന്നു തിരിച്ചറിയുന്ന കാലമാണ്കോവിഡാനന്തരലോകം.മാനവരാശിയുടെ നിലനില്‍പ്പിനു ആ രാഷ്ട്രീയം ലോകത്ത് പടരുക തന്നെ ചെയ്യും.തീർച്ച.












Click it and Unblock the Notifications