ഇന്ത്യയുടെ ആത്മാവിനെ ബിജെപി പിറകിൽ നിന്ന് കുത്തിയെന്ന് മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനും ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കാനുമുളള കേന്ദ്രസര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് മുഹമ്മദ് റിയാസ്. സ്വതന്ത്ര പരമാധികാര റിപബ്ലിക്കായ ഇന്ത്യയുടെ ആത്മാവിനെ പിറകിൽ നിന്ന് കുത്തുകയാണ് ബിജെപി ചെയ്തതെന്ന് മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.

'ആർട്ടിക്കിൾ 370 കേവലം ഒരു സംസ്ഥാനത്തിന് പ്രത്യേകാധികാരം കൊടുത്തിരുന്ന ഒരു വകുപ്പ് മാത്രമായിരുന്നില്ല. രണ്ടു നൂറ്റാണ്ടിലേറെ തുടർന്ന കൊളോണിയൽ ആധിപത്യത്തെ തൂത്തെറിഞ്ഞ ഒരു ജനത, വൈവിധ്യങ്ങളും വ്യത്യസ്തകളും നില നിർത്തിക്കൊണ്ട് തന്നെ ഒരുമിച്ച് ഭാവിയെ സ്വപ്നം കാണാൻ പ്രാപ്തരാക്കിയ ഒരു ഭരണഘടനാ വൈദഗ്ദ്ധ്യമായിരുന്നു.ആ ഭരണഘടനയേയും കാശ്മീരി ജനതയേയും മാത്രമല്ല, ഒരു സ്വതന്ത്ര പരമാധികാര റിപബ്ലിക്കായ ഇന്ത്യയുടെ ആത്മാവിനേയും പിറകിൽ നിന്ന് കുത്തുകയാണ് BJP ചെയ്തത്' എന്നായിരുന്നു റിയാസിന്‍റെ പോസ്റ്റ്.
കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തിയിരുന്നു. സിപിഎം ജമ്മുകാശ്മീരിലെ ജനങ്ങള്‍ക്കൊപ്പമാണെന്നായിരുന്നു യെച്ചൂരി പ്രതികരിച്ചത്. ഇന്ത്യയ്‌ക്കൊപ്പം നിന്നവരാണ് കശ്മീരി ജനത. എന്നാല്‍ മോദി സര്‍ക്കാര്‍ ആ ഉത്തരവാദിത്തത്തില്‍ നിന്നും പിന്മാറി കശ്മീരി ജനതയെ വഞ്ചിച്ചിരിക്കുകയാണെന്നും യെച്ചൂരി വിമര്‍ശിച്ചിരുന്നു.












Click it and Unblock the Notifications