സ്ത്രീകളെ അപമാനിക്കുന്ന മൂന്നാംകിട കണ്ടെത്തലുകൾക്ക് തെറിയഭിഷേകം! മാപ്പിരന്ന് മുജാഹിദ് ബാലുശ്ശേരി
കോഴിക്കോട്: മുജാഹിദ് ബാലുശ്ശേരിയെന്ന മതപ്രഭാഷകന്റെ പ്രസംഗങ്ങൾ സ്ത്രീ വിരുദ്ധതയുടേയും കടുത്ത മതവിദ്വേഷത്തിന്റെയും പേരിൽ ഏറെ വിമർശിക്കപ്പെട്ടിട്ടുള്ളവയാണ്. വർഷങ്ങൾക്ക് മുൻപ് ഇയാൾ നടത്തിയ സ്ത്രീവിരുദ്ധ പ്രസംഗം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ കുത്തിപ്പൊക്കി പൊങ്കാല ഇട്ടിരുന്നു. ജോലിക്ക് പോകുന്ന സ്ത്രീകൾക്ക് അവിഹിതങ്ങളുണ്ടെന്നതടക്കം തരംതാഴ്ന്ന പ്രസ്താവനകൾ അടങ്ങുന്നതായിരുന്നു പ്രസംഗം.
പിന്നാലെ ദില്ലിയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിർഭയയെ അപമാനിച്ചും ഇയാൾ പ്രസംഗം നടത്തി. സോഷ്യൽ മീഡിയയിൽ നിന്നും കണക്കിന് തെറിവിളി കിട്ടിയതോടെ മുജാഹിദ് ബാലുശ്ശേരി മാപ്പപേക്ഷയുമായി രംഗത്ത് വന്നിട്ടുണ്ട്. ഫേസ്ബുക്കിലാണ് മാപ്പപേക്ഷ.
മലയാളികളോട് സ്നേഹപൂർവ്വം
മലയാളികളോട് സ്നേഹപൂർവ്വം എന്ന തലക്കെട്ടിലാണ് മുജാഹിദ് ബാലുശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കുറിപ്പ് ഇങ്ങനെയാണ്: സഹോദരങ്ങളേ, ഞാൻ മുജാഹിദ് ബാലുശ്ശേരി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലെ ചില ചാനലുകളിലും സോഷ്യൽ മീഡിയയിലും 5 വർഷങ്ങൾക്കു മുമ്പ് ഞാൻ ചെയ്ത ഒരു പൊതു പ്രഭാഷണത്തിലെ ചില പരാമർശങ്ങൾ ചൂടേറിയ ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായിരിക്കുന്നു. തൽപര ലക്ഷ്യങ്ങളുള്ള ഒരു ഓൺലൈൻ ചാനലിലാണ് ആദ്യമായി ഈ പ്രഭാഷണത്തിലെ ചില ഭാഗങ്ങൾ വാലും തലയും മുറിച്ച് അവതരിപ്പിക്കപ്പെട്ടത്.
എനിക്ക് പറ്റിയ അബദ്ധം
യഥാർത്ഥത്തിൽ സ്ത്രീ സർവ്വരാലും സമാദരിക്കപ്പെടുന്നതിനു വേണ്ടിയും , അവൾക്ക് സമ്പൂർണ്ണമായ സുരക്ഷിതത്വം ലഭിക്കുന്നതിന്നു വേണ്ടിയുമാണ് ഞാൻ പ്രഭാഷണം നടത്തിയിട്ടുള്ളത്. എന്നാൽ പ്രത്യേകമായ ഒരു പാശ്ചത്തലത്തിൽ നിർവ്വഹിച്ച ആ പ്രഭാഷണത്തിൽ ഞാനുപയോഗിച്ച ചില പദങ്ങളും ശൈലികളും ഒരു ഇസ്ലാമിക പ്രബോധകൻ എന്ന നിലക്ക് എന്നിൽ നിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നെന്നും അത് എനിക്ക് പറ്റിയ അബദ്ധമാണെന്നും ഇന്ന് ആ പ്രസംഗം വീണ്ടും കേൾക്കുമ്പോൾ ഞാൻ മനസ്സിലാക്കുന്നു.
സമൂഹത്തോടുള്ള അനീതി
ഒരു കാര്യം തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ അത് തിരുത്തുകയും മാപ്പ് പറയേണ്ടത് ജനങ്ങളോടാണെങ്കിൽ അത് തുറന്നു പറയുകയും അല്ലാഹുവിനോട് പൊറുക്കലിനെതേടുകയുമാണല്ലോ ഒരു യഥാർത്ഥ വിശ്വാസി ചെയ്യേണ്ടത്. സ്ത്രികൾ പൊതുവെ അഹങ്കാരികളാണെന്നും അതവരുടെ മുഖ മുദ്രയാണെന്നുമുള്ള എന്റെ പരാമർശം സ്ത്രീ സമൂഹത്തോടുള്ള അനീതിയായി പോയെന്നും അത്ശരിയല്ലെന്നും അത് അവരോട് ക്ഷമാപണം നടത്തേണ്ടതാണെന്നും ഞാൻ മനസ്സിലാക്കുന്നു.
സാമാന്യവൽക്കരിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല
ഭാര്യയും ഭർത്താവും ജോലിക്കു പോവുന്ന വീടുകൾ ഡിസോഡർ ആയിരിക്കുമെന്നും അവിടെയൊരു വൃത്തിയും ഉണ്ടാകില്ലെന്നും ഞാൻ പറഞ്ഞിരുന്നു. എന്നാൾ അതിനു ശേഷം ഞാൻ പറഞ്ഞ വാചകങ്ങൾ ക്ലിപ്പ് കട്ട് ചെയ്ത് വിവാദമുണ്ടാക്കിയവരും സദുദ്ദേശ്യത്തോടെ ചർച്ചയിൽ പങ്കെടുത്ത ചില സ്നേഹിതൻമാരും ബോധപൂർവ്വമോ അല്ലാതെയോ വിട്ടു കളഞ്ഞു! ആ പ്രഭാഷണത്തിന്റെ തുടർച്ച ഇങ്ങനെയായിരുന്നു. " എല്ലാവരുമല്ല, എല്ലാവരുമല്ല " അഥവാ ഒറ്റപ്പെട്ട ഒരു സംഭവത്തെ സാമാന്യവൽക്കരിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ലന്നർഥം.
ഞാനൊരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല
മനസ്സിന്റെ കോണിലൊരിടത്തും ഞാൻ വിചാരിച്ചിട്ടില്ലാത്ത ചിന്തിച്ചിട്ടില്ലാത്ത ഒരാരോപണവും ഈ പ്രഭാഷണത്തിന്റെ പേരിൽ ഞാൻ കേൾക്കുകയുണ്ടായി. ജോലിക്കു പോകുന്ന എല്ലാ സ്ത്രീ പുരുഷൻമാരും അവിഹിത ന്ധമുള്ളവരാണെന്ന് ഞാൻ പറഞ്ഞു എന്നതായിരുന്നു ആ ആരോപണം. ഞാനൊരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല, " എല്ലാവരുമല്ല, എല്ലാവരുമല്ല ഞാനുറപ്പിച്ചു പറയുന്നു " എന്ന പരാമർശം ഇതിനും ബാധകമായിരുന്നു. പക്ഷേ എന്തോ അത് പരിഗണിക്കപ്പെട്ടില്ല.
നിർവ്യാജം ഖേദിക്കുന്നു
എന്റെ പ്രഭാഷണത്തിലെ മുകളിൽ സൂചിപ്പിച്ച പല പരാമർശങ്ങളും ജോലിക്കു പോകുന്ന സ്ത്രീ പുരുഷന്മാരെ വളരെയേറെ വേദനിപ്പിച്ചു എന്ന് ഞാൻ മനസ്സിലാക്കുന്നു. ആയതിനാൽ ഞാൻ നിർവ്യാജം ഖേദിക്കുന്നു. മാപ്പ് ചോദിക്കുകയും ചെയ്യുന്നു. പ്രിയ സഹോദരങ്ങളേ, ഈ വിവാദത്തിന്റെ പേരിൽ എന്നെ തെറി കൊണ്ട് അഭിഷേകം ചെയ്തവരുമുണ്ട്. അവരോട് എനിക്ക് വെറുപ്പില്ല.. എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്ന സ്രഷ്ടാവിലേക്ക് വിടുന്നു.
സമയം പാഴാക്കരുത്
ഒരു നാൾ നാം മരിക്കും ശേഷം നമ്മുടെ നാഥനെ കണ്ടുമുട്ടും. അവിടുത്തെ രക്ഷയാണ് രക്ഷ. അവിടുത്തെ ശിക്ഷയാണ് ശിക്ഷ. സഹോദരങ്ങളേ,എനിക്കും എന്നെ പൊലെയുള്ള പ്രബോധകർക്കും അബദ്ധങ്ങൾ പറ്റാതെ മുന്നോട്ടു പോകാൻ സാധിക്കട്ടെയെന്ന് നിങ്ങൾ പ്രാർത്ഥിക്കുക. അമൂല്യമാണ് സമയം വ്യക്തിവിരോധം കൊണ്ടും സംഘടനാ വിരോധം കൊണ്ടും അനാവശ്യമായ ചർച്ചകൾ നടത്തി ഈ സമയം പാഴാക്കരുത് എന്നാണ് പോസ്റ്റ് അവസാനിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
മുജാഹിദ് ബാലുശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്