ജനസമുദ്രമായി മലപ്പുറം കൂരിയാട് സലഫി നഗര്‍, മുജാഹിദ് സംസ്ഥാന സമ്മേളനം സമാപിച്ചു
മലപ്പുറം: കേരളത്തിന്റെ അഷ്ട ദിക്കുകളില്‍ നിന്ന് ഒഴുകിയെത്തിയ ജനലക്ഷങ്ങളെ സാക്ഷിനിര്‍ത്തി മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് സമാപനം. നാലു ദിവസം നീണ്ട വൈജ്ഞാനിക വിരുന്നിന് ശേഷം, അലകടലായെത്തിയ ഇസ്ലാഹി പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് ഒമ്പതാമത് മുജാഹിദ് സമ്മേളനത്തിന് പരിസമാപ്തിയായത്. മുജാഹിദ് പുനരൈക്യത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന സമ്മേളനം എന്ന സവിശേഷതയും സമ്മേളനത്തിനുണ്ടായിരുന്നു. മുജാഹിദ് സംഘശക്തിയെ ഒരു ശക്തിക്കും തകര്‍ക്കാനാവില്ലെന്ന് ആഹ്വാനമാണ് സമ്മേളനത്തില്‍ മുഴങ്ങിക്കേട്ടത്.
മുജാഹിദ് കേരളം ഒറ്റക്കെട്ടാണെന്ന് ഒഴുകിയെത്തിയ പതിനായിരങ്ങള്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. ഒരു ദുശ്ശക്തിക്കും മുജാഹിദ് സഘശക്തിയെ തകര്‍ക്കാനാവില്ലെന്ന് സമ്മേളനത്തില്‍ ഒഴുകിയെത്തിയ ജനലക്ഷങ്ങള്‍ പ്രഖ്യാപിച്ചു. മുസ്്ലിം സമുദായം ഒന്നടങ്കം ആഗ്രഹിച്ച മുജാഹിദ് ഐക്യം കാലഘട്ടത്തിന്റെ തേട്ടമാണെന്നും ഇതില്‍ വിള്ളല്‍ വീഴ്ത്താന്‍ ആര്‍ക്കും സാധ്യമല്ലെന്നും സമ്മേളന നഗരിയിലെ ജനസഞ്ചയം പ്രഖ്യാപിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിനും മത വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിക്കും നായകത്വം വഹിച്ച മഹാരഥന്മാരായ നേതാക്കള്‍ രൂപംനല്കിയ സലഫി പ്രസ്ഥാനം അജയ്യമാണെന്നും ആരോപണങ്ങള്‍കൊണ്ട് ആദര്‍ശ മുന്നേറ്റത്തെ തകര്‍ക്കാനാവില്ലെന്നും ജനലക്ഷങ്ങള്‍ ഒരേ സ്വരത്തില്‍ പ്രഖ്യാപിച്ചു. മുജാഹിദ് പ്രസ്ഥാനത്തിനും നേതാക്കള്‍ക്കും പ്രബോധകര്‍ക്കുമെതിരെ ആരോപണമുന്നയിച്ച നവോത്ഥാന - പ്രബോധന മുന്നേറ്റത്തെ തടയാണെന്നത് വ്യാമോഹമാണെന്ന പ്രഖ്യാപനവും സമ്മേളനത്തില്‍ ഉണ്ടായി.

'മതം: സഹിഷ്ണുത, സഹവര്‍ത്തിത്വം, സമാധാനം' മുജാഹിദ് 9-ാം സംസ്ഥാന സമ്മേളനത്തിന്റെ സമാപനം മലപ്പുറം കൂരിയാട് സലഫി നഗറില്‍ കെഎന്‍എം. പ്രസിഡണ്ട് ടിപി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യുന്നു
മുസ്ലിം സമുദായത്തിന്റെ നേതൃനിരയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ ഉള്‍പ്പെടെ രാഷ്ട്രീയ - സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ ഉന്നതരും ഭരണ- പ്രതിപക്ഷ നേതാക്കളും ലോകപ്രശക്ത പണ്ഡിതരും അണിനിരന്ന മുജാഹിദ് സമ്മേളനത്തിന് കഴിഞ്ഞകാലങ്ങളിലില്ലാത്ത പിന്തുണയും പ്രചാരവും ലഭിച്ചുവെന്നത് മുജാഹിദ് പ്രസ്ഥാനത്തിന് ലഭിച്ച അംഗീകാരമാണ്. ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ സമ്മേളനം വലിയ പ്രാധാന്യത്തോടെ ഏറ്റെടുത്തത് അംഗീകാരമായിരുന്നു.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ മുതല്‍ തന്നെ സലഫി നഗറും പരിസരവും വിശ്വാസികളാല്‍ ജനനിബിഡമായിരുന്നു. പ്രധാന വേദിക്ക് പുറമെയുള്ള മറ്റ് ഏഴു വേദികളിലും വിവിധ സമ്മേളനങ്ങള്‍ ഉണ്ടായി. ഓരോ വേദിയും പ്രൗഢവും സമ്പന്നവുമായിരുന്നു. ഗവേഷണ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് അനുബന്ധ വേദികള്‍ പ്രധാനമായും സജ്ജീകരിച്ചത്. സമാപന സമ്മേളനത്തില്‍ പങ്കുകൊള്ളാന്‍ ഉച്ചയോടുകൂടി തന്നെ പ്രതിനിധികള്‍ നാനാഭാഗത്തുനിന്നും ഒഴുകുകയായിരുന്നു. ജനത്തിരക്ക് കാരണം ഗതാഗത തടസ്സമുണ്ടാകാതാരിക്കാന്‍ വളണ്ടിയര്‍മാര്‍ ഏറെ പാടുപെടുന്നത് കാണാമായിരുന്നു. പഴുതടച്ച സുരക്ഷയും ഗതാഗത ക്രമീകരണവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
സമാപന സമ്മേളനം കെ.എന്‍.എം. പ്രസിഡണ്ട് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. മുജാഹിദ് സംസ്ഥാന സമ്മേളനം പൊതുസമൂഹം ഏറ്റെടുത്തത് ചാരിതാര്‍ത്ഥ്യകരമാണെന്ന് മദനി പറഞ്ഞു. പരസ്പര വിശ്വാസവും സഹിഷ്ണുതയും കാത്തുസൂക്ഷിക്കാന്‍ വിശ്വാസികള്‍ മുന്നോട്ടുവരണം. തീവ്രവാദത്തിനും ഭീകരതക്കുമെതിരെ മതത്തിന്റെ യഥാര്‍ത്ഥ അന്തസത്ത ഉള്‍ക്കൊണ്ട് പ്രതിരോധം തീര്‍ക്കാന്‍ വിശ്വാസികള്‍ തയ്യാറാവണം. രാജ്യത്തിന്റെ പൊതു നന്മക്ക് ഭീഷണിയാവുന്ന നിലപാടുകള്‍ വിശ്വാസികളില്‍ നിന്നുണ്ടാവാന്‍ പാടില്ല. ഭീകരതയും തീവ്രവാദവും മതത്തിന് അന്യമാണ്. ഇസ്ലാം ഏറ്റവും ശക്തമായി ഇത്തരം ചിന്താഗതികളെ എതിര്‍ക്കുന്നു. അമിത ആത്മീയതയുടെ പേരില്‍ മറ്റുള്ളവരെ ശത്രുപക്ഷത്ത് കാണുന്ന രീതി അപകടകരമാണെന്ന് അബ്ദുല്ലക്കോയ മദനി പറഞ്ഞു.
പ്തമശ്രീ എംഎ യൂസുഫലി മുഖ്യാതിഥിയായി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, പി.കെ. കുഞ്ഞാലിക്കുട്ടി എം പി., ഇ ടി മുഹമ്മദ് ബഷീര്‍ എം പി, പിവി അബ്ദുല്‍ വഹാബ് എംപി, സി. മുഹ്സിന് എംഎല്‍എ, എപി അബുസ്സുബ്ഹാന്‍ മുഹ്യുദ്ദീന്‍ തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു. കെ.എന്‍.എം. സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ഹുസൈന് മടവൂര്‍ അദ്ധ്യക്ഷതവഹിച്ചു.മുഹമ്മദ് അശ്റഫ് ഒമാന്‍ അവാര്‍ഡ്ദാനം നിര്‍വ്വഹിച്ചു. ഡോ. അന്‍വര്‍ അമീന് കല്പകഞ്ചേരി, മദ്റസ അവാര്‍ഡ്ദാനം നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി പി പി ഉണ്ണീന്‍കുട്ടി മൗലവി, കെ എന്‍ എം. വൈസ് പ്രസിഡണ്ട് പി.കെ. അഹമ്മദ്, കെ ജെ യു സെക്രട്ടറി എം. മുഹമ്മദ് മദനി, സെക്രട്ടറിമായ എം. അബ്ദുറഹ്മാന് സലഫി, എം. സ്വലാഹുദ്ദീന്‍ മദനി, എ. അസ്ഗറലി, ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ, ഐ.എസ്.എം. പ്രസിഡണ്ട് ഡോ. എ.ഐ. അബ്ദുല്‍മജീദ് സ്വലാഹി, എം.എസ്.എം. പ്രസിഡണ്ട് ജലീല്‍ മാമാങ്കര തുടങ്ങിയവര്‍ പ്രസംഗിച്ചു. പൊയില്‍ അബ്ദുല്ല, എന്‍.കെ. മുഹമ്മദലി, വി.കെ. അഷ്റഫ്, ഡോ. അബ്ദുല്‍ മജീദ് ഫാറൂഖ് മൂസ, വി.കെ. സിറാജ്, സി.പി. കുഞ്ഞിമുഹമ്മദ്, കെ.എം. മുഹമ്മദ്, പൊട്ടങ്കണ്ടി അബ്ദുല്ല പങ്കെടുത്തു.
രാവിലെ പ്രധാന പന്തലില്‍ വിദ്യാര്‍ത്ഥി സമ്മേളനം, ജാമിഅ മില്ലിയ വൈസ് ചാന്‍സലര്‍ ഡോ. തലാത്ത് അഹമ്മദ് ഉദ്ഘാടനം ചെയ്തു. നൂര്‍ മുഹമ്മദ് സേഠ് അദ്ധ്യക്ഷതവഹിച്ചു. അഡ്വ. ടി. സിദ്ദീഖ്, വി.എസ്. ജോയ്, ടി.പി. അഷ്റഫലി, മിസ്അബ് കീഴരിയൂര്‍, എം.എസ്.എം. ജനറല്‍ സെക്രട്ടറി സിറാജ് ചേലേമ്പ്ര, ശുക്കൂര്‍ സ്വലാഹി, ജാസര്‍ രണ്ടത്താണി, റിഹാസ് പുലാമന്തോള്‍, ആദില്‍ അത്തീഫ്, ഹാസില്‍ മുട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശരീഅത്ത് സമ്മേളനത്തില്‍ മുഹ്യുദ്ദീന്‍കോയ മദീനി, അബ്ദുല്‍ അലി മദനി, അലി ശാക്കിര്‍ മുണ്ടേരി, അബ്ദുസ്സലാം പാലപ്പറ്റ, അലിഅക്ബര്‍ ഇരിവേറ്റി, മുഹമ്മദലി അന്‍സാരി, എന്‍.കെ. ത്വാഹ പ്രസംഗിച്ചു. ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി അദ്ധ്യക്ഷതവഹിച്ചു. നിയമ സമ്മേളനം ജസ്റ്റിസ് അബ്ദുറഹീം ഉദ്ഘാടനം ചെയ്തു. അബ്ദുസ്സത്താര്‍ പള്ളിപ്പാട് അദ്ധ്യക്ഷതവഹിച്ചു. അഡ്വ. ഹാരിസ് ബീരാന്, അഡ്വ. ആലിക്കോയ, അഡ്വ. എം. മൊയ്തീന്‍കുട്ടി, അഡ്വ. അബ്ദുറഹ്മാന്, അഡ്വ. കെ. ഹനീഫ് പ്രസംഗിച്ചു.
സയണിസ്റ്റ് സാമ്രാജ്യത്വത്തിനെതിരെ ലോക രാഷ്ട്രങ്ങള്‍ ഒന്നിക്കണം ഫലസ്തീന്: കേന്ദ്ര സര്‍ക്കാര്‍ നിലപാട് മാറ്റരുതെന്ന് മുജാഹിദ് സമ്മേളനം
ഫലസ്തീന് വിഷയത്തില്‍ രാജ്യം പുലര്‍ത്തിപ്പോരുന്ന നയനിലപാടുകളില്‍ മാറ്റംവരുത്തരുതെന്ന് 9 -ാമത് മുജാഹിദ് സംസ്ഥാന സമ്മേളനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇസ്രാഈല്‍ തലസ്ഥാനം ജറുസലമിലേക്ക് മാറ്റാനുള്ള അമേരിക്കയുടെ ധിക്കാര നടപടികള്‍ക്കെതിരെ ലോകരാഷ്ട്രങ്ങള്‍ ഒന്നിച്ച് നില്‍ക്കണമെന്നും മുജാഹിദ് സമ്മേളനം ആവശ്യപ്പെട്ടു. പതിറ്റാണ്ടുകളായി സയണിസ്റ്റ് സാമ്രാജ്യത്വ ലോബി നടത്തുന്ന അധിനിവേശ ശ്രമങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണം. വിശുദ്ധ നഗരമായ ഖുദ്സിനെ ജൂതവത്ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം ജാഗ്രത പാലിക്കണമെന്നും, ഫലസ്തീനികളുടെ ജീവിക്കാനുള്ള അവകാശം ഹനിക്കുന്നതിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളിലും വംശീയ അതിക്രമങ്ങളിലും മുജാഹിദ് സമ്മേളനം ഉത്കണ്ഠ രേഖപ്പെടുത്തി. മനുഷ്യാവകാശം സംരക്ഷിക്കാനും പൗരന്മാര്ക്ക് ഭരണഘടന നല്കുന്ന മൗലികാവകാശങ്ങള്‍ നടപ്പിലാക്കാനും ഭരണകൂടങ്ങളും സര്‍ക്കാര്‍ ഏജന്‍സികളും ജാഗ്രത പുലര്‍ത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
വൈവിധ്യങ്ങള്‍ ഉള്‍ക്കൊണ്ട ഇന്ത്യയുടെ ചരിത്രപൈതൃകത്തെ വര്‍ഗീയവത്കരിക്കരുത്
മതങ്ങളെ കുറിച്ചുള്ള അജ്ഞതയും മുന്‍വിധിയുമാണ് തെറ്റിദ്ധാരണകള്‍ക്ക് ഒരു പരിധി വരെ കാരണമെന്ന് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന വൈജ്ഞാനിക സമ്മേളനം അഭിപ്രായപ്പെട്ടു. മതങ്ങളെ അതിന്റെ മൂലഗ്രന്ഥത്തില്‍ നിന്ന് അറിയാന്‍ ശ്രമിക്കണം. മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമല്ല വൈവിധ്യങ്ങളെ ഉള്‍കൊള്ളാനുള്ള സന്മനസ്സാണ് വളര്‍ത്തിയെടുക്കേണ്ടതെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ട ഇന്ത്യയുടെ ചരിത്ര പൈതൃകത്തെ വര്‍ഗീയ വത്കരിക്കാനുള്ള ഗൂഢനീക്കം തിരിച്ചറിയണം. ഉന്നത വിദ്യാഭ്യാസം മുതല്‍ പ്രൈമറി തലം വരെയുള്ള പാഠപുസ്തകങ്ങളിലൂടെ തെറ്റായ ചരിത്രം പഠിപ്പിക്കാനുള്ള ശ്രമങ്ങള്‍ ചരിത്രപണ്ഡിതരും അക്കാദമിക സമൂഹവും ചേര്‍ന്ന് ചെറുക്കണം. താജ് മഹല്‍ അടക്കമുള്ള ഇന്ത്യയുടെ അഭിമാന അടയാളങ്ങള്‍ തുടച്ച് നീക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ മതനിരപേക്ഷതയുടെ പക്ഷത്ത് നിന്ന് പ്രതിരോധിക്കണമെന്നും മുജാഹിദ് സമ്മേളനം ആവശ്യപ്പെട്ടു.
വൈജ്ഞാനിക സമ്മേളനം ദേശീയ ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് സയ്യിദ് ഖൈറുല്‍ ഹസ്സന് റിസ്വി ഉദ്ഘാടനം ചെയ്തു. കെ ജെ യു. വര്‍ക്കിംഗ് പ്രസിഡണ്ട് സി.പി. ഉമര്‍ സുല്ലമി അദ്ധ്യക്ഷതവഹിച്ചു. കെ വി തോമസ് എം.പി., എം.ഐ. ഷാനവാസ് എം പി , ഉനൈസ് പാപ്പിനിശ്ശേരി, സി മുഹമ്മദ് സലീം സുല്ലമി, ഇര്‍ഷാദ് സ്വലാഹി, കെ സി നിഅ്മത്തുല്ല സ്വലാഹി, അബ്ദുല്‍ ഖനി സ്വലാഹി, അക്ബര്‍ അലി എന്നിവര്‍ പ്രസംഗിച്ചു.
പ്രവാസി സംഗമത്തില്‍ ഹുസൈന് ഫുജൈറ അദ്ധ്യക്ഷതവഹിച്ചു. ബഷീര്‍ പട്ടേല്‍താഴം, ശിഹാബ് എടക്കര, സഅദുദ്ദീന്‍ സ്വലാഹി, ഡോ. ഫാറൂഖ്, വി. അബൂബക്കര്‍ സ്വലാഹി പങ്കെടുത്തു.
ആരാധനാലയങ്ങള്‍ പരിസ്ഥിതി സൗഹൃദമാകണം കരിനിയമങ്ങള്‍ ചുമത്തി പ്രബോധകരെ
തളച്ചിടുന്നത് ജനാധിപത്യ വിരുദ്ധം മതപ്രബോധനം കുറ്റകൃത്യമായി കണ്ട് പ്രബോധകര്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമെതിരെ വിവേചന പൂര്‍ണമായ നടപടികള്‍ സ്വീകരിക്കുകയും മതവും നിറവും നോക്കി യുഎപിഎ പോലുള്ള കരിനിയമങ്ങള്‍ ചാര്‍ത്തുകയും ചെയ്യുന്ന നീക്കങ്ങള്‍ അപലപനീയമാണെന്നും മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന മനുഷ്യാവകാശ സമ്മേളനം അഭിപ്രായപ്പെട്ടു. ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതിന്റെ പേരില്‍ കൊലക്കത്തിക്ക് ഇരയാകുന്ന വര്‍ഗ്ഗീയ ഭ്രാന്ത് ഭീരുത്വമാണെന്നും നിര്‍ബന്ധമത പരിവര്‍ത്തനം ഇസ്ലാമിന് അന്യമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. തെറ്റിദ്ധാരണകള്‍ സൃഷ്ടിച്ച് മത വിശ്വാസികള്‍ക്കിടയില്‍ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ സമൂഹം തിരിച്ചറിയണം.
പരിസ്ഥിതിക്ക് ആഘാതം ഏല്‍പ്പിക്കുന്ന ഇടപെടലുകളില്‍ നിന്ന് വിട്ടുനില്‍ക്കണം. മണ്ണും വിണ്ണും മലിനമാക്കുന്നതില്‍ നിന്ന് മനുഷ്യരെ തടയാന്‍ പരസ്പര സഹകരണം ഉണ്ടാകണമെന്നും വെള്ളവും ഭക്ഷണവും മലിനമാക്കുന്നതില്‍ നിന്നും ദുരുപയോഗം ചെയ്യുന്നതില്‍ നിന്നും സമൂഹം വിട്ടു നില്‍ക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ആരാധനാലയങ്ങളും പരിസരങ്ങളും വൃത്തിയുടെ അടയാളങ്ങളും പരിസ്ഥിതി സൗഹൃദവുമാക്കി തീര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടാകണമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി
മുജാഹിദ് മഹല്ല് പരിധിയില്‍ ഒരാളും ഒരു നേരത്തെ ആഹാരം പോലും കിട്ടാതെ പട്ടിണി കിടക്കുന്ന അവസ്ഥ ഉണ്ടാവുകയില്ലെന്ന്ഉറപ്പ് വരുത്തേണ്ട ബാധ്യത മഹല്ല് നേതൃത്വങ്ങള്‍ക്കുണ്ട്. ജാതി -മത, ഭേത വ്യത്യാസംകൂടാതെ ഇത് സാധ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെടി ജലീല്‍ ഉദ്ഘാടനം ചെയ്തു. എംപി അബ്ദുസ്സമദ് സമദാനി മുഖ്യാതിഥിയായി. അഡ്വ. പിഎ പൗരന്, അഡ്വ. ടി ഒ നൗഷാദ്, അഡ്വ. മായിന്‍കുട്ടി മേത്തര്‍, അബ്ദുല്‍ ഹസീബ് മദനി, ജഅ്ഫര്‍ വാണിമേല്‍, അഹമ്മദ് അനസ് മൗലവി, സലീം ഫാറൂഖി, നൗഷാദ് കുറ്റ്യാടി പ്രസംഗിച്ചു. കെഎന്‍എം വൈസ് പ്രസിഡണ്ട് എച്ച്.ഇ. മുഹമ്മദ് ബാബു സേഠ് അദ്ധ്യക്ഷതവഹിച്ചു.
ന്യൂനപക്ഷാവകാശ സമ്മേളനം മൈനോരിറ്റി ഡിപ്പാര്‍ട്ടുമെന്റ് ചെയര്മാന് പ്രൊഫ. എ പി അബ്ദുല്‍ വഹ്ഹാബ് ഉദ്ഘാടനം ചെയ്തു. കെ.കെ. കൊച്ചുമുഹമ്മദ്, അബ്ദുറഹ്മാന് രണ്ടത്താണി, ഡോ. എ ബി മൊയ്തീന് കുട്ടി, ഡോ. ഉമര്‍ ഫാറൂഖ്, സി ടി അബ്ദുറഹീം, പ്രൊഫ. മുസ്തഫ പുത്തൂര്‍, അലി മെക്ക, പിസി സുലൈമാന്‍ മദനി, നവാസ് റഷാദി, അബ്ദുസ്സലാം പള്ളിയില്‍ പ്രസംഗിച്ചു.

അസഹിഷ്ണുതക്കെതിരെയുള്ള പോരാട്ടം സ്വന്തത്തില്‍ നിന്ന് തുടങ്ങണമെന്ന് കെടി ജലീല്‍
അസഹിഷ്ണുതക്കെതിരെയുള്ള പോരാട്ടത്തില്‍ മനുഷ്യസ്നേഹികളായ മുഴുവന്‍ ആളുകളും രംഗത്തുവരണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ പ്രസ്താവിച്ചു. മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന മനുഷ്യാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് അസഹിഷ്ണുതയും അനീതിയും വ്യാപകമാവുകയാണ്. മനുഷ്യത്വത്തിന് വിലകല്പിക്കാത്ത അവസ്ഥയാണ് ലോകമെങ്ങുംപോലെ നമ്മുടെ നാട്ടിലുമുള്ളത് ഇതിനെതിരെ മനുഷ്യത്വത്തിന്റെ പക്ഷത്തുനിന്ന് പോരാടാന്‍ സാധിക്കണം. ഇസ്ലാം സമാധാനവും സഹിഷ്ണുതയുമാണ് പഠിപ്പിക്കുന്നത്. ജീവിതംകൊണ്ട് വിശ്വാസത്തെ അടയാളപ്പെടുത്താന്‍ സാധിക്കണം. വക്കം മൗലവിയും മുഹമ്മദ് അബ്ദുറഹ്മാന് സാഹിബും എം.കെ. ഹാജിയും ജീവിതംകൊണ്ട് വിശ്വാസത്തെ വരച്ചുകാണിച്ചവരായിരുന്നു. പ്രവര്‍ത്തികൊണ്ട് ചരിത്രം രചിക്കുകയെന്നത് ശ്രമകരമായ ഉത്തരവാദിത്തമാണ്. ലോകം കണ്ട ഏറ്റവും മനുഷ്യാവകാശ പ്രഖ്യാപനം പ്രവാചകന് മുഹമ്മദ് നബിയുടെതാണെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. മനുഷ്യന്റെ ജീവനും സ്വത്തും മറ്റെന്തിനേക്കാളും മഹത്തരമാണെന്ന് മക്കാ വിജയ വേളയില്‍ പ്രഖ്യാപിക്കപ്പെട്ടത് നാം ഈ സാഹചര്യത്തില്‍ ചേര്‍ത്ത് വായിക്കണം. മന്ത്രി പറഞ്ഞു.

മതത്തിന്റെ യഥാര്‍ത്ഥ കാഴ്ചപ്പാട് പ്രചരിപ്പിക്കണം: മന്ത്രി കടന്നപ്പള്ളി
അസഹിഷ്ണുതക്കെതിരെ യോജിച്ച പോരാട്ടം ആവശ്യമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ചൂണ്ടിക്കാട്ടി. മുജാഹിദ് സമ്മേളനത്തില്‍ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതം ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന കാലഘട്ടമാണിത്. മതത്തിന്റെ യഥാര്‍ത്ഥ കാഴ്ചപ്പാട് സമൂഹത്തിനിടയില്‍ പ്രചരിപ്പിക്കാന്‍ വിശ്വാസികള്‍ക്ക് ബാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ വ്യാപകമായ പ്രചാരണം സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആശയപരമായ വിയോജിപ്പ് കൂട്ടായ്മയ്ക്ക് ഭീഷണിയാവരുത്: ഇ ടി മുഹമ്മദ് ബഷീര്‍
ആശയങ്ങളുടെ പേരില്‍ പരസ്പരം കലഹിക്കുന്നത് ആത്മഹത്യാപരമാണെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി ഇ ടി മുഹമ്മദ് ബഷീര്‍ എം.പി. പറഞ്ഞു. മുജാഹിദ് സമ്മേളനത്തില്‍ ആശംസയര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിരുദ്ധമായ ആശയങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ ഇതിന്റെ പേരില്‍ കലഹിച്ച് കാലംകഴിക്കരുത്. സമുദായത്തിന്റെ കൂട്ടായ്മക്ക് കളങ്കമാവുന്ന തരത്തില്‍ ആശയപരമായ വിയോജിപ്പുകള്‍ വെച്ചുപുലര്‍ത്തുന്നത് നല്ലതല്ലെന്ന് അദ്ദേഹം പറഞ്ഞു. സങ്കീര്‍ണമായ കാലഘട്ടത്തിലൂടെയാണ് നമ്മള് മുന്നോട്ടുപോകുന്നത്. ഇത് തിരിച്ചറിയാന്‍ സാധിക്കേണ്ടതുണ്ട്. കലുഷിതമായ സാഹചര്യത്തില്‍ സാമുദായിക ഐക്യവും കെട്ടുറപ്പും കാത്തുസൂക്ഷിക്കാന്‍ വിശ്വാസികളായ സമൂഹത്തിന് ബാധ്യതയുണ്ടെന്ന് ഇ.ടി. പറഞ്ഞു. വിദ്യാഭ്യാസ നവോത്ഥാനത്തിന് നേതൃത്വം നല്കിയ മുജാഹിദ് പ്രസ്ഥാനത്തിന്റെ സംഭാവനകള്‍ വിലകുറച്ചുകാണാനുള്ള ശ്രമം അപലപനീയമാണ്. ഇരുട്ടിന്റെ ശക്തികള്‍ക്കെതിരെ സ്നേഹത്തിന്റെ പ്രതിരോധം തീര്‍ക്കാന്‍ സമൂഹം തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു.

മുത്വലാഖ് ബില്ല്: കേന്ദ്രത്തിന്റേത് പകപോക്കല്‍ നിലപാടെന്ന് കുഞ്ഞാലിക്കുട്ടി
മുത്വലാഖ് ബില്ല് അവതരിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ പകപോക്കല്‍ നിലപാടാണ് തുടരുന്നതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. പറഞ്ഞു. മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തില്‍ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം സമുദായത്തെ ടാര്‍ജ്ജറ്റ് ചെയ്യുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. അനഭിലഷണീയമായ ശൈലിയാണ് കേന്ദ്രം തുടരുന്നത്. വികലമായ വീക്ഷണമുള്ള കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷ, ദലിത് ജനവിഭാഗങ്ങളെ കുറ്റക്കാരായി കാണുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശക്തമായ നിലപാടാണ് മുജാഹിദ് പ്രസ്ഥാനത്തിന്റേത്. കേരളത്തിലെ മത-വിദ്യാഭ്യാസ പുരോഗതിക്ക് പിന്നില്‍ ഇസ്ലാഹി പ്രസ്ഥാനത്തിന്റെ ശക്തമായ സ്വാധീനമുണ്ട്. വക്കം മൗലവിയുടെയും പി. സീതിഹാജിയുടെയും കെ.എം. മൗലവിയുടെയും പാത പിന്തുടരുന്ന മുജാഹിദ് പ്രസ്ഥാനം കേരളത്തിലെ മുസ്ലിം നവോത്ഥാനത്തിന് നേതൃത്വം നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു. മുജാഹിദ് സമ്മേളനത്തിന്റെ വേദിയും സദസ്സും പ്രബുദ്ധവും സമ്പുഷ്ടവുമാണ്. സഹിഷ്ണുതയുടെ സന്ദേശമുയര്‍ത്തി ജനലക്ഷങ്ങളെ അണിനിരത്തുക വഴി മുജാഹിദ് പ്രസ്ഥാനം ചരിത്രത്തില്‍ തുല്യതയില്ലാത്ത അദ്ധ്യായം രചിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications