പാവം എന്റെ വടക്കന്‍.. തൃശൂർ സീറ്റിന് വേണ്ടി വിളിച്ച് ശല്യപ്പെടുത്തിയിരുന്നുവെന്ന് മുല്ലപ്പളളി
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് പാര്‍ട്ടിയെ വെട്ടിലാക്കി ബിജെപിയിലേക്ക് പോയ ടോം വടക്കനെ തളളി കോണ്‍ഗ്രസ്. ടോം വടക്കന്‍ അത്ര വലിയ നേതാവൊന്നുമല്ല എന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ടോം വടക്കന്‍ ശല്യക്കാരനാണ് എന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന് പ്രതികരിച്ചത്.
വേണുഗോപാൽ വയനാട്! പിജെ ജോസഫിന് സീറ്റില്ല, രമയ്ക്കും പിന്തുണയില്ല! മാറി മറിഞ്ഞ് കോൺഗ്രസ് പട്ടിക
തൃശൂരിലെ സീറ്റ് തനിക്ക് വാങ്ങിത്തരണം എന്നാവശ്യപ്പെട്ട് ടോം വടക്കന്‍ വിളിച്ച് ശല്യപ്പെടുത്തിയിരുന്നുവെന്നും മുല്ലപ്പള്ളി ആരോപിച്ചു. രണ്ടാഴ്ച മുന്‍പ് വരെ തന്നെ ബന്ധപ്പെടുന്നതിന് വേണ്ടി പേഴ്സണല്‍ സ്റ്റാഫിലെ അംഗങ്ങളെ വിളിച്ച് ശല്യം ചെയ്തിരുന്നു. ടോം വടക്കന്‍ എന്ത് മനപരിവര്‍ത്തനമാണ് രണ്ടാഴ്ച കൊണ്ട് സംഭവിച്ചത് എന്ന് തനിക്കറിയില്ലെന്നും മുല്ലപ്പളളി കൂട്ടിച്ചേര്‍ത്തു.
ബൈബിളില്‍ പോലും ഇത്തരത്തിലുളള ഒരു മനപരിവര്‍ത്തനം താന്‍ കണ്ടിട്ടില്ല. തന്റെ സുഹൃത്താണ് ടോം വടക്കന്‍. പാവം എന്റെ വടക്കന്‍ എന്നല്ലാതെ താന്‍ എന്താണ് പറയുകയെന്നും വടക്കന്റെ ബിജെപി പ്രവേശനത്തെ കുറിച്ചുളള ചോദ്യത്തിന് ഉത്തരമായി മുല്ലപ്പളളി പറഞ്ഞു.
നരേന്ദ്ര മോദിയെന്ന കുശാഗ്രബുദ്ധിക്കാരനും അഴിമതിക്കാരനുമായ രാഷ്ട്രീയക്കാരനെ കുറിച്ച് തന്നോട് പറഞ്ഞത് ടോം വടക്കന്‍ ആണ്. മോദിയെക്കുറിച്ചുളള നിലപാട് വടക്കന്‍ ഇത്ര വേഗം എങ്ങനെയാണ് മാറിയത് എന്ന് അറിയില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് പോകുന്നത് സിപിഎമ്മില്‍ നിന്നാണ്. പശ്ചിമ ബംഗാളില്‍ അതാണ് സംഭവിക്കുന്നത് എന്ന് ബിജെപിയിലേക്ക് കോണ്‍ഗ്രസില്‍ നിന്നുളള ഒഴുക്കിനെ കുറിച്ചുളള ചോദ്യത്തിന് മറുപടിയായി മുല്ലപ്പളളി രാമചന്ദ്രന് പറഞ്ഞു.