വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യം ഇനിയില്ല, കോണ്‍ഗ്രസ് മതേതര പാര്‍ട്ടിയാണ്, നിലപാടുമായി മുല്ലപ്പള്ളി!!
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യമുണ്ടാവില്ലെന്ന് പ്രഖ്യാപിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജമാഅത്തെ ഇസ്ലാമിയുമായുള്ള രാഷ്ട്രീയ ബന്ധം പാടില്ലെന്നത് ദേശീയ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിലപാടാണ്. അതാണ് ഞാന്‍ ഉയര്‍ത്തി പിടിച്ചത്. കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ അതിന് ബാധ്യസ്ഥനാണെന്നും മുല്ലപ്പള്ളി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആ സഖ്യം ആവര്‍ത്തിക്കരുതെന്നാണ് നിലപാട്. അത്തരം വര്‍ഗീയ കക്ഷികളുമായിട്ടുള്ള ബന്ധം തിരിച്ചടിയാവുകയേ ഉള്ളൂ എന്നും മുല്ലപ്പള്ളി പറഞ്ഞു.
സിപിഎം ഈ പറഞ്ഞ വര്‍ഗീയ കക്ഷികളുമായി എല്ലാ തിരഞ്ഞെടുപ്പുകളില്‍ കൂട്ടുകെട്ട് ഉണ്ടാക്കാറുണ്ട്. പക്ഷേ അവരത് ജാഗ്രതയോടെ കൈകാര്യം ചെയ്യാറുണ്ടെന്നും മുല്ലപ്പള്ളി പറയുന്നു. യുഡിഎഫ് കണ്‍വീനര്‍ ജമാഅത്തെ ഇസ്ലാമി അമീറുമായി നേരിട്ട് നടത്തിയ ചര്‍ച്ച ദോഷം ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് ഒരു മതനിരപേക്ഷ പാര്‍ട്ടിയാണ്. പക്ഷേ മതസംഘടനാ നേതാക്കളുമായി ആശയവിനിമയം നടത്തുന്നതില്‍ തെറ്റില്ല. എല്ലാവരെയും വിശ്വാസത്തിലെടുക്കുന്നതാണ് കോണ്‍ഗ്രസിന്റെ സമീപനം. അത് വലിയ രീതിയില്‍ കൊട്ടും കുരവയുമായിട്ടാവുമ്പോള്‍ അത് ആത്മഹത്യാപരമായി മാറുമെന്നും, തദ്ദേശ തിരഞ്ഞെടുപ്പില്‍ അതാണ് സംഭവിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.
വെല്‍ഫെയറുമായി സഖ്യമുണ്ടാക്കിയതിലൂടെ മുസ്ലീം ജനവിഭാ8ഗത്തില്‍ തന്നെ നല്ലൊരു വിഭാഗം യുഡിഎഫിനൊപ്പം നില്‍ക്കാതെയായി. ക്രിസ്ത്യന്‍-ഭൂരിപക്ഷം വിഭാഗങ്ങളും ഇത് കോണ്‍ഗ്രസ് വര്‍ഗീയ പാര്‍ട്ടിയാണെന്ന ബോധമുണ്ടായി. ഇത്തരക്കാരുമായി സഖ്യം വേണ്ടെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി നിശ്ചയിച്ചതാണ്. ഘടക കക്ഷികള്‍ സഖ്യമുണ്ടാക്കിയാല്‍ നമുക്ക് ഒന്നും ചെയ്യാനാവില്ല. ജോസ് കെ മാണിയെ പറഞ്ഞയച്ചത് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല. അദ്ദേഹം സ്വയം പോയതാണെങ്കില്‍ പ്രശ്‌നമില്ലായിരുന്നു. കരുതലോടെ ഒരു നിലപാട് വേണമായിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥി എന്ന തീരുമാനം എഐസിസി എടുത്ത് കഴിഞ്ഞെന്നും, ചെറുപ്പക്കാര്‍ക്കും സ്ത്രീകള്‍ക്കും പ്രാധാന്യം കൊടുക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇതിനിടെ കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുിമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ഗ്രൂപ്പ് നേതാക്കളുടെ ഇഷ്ടക്കാര്‍ക്കായി തല്‍സ്ഥിതി തുടര്‍ന്നത് തിരിച്ചടിയായെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു. ഇഷ്ടക്കാരെ തിരുകി കയറ്റാന്‍ പലരെയും വെട്ടി നിരത്തിയെന്ന് ഷാഫി ആരോപിച്ചു. ഗ്രൂപ്പ് നേതാക്കളുടെ കാറില്‍ കയറുന്നതും കാര്‍ ഓടിക്കുന്നതും സ്ഥാനാര്‍ത്ഥിയാകാന്‍ യോഗ്യതയായി കാണുന്നതായി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജേഷ് ചന്ദ്രന്‍ പറഞ്ഞു.