മുല്ലപ്പെരിയാറില്‍ കേരളത്തിന് ജയം; ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു, ജലനിരപ്പ് 139 അടി
ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഓഗസ്റ്റ് 31 വരെ 139 അടിയാക്കി നിലനിര്‍ത്തണമെന്ന് സുപ്രീംകോടതി. കേരളം ആവശ്യപ്പെട്ടതും 139 അടിയാക്കണമെന്നായിരുന്നു. വിഷയത്തില്‍ കേരളവും തമിഴ്നാടും സഹകരിച്ച് മുന്നോട്ട് പോകണമെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കി. മേല്‍നോട്ട സമിതിയുടെ തീരുമാനങ്ങള്‍ രണ്ട് സംസ്ഥാനങ്ങളും അംഗീകരിക്കണമെന്നും കോടതി പറഞ്ഞു.
ജലനിരപ്പ് 142 അടിയാക്കണമെന്നാണ് തമിഴ്നാട് ആവശ്യപ്പെട്ടിരുന്നത്. കേന്ദ്ര ജലകമ്മീഷനും മുല്ലപ്പെരിയാര്‍ സമിതിയും കേരളത്തിന്റെ നിലപാടിനൊപ്പമായിരുന്നു. ഈ നിലപാടാണ് സുപ്രീംകോടതിയും അംഗീകരിച്ചത്. തമിഴ്നാടിന് തിരിച്ചടിയാണ് സുപ്രീംകോടതി വിധി.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഘട്ടങ്ങളായി കുറച്ചുകൊണ്ടുവരണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ഇക്കാര്യം കേന്ദ്രം കോടതിയെ അറിയിച്ചതുമാണ്. അടുത്തിടെ തമിഴ്നാട് സ്വീകരിച്ച നടപടി കേരളം സുപ്രീംകോടതിയില്‍ കഴിഞ്ഞദിവസം ബോധിപ്പിച്ചിരുന്നു. മുല്ലപ്പെരിയാറില്‍ നിന്ന് പൊടുന്നനെ വെള്ളം വന്‍തോതില്‍ ഒഴുക്കിവിട്ടത് മഹാപ്രളയത്തിന് ഒരു കാരണമായെന്ന് കേരളം അറിയിച്ചു.
ജലനിരപ്പ് 142 അടിയാകും വരെ വെള്ളം ഒഴുക്കാതെ തമിഴ്നാട് കാത്തുനിന്നുവെന്ന് ചീഫ് സെക്രട്ടറി കോടതിയില്‍ സമര്‍പ്പിച്ച സത്യാവങ് മൂലത്തില്‍ കുറ്റപ്പെടുത്തി. പ്രളയം ദുരിതം വിതയ്ക്കുന്ന വേളയില്‍ കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ ഗൗനിച്ചില്ലെന്നും ചീഫ് സെക്രട്ടറി വിശദമാക്കി.
142 അടിയാകും വരെ തമിഴ്നാട് കാത്തുനിന്നു. മഴ കനത്തതോടെ 13 ഷട്ടറുകളും ഒരുമിച്ച് തുറക്കേണ്ടി വന്നു. വെള്ളം അമിതമായി വന്നതോടെ ഇടുക്കി ഡാമും തുറക്കേണ്ടി വന്നു. ഇതും കേരളത്തിലെ പ്രളയത്തിന് ഒരു കാരണമായി എന്നാണ് സത്യവാങ് മൂലത്തിലെ വിശദീകരണം. കേരളത്തിന്റെ നിലപാടിനാണ് ഇപ്പോള്‍ കോടതിയില്‍ വിജയമുണ്ടായിരിക്കുന്നത്.