കോൺഗ്രസിന് നാഥനില്ലെങ്കിൽ പിന്നെ ഏത് പാർട്ടിക്കാണുളളത്? ശശി തരൂർ ചരിത്രം പഠിക്കണമെന്ന് മുല്ലപ്പളളി
തിരുവനന്തപുരം: കോണ്‍ഗ്രസ് നാഥനില്ലാ കളരിയായി മാറിയെന്ന ശശി തരൂരിന്റെ പ്രസ്താവനയോട് അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കള്‍. കോണ്‍ഗ്രസ് നാഥനില്ലാ കളരി അല്ലെന്നും പുതിയ അധ്യക്ഷന്‍ വരുന്നത് വരെ രാഹുല്‍ ഗാന്ധി നേതൃപരമായ ചുമതലകള്‍ വഹിക്കുണ്ടെന്നും കെസി വേണുഗോപാല്‍ പ്രതികരിച്ചു. ഉമ്മന്‍ ചാണ്ടി ശശി തരൂരിന്റെ പ്രസ്താവനയെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.
അതേസമയം തരൂരിനെ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ രംഗത്ത് എത്തി. കോണ്‍ഗ്രസ് നാഥനില്ലാ കളരിയായി മാറിയെന്ന് ശശി തരൂര്‍ പറയാന്‍ പാടില്ലായിരുന്നുവെന്ന് മുല്ലപ്പളളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. തരൂരിന് ചരിത്രമറിയില്ലെന്നും മുല്ലപ്പളളി കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് പോലൊരു പാര്‍ട്ടിക്ക് നാഥനില്ലെങ്കില്‍ പിന്നെ ഏത് രാഷ്ട്രീയ പാര്‍ട്ടിക്കാണ് നാഥനുളളതെന്ന് മുല്ലപ്പളളി രാമചന്ദ്രന്‍ ചോദിച്ചു. കോണ്‍ഗ്രസിനെ പോലെ നേതാക്കളാല്‍ സമ്പന്നമായി മറ്റേത് പാര്‍ട്ടിയാണുളളതെന്നും മുല്ലപ്പളളി ചോദിച്ചു. ശശി തരൂരിന് അതേക്കുറിച്ച് അറിവില്ലാത്തത് കൊണ്ടാണെന്നും അദ്ദേഹം കോണ്‍ഗ്രസിന്റെ ചരിത്രം വായിക്കണമെന്നും മുല്ലപ്പളളി പറഞ്ഞു.
രാഹുല്‍ ഗാന്ധി ഇ്‌പ്പോഴും പാര്‍ട്ടിയുടെ നേതൃനിരയില്‍ സജീവമായിട്ടുണ്ടെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ തന്നെ തുടരണം എന്നാണ് കെപിസിസിയുടെ അഭിപ്രായം. അത് താരാരാധന കൊണ്ടല്ലെന്നും അദ്ദേഹത്തിന്റെ കഴിവ് കൊണ്ടാണെന്നും മുല്ലപ്പളളി പറഞ്ഞു. കോണ്‍ഗ്രസ് നാഥനില്ലാ കളരിയെന്ന് പറയും മുന്‍പ് തരൂര്‍ കോണ്‍ഗ്രസ് നേതൃത്വവുമായി സംസാരിക്കണമായിരുന്നുവെന്നും മുല്ലപ്പളളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.