ബിന്ദു അമ്മിണി മന്ത്രി ഏകെ ബാലനെ കണ്ടതെന്തിന്? വൻ ഗൂഢാലോചനയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: ശബരിമല ദർശനത്തിനായി തൃപ്തി ദേശായിയുടെ നേതൃത്വത്തിൽ സ്ത്രീകൾ എത്തിയതിന് പിന്നിൽ ഗൂഢാചോചനയുണ്ടെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. തൃപ്തി ദേശായിക്കും സംഘത്തിനും ഒപ്പം ശബരിമല ദർശനത്തിനായി എത്തുന്നതിന് മുമ്പ് ബിന്ദു അമ്മിണി സെക്രട്ടേറിയേറ്റിലെത്തി മന്ത്രി ഏകെ ബാലനെ കണ്ടതായി റിപ്പോർട്ടുകളുണ്ട്. അത് എന്തിന് വേണ്ടിയായിരുന്നുവെന്ന് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
തൃപ്തി ദേശായി ശബരിമല കയറാൻ കേരളത്തിൽ; സർക്കാർ രേഖാമൂലം ആവശ്യപ്പെട്ടാൽ മടങ്ങാമെന്ന് സംഘം!
തൃപ്തി ദേശായിയുടെ ചരിത്രം പരിശോധിക്കണം. കഴിഞ്ഞ കാല നിലപാടുകളും രാഷ്ട്രീയ ബന്ധവും പരിശോധിക്കണം. ആക്ടിവിസം നടത്താനാണെങ്കിൽ മറ്റെന്തെല്ലാം വേദികളുണ്ട്. ശബരിമലയിൽ പോയി നാടകം കളിക്കേണ്ട ആവശ്യം ഇല്ല. സംഘർഷം ഉണ്ടാക്കാനാണ് ശ്രമമെന്നും ഇതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നതായും ഏകെ ബാലൻ ആരോപിച്ചു.
ശബരിമല യുവതി പ്രവേശനത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ശബരിമല ദർശനത്തിനായി എത്തിയ തൃപ്തി ദേശായി അടക്കം അഞ്ചംഗ സംഘം എത്തുകയായിരുന്നു. കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല ദർശനം നടത്തിയ ബിന്ദു അമ്മിണിയും ഇവർക്ക് ഒപ്പം ഉണ്ടായിരുന്നു.
സംഘത്തിന് നേരെ വലിയ പ്രതിഷേധങ്ങളാണ് നടന്നത്. ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്പ്രേ ഒഴിച്ച ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാരും ബിന്ദു അമ്മിണിയും തമ്മിൽ രൂക്ഷമായ വാക്കേറ്റമാണ് ഉണ്ടായത്. തൃപ്ചി ദേശായിയും സംഘവും പോലീസ് സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും സംരക്ഷണം നൽകാനാവില്ലെന്ന് പോലീസ് വ്യക്തമാക്കുകയായിരുന്നു. രാത്രി 12.20ന്റെ വിമാനത്തിൽ തൃപ്തി ദേശായി മടങ്ങും. ഇതിനിടെ ബിന്ദു അമ്മിണിക്ക് നേരെ നടന്ന അക്രമം മനുഷ്യാവകാശ ലംഘനമാണെന്നും ബിന്ദു തന്നെ കണ്ടിട്ടില്ലെന്നും മന്ത്രി ഏകെ ബാലൻ പ്രതികരിച്ചു.