ഭാര്യയുടെ കയ്യില്‍ ആ ഫോണുണ്ട് എന്നറിഞ്ഞ് കോടിയേരി ഒരുമുഴം മുന്നേ എറിഞ്ഞു: മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ പക്കലാണ് സന്തോഷ് ഈപ്പൻ നൽകിയ ഐ ഫോണുകളിലൊന്ന് എന്നുളള വാർത്ത ഇടതിനെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഐഫോണ്‍ മൂല്യത്തകര്‍ച്ചയുടെ പ്രതിഫലനമാണ് എന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. '' സിപിഎം നേതൃത്വത്തിന്റെ മൂല്യത്തകര്‍ച്ചയുടെയും അഗാധമായ ആദര്‍ശ പ്രതിസന്ധിയുടെയും പ്രതിഫലനമാണ് ഐഫോണ്‍ വിവാദത്തിലൂടെ പുറത്തു വരുന്നത്. കമ്യൂണിസ്റ്റ് ആദര്‍ശങ്ങള്‍ക്കു പകരം പണവും പ്രതാപവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവരാണ് സിപിഎം നേതാക്കള്‍. സ്വര്‍ണവും ഡോളറും ഐ ഫോണുമൊക്കെ ഇന്ന് സിപിഎം നേതാക്കളുടെ പര്യായമാണ്.
കട്ടന്‍ ചായയ്ക്കും പരിപ്പു വടയ്ക്കും പകരം വന്‍ ബിസിനസ് സംരംഭങ്ങളും വന്‍കിട സംരംഭകരുമായുള്ള കൂട്ടുകെട്ടും മറ്റുമാണ് ഇപ്പോള്‍ സിപിഎമ്മിനെ നയിക്കുന്നത്. സിപിഎം നേതാക്കളുടെ നൂറുകണക്കിന് ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്കുന്നതും കേരളം കണ്ടു. ഐഫോണ്‍ വിവാദം ഉണ്ടായപ്പോള്‍ അതു പ്രതിപക്ഷനേതാവ് രമേശ് ചെന്നത്തിലയുടെ മേല്‍ കെട്ടിവയ്ക്കാന്‍ പത്രസമ്മേളനം വരെ നടത്തിയത് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. തന്റെ ഭാര്യയുടെ കയ്യില്‍ ആ ഫോണുണ്ട് എന്നറിഞ്ഞ് ഒരുമുഴും മുന്നേ എറിയുകയാണ് കോടിയേരി ചെയ്തത്. സിപിഎം നേതൃത്വത്തിന്റെ അപചയത്തിനെതിരേ അണികളില്‍ വലിയ പ്രതിഷേധം ആളിപ്പടരുകയാണ്''.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം ഇങ്ങനെ: '' ലൈഫ് മിഷൻ നിർമ്മാണ കരാർ ലഭിക്കാൻ സന്തോഷ് ഈപ്പൻ കൈക്കൂലിയായി നൽകിയ ഐ ഫോൺ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ കയ്യിലാണ് എന്ന് കസ്റ്റംസ് വെളിപ്പെടുത്തിയിരിക്കുകയാണ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് വിനോദിനിക്ക് നോട്ടീസ് നൽകിയിരിക്കുന്നു. സന്തോഷ് ഈപ്പന്റെ കയ്യിൽ നിന്ന് ഞാൻ ഫോൺ വാങ്ങി എന്ന് പറഞ്ഞ് പത്രസമ്മേളനം നടത്തിയ ആളാണ് കോടിയേരി ബാലകൃഷ്ണൻ. അതേ സമയം സ്വന്തം വീട്ടിൽ, സ്വന്തം ഭാര്യ സന്തോഷ് ഈപ്പന്റെ ഫോൺ ഉപയോഗിക്കുന്നത് അദ്ദേഹം അറിഞ്ഞില്ലത്രെ. ധാർമ്മികതയുടെ കണിക പോലും ഇല്ലാത്തതു കൊണ്ടാണ് സ്വന്തം ഭാര്യ ആ ഫോൺ ഉപയോഗിക്കുന്ന കാര്യം മറച്ചു വെച്ചു കൊണ്ട് എനിക്കെതിരെ ആരോപണം ഉന്നയിച്ചത്.
കോടിയേരിയ്‌ക്കെതിരെ ഞാൻ നൽകിയ മാനനഷ്ട നോട്ടീസിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഇനിയെങ്കിലും ആരോപണം പിൻവലിച്ചു നിരുപാധികം മാപ്പ് പറയാൻ കോടിയേരി ബാലകൃഷ്ണൻ തയ്യാറാകണം. ഡോളർ കടത്തിൽ മുഖ്യമന്ത്രിയ്ക്കും സ്പീക്കർക്കും പങ്കുണ്ട് എന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിയാണ് എന്ന് സ്വപ്നയുടെ മൊഴിയിൽ നിന്നു വ്യക്തമായിരിക്കുകയാണ്. മുഖ്യപ്രതിയുടെ മൊഴിയിൽ പറയുന്ന മൂന്നു മന്ത്രിമാർ ആരൊക്കെയാണ് എന്ന് പൊതുസമൂഹത്തോടു പറയാനുള്ള ബാധ്യത മുഖ്യമന്ത്രിയ്ക്കുണ്ട്. മാന്യതയുണ്ടെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം''.