സിപിഎം ആരോപണത്തിന് മറുപടിയുമായി മുല്ലപ്പള്ളി; ബിഡിജെഎസ് സിപിഎമ്മിന് വോട്ട് മറക്കും!
തിരുവനന്തപുരം: വോട്ട് കച്ചവടത്തിന്റ പേരിലുള്ള രാഷ്ട്രീയ നേതാക്കളുടെ വാക്ക് പോര് തുടരുന്നു. കോണ്‍ഗ്രസ്-ബിജെപി ബന്ധത്തിന് സിപിഎം തെളിവു നല്കിയാല് തന്റെ രാഷ്ട്രീയജീവിതം പുനഃപരിശോധിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ. ബിഡിജെഎസ് അരൂരില്‍ സിപിഎമ്മിന് വോട്ട് മറിക്കാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണ് യുഡിഎഫ് പ്രവര്‍ത്തിക്കുന്നതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
ബി ഡി ജെ എസിനെ മുന്നണിയിലെടുക്കാന്‍ എന്തെങ്കിലും നീക്കം നടക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, അതു സംബന്ധിച്ച് ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. കോന്നിയില്‍ വിജയിച്ചാല്‍ അതിന്റെ ക്രെഡിറ്റ് വലിയൊരളവ് താങ്കള്‍ക്കാണെന്നും പരാജയം സംഭവിച്ചു കഴിഞ്ഞാല്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്നും അടൂർ പ്രകാശിനെ അറിയിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു.
വളരെ ആത്മാര്‍ഥമായാണ് അടൂര്‍ പ്രകാശ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അരൂരിൽ എല്ലാ പാർട്ടികളും പ്രചാരണം കൊഴിപ്പിക്കുന്നുണ്ട്. ദേശീയ രാഷ്ട്രീയം മുതൽ അരൂർ മണ്ഡലത്തിലെ റോഡ്, പാലം പദ്ധതികൾ വരെ അണിനിരന്നു നിൽക്കുന്നു മുന്നണികളുടെ പ്രചാരണ വിഷയങ്ങളിൽ. വികസനം, അഴിമതി, വിശ്വാസ പ്രശ്നങ്ങൾ ഒക്കെ എടുത്തു പ്രയോഗിക്കാൻ ഒരുങ്ങി നിൽക്കുകയാണു നേതാക്കൾ.