കെ മുരളീധരനും സുധാകരനും അടക്കമുളളവരെ മത്സരിപ്പിക്കില്ല, മറുനീക്കം നടത്തി തടയിട്ട് മുല്ലപ്പളളി
തിരുവനന്തപുരം: കെപിസിസി പുനസംഘടന അടക്കമുളള വിഷയങ്ങളില്‍ കോണ്‍ഗ്രസിനുളളില്‍ അതൃപ്തി പുകയുന്നതിനിടെ മറുനീക്കം നടത്തി മുല്ലപ്പളളി രാമചന്ദ്രന്. രണ്ട് നേതാക്കളുടെ നാടകീയ രാജിയും പിന്നാലെ 5 എംപിമാര്‍ സോണിയാ ഗാന്ധിക്ക് പരാതി നല്കിയതും അടക്കമുളള വിഷയങ്ങള്‍ സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെയാണ് മുല്ലപ്പളളിയുടെ നീക്കം.
കെ മുരളീധരന് അടക്കമുളള എംപിമാര്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള ശ്രമം നടത്തുന്നതിന് മുല്ലപ്പളളി തടയിട്ടിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും പിന്തുണ മുല്ലപ്പളളിക്കുണ്ട് എന്നത് ശ്രദ്ധേയമാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...
മുല്ലപ്പളളി രാമചന്ദ്രനോടുളള എതിര്‍പ്പ്
കെപിസിസി അധ്യക്ഷനായ മുല്ലപ്പളളി രാമചന്ദ്രനോടുളള എതിര്‍പ്പ് കെ മുരളീധരന് അടക്കമുളള നേതാക്കള്‍ കഴിഞ്ഞ ദിവസം പരസ്യമാക്കിയിരുന്നു. പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നും കാര്യങ്ങള്‍ അറിയുന്നത് മാധ്യമങ്ങള്‍ വഴിയാണ് എന്നുമാണ് മുരളീധരന് തുറന്നടിച്ചത്. മാത്രമല്ല പുനസംഘനയില്‍ തന്റെ അഭിപ്രായം പരിഗണിക്കപ്പെട്ടില്ലെന്നും മുരളീധരന് ആരോപിച്ചു.
ഹൈക്കമാന്‍ഡിന് കത്ത്
മുല്ലപ്പളളി രാമചന്ദ്രന് ഗ്രൂപ്പ് നേതാക്കളുടെ താല്പര്യങ്ങള് മാത്രമാണ് പരിഗണിക്കുന്നത് എന്നാണ് മുരളീധരനും കൊടിക്കുന്നില്‍ സുരേഷും അടക്കമുളള നേതാക്കളുടെ പരാതി. 5 കോണ്‍ഗ്രസ് എംപിമാര്‍ ഇക്കാര്യം പരാതിയായി ഹൈക്കമാന്‍ഡിന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. എംപിമാര്‍ക്ക് കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരാനും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുമുളള താല്പര്യത്തിന് മുല്ലപ്പളളി എതിരാണ് എന്നതും അതൃപ്തിക്ക് കാരണമാണ്.
എംപിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കരുത്
എന്നാല്‍ താന്‍ നിലപാടുമായി മുന്നോട്ട് തന്നെയാണ് എന്നാണ് മുല്ലപ്പളളി രാമചന്ദ്രന് ഈ നേതാക്കള്‍ക്ക് നല്കുന്ന സന്ദേശം. എംപിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കരുത് എന്ന് ഹൈക്കമാന്‍ഡിനോട് മുല്ലപ്പളളി രാമചന്ദ്രന് ആവശ്യപ്പെട്ടിരിക്കുകയാണ്. എംപിമാര്‍ തിരിച്ച് വന്ന് മത്സരിക്കേണ്ട അടിയന്തര സാഹചര്യം നിലവില്‍ കേരളത്തിലില്ലെന്നാണ് മുല്ലപ്പളളി അറിയിച്ചിരിക്കുന്നത്.
ആരും നിര്‍ബന്ധിച്ച് മത്സരിപ്പിച്ചതല്ല
മാത്രമല്ല എംപിമാരായ നേതാക്കളെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആരും നിര്‍ബന്ധിച്ച് മത്സരിപ്പിച്ചതല്ലെന്നും മുല്ലപ്പളളി ചൂണ്ടിക്കാട്ടുന്നു. കെ സുധാകരന്, കെ മുരളീധരന്, അടൂര്‍ പ്രകാശ് അടക്കമുളള എംപിമാര്‍ ആണ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരാനും മത്സരിക്കാനും ഉളള താല്പര്യം പ്രകടിപ്പിച്ചിരുന്നത്. വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനുളള സന്നദ്ധത മുരളി പരസ്യമാക്കിയിരുന്നു.
ഹൈക്കമാന്‍ഡിനും യോജിപ്പ്
എന്നാല്‍ ഈ പ്രവണത പ്രോത്സാഹിപ്പിക്കരുത് എന്നാണ് മുല്ലപ്പളളി രാമചന്ദ്രന് ഹൈക്കമാന്‍ഡിനോടും ഗ്രൂപ്പ് നേതാക്കളോടും ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ നിന്ന് ജയിച്ച് എംപിയായ ഒരാള്‍ക്കും നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കരുതെന്ന് മുല്ലപ്പളളി ആവശ്യപ്പെട്ടു. മുല്ലപ്പളളിയുടെ ഈ നിലപാടിനോട് ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കും ഹൈക്കമാന്‍ഡിനും യോജിപ്പാണ്.
യുഡിഎഫിന് അനുകൂലമായ സാഹചര്യം
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയോട് കൂടി ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് ശക്തി ക്ഷയിച്ചതോടെയാണ് പല നേതാക്കളും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ താല്പര്യം പ്രകടിപ്പിക്കുന്നത്. മാത്രമല്ല നിലവില്‍ യുഡിഎഫിന് അനുകൂലമായ സാഹചര്യമാണ് കേരളത്തില്‍ എന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാനായേക്കും എന്നുമുളള വിലയിരുത്തലും നേതാക്കളുടെ താല്പര്യത്തിന് പിന്നിലുണ്ട്.
പരസ്യ പ്രതികരണത്തിൽ അതൃപ്തി
എന്നാല്‍ പാര്‍ട്ടിക്കുളളിലെ വിഭാഗീയത വിജയസാധ്യതയ്ക്ക് തിരിച്ചടിയാകുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്. കെപിസിസി ഭാരവാഹി പട്ടികയ്ക്ക് എതിരെ നേതാക്കളുടെ പരസ്യ പ്രതികരണത്തിലടക്കമുളള അതൃപ്തിയും മുല്ലപ്പളളി രാമചന്ദ്രന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ കടുത്ത തിരിച്ചടിയിലേക്ക് വരെ കാര്യങ്ങള്‍ എത്തിയേക്കാം എന്നാണ് മുല്ലപ്പളളി ആശങ്ക അറിയിച്ചിരിക്കുന്നത്.
ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ദുഖം
കെപിസിസി പുനസംഘടന വൈകിയതില്‍ തനിക്ക് മാത്രമല്ല, ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ദുഖമുണ്ടെന്ന് മുല്ലപ്പളളി രാമചന്ദ്രന് പറഞ്ഞു. എല്ലാവരേയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഒരു പട്ടിക തയ്യാറാക്കാന്‍ സാധിച്ചിട്ടില്ല. എല്ലാ വിഭാഗങ്ങള്‍ക്കും മതിയായ പ്രാതിനിധ്യം കൊടുക്കാനായി എന്നും അവകാശപ്പെടുന്നില്ലെന്നും മുല്ലപ്പളളി കൂട്ടിച്ചേര്‍ത്തു.
Recommended Video
5 എംപിമാരുടെ കത്ത്
ആരെയും പുനസംഘനയില്‍ നിന്നും മനപ്പൂര്‍വ്വം ഒഴിവാക്കിയിട്ടില്ലെന്നും മുല്ലപ്പളളി പറഞ്ഞു. 96 കെപിസിസി സെക്രട്ടറിമാരുടെ ചുമതല ഏറ്റെടുക്കല്‍ പരിപാടിയിലാണ് അധ്യക്ഷന്റെ തുറന്ന് പറച്ചില്. കെ സുധാകരന്, കൊടിക്കുന്നില്‍ സുരേഷ്, ടിഎന്‍ പ്രതാപന്, എംകെ രാഘവന്, ആന്റോ ആന്റണി എന്നീ എംപിമാര്‍ ആണ് മുല്ലപ്പളളിക്കെതിരെ ഹൈക്കമാന്‍ഡിനെ സമീപിച്ചിരിക്കുന്നത്.