ഊരിപ്പിടിച്ച വാളിന് നടുവിലൂടെ നടന്ന പിണറായി വിജയന്‍ ആരെയാണ് ഭയക്കുന്നത്; ആയുധമാക്കി കോണ്‍ഗ്രസ്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകക്കെടുത്ത നടപടി വലിയ പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ സുരക്ഷക്കും ദുരന്ത പ്രതിരോധത്തിനും ആവശ്യമായതിനാലാണ് ഹെലികോപ്റ്റര്‍ വാടകക്കെടുത്തതാണെന്നായിരുന്നു വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.
രാജ്യത്തെ മിക്ക സംസ്ഥാനങ്ങള്‍ക്കും ഹെലികോപ്റ്ററുകളോ വിമാനങ്ങളോ ഉണ്ടെന്നും വ്യോമസേന വിമാനമുള്ളപ്പോള്‍ തന്നെ സുരക്ഷക്ക് കേന്ദ്രവും വിമാനങ്ങള്‍ വാങ്ങിയിട്ടുണ്ടെന്നും അതൊക്കെ ആവശ്യമായിരിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാദം. ഇതിനെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രതിമാസം രണ്ടു കോടി രൂപ ചെലവ് വരുന്ന ഹെലികോപ്റ്റര്‍ വാങ്ങിയത് സുരക്ഷയ്ക്കും ദുരന്തനിവാരണത്തിനും വേണ്ടിയാണെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി ജനങ്ങളെ വിഢികളാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കൊവിഡ് ഹോട്ട് സ്പോട്ടുകൾക്ക് മുസ്ലീം പള്ളികളുടെ പേര് നൽകി യോഗി സർക്കാർ;രൂക്ഷവിമർശനവുമായി കോൺഗ്രസ്
സുരക്ഷാസംവിധാനം
കേരളം ഭരിച്ച മുഖ്യമന്ത്രിമാരില്‍ ഏറ്റവുമധികം സുരക്ഷാസംവിധാനങ്ങളുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും തലശേരി റെയില്‍വേ സ്റ്റേഷനില്‍ നിന്നു തൊട്ടടുത്തുള്ള പിണറായിയിലെ തന്റെ വീട്ടിലേക്ക് മുഖ്യമന്ത്രി പോകുന്നത് 20 വാഹനങ്ങളുടെ അകമ്പടിയോടെയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.
ആരെയാണ് ഭയക്കുന്നത്
'ലക്ഷങ്ങള്‍ വിലമതിക്കുന്ന രണ്ടു ബുള്ളറ്റ് പ്രൂഫ് കാറുകളും മുഖ്യമന്ത്രിക്കുവേണ്ടി വാങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കു മാത്രമായി പ്രത്യേക സുരക്ഷ വ്യൂഹത്തെ ഡല്‍ഹിയില്‍ ഉള്‍പ്പടെ വിന്യസിച്ചിട്ടുണ്ട്. ഊരിപ്പിടിച്ച വാളുകള്‍ക്കും കത്തികള്‍ക്കും നടുവിലൂടെ നടന്ന പിണറായി വിജയന്‍ ഇപ്പോള്‍ ആരെയാണ് ഭയക്കുന്നത്.' മുല്ലപ്പള്ളി ചോദിക്കുന്നു.
വരാന്‍ പോകുന്ന ഒരു ദുരന്തം
'ദുരന്തനിവാരണ ആവശ്യത്തിന് നേവിയില്‍ നിന്നും സ്വകാര്യമേഖലയില്‍ നിന്നുമുള്ള ഹെലികോപ്റ്ററുകളാണ് കേരളം ഇന്നുവരെ ഉപയോഗിച്ചിട്ടുള്ളത്. അത് എപ്പോഴും ലഭ്യമാണു താനും. എന്നോ വരാന്‍ പോകുന്ന ഒരു ദുരന്തത്തിനുവേണ്ടി ഇപ്പോള്‍ തന്നെ ഹെലികോപ്റ്റര്‍ വാങ്ങി മൂടിക്കെട്ടി വച്ച വകയില്‍ പ്രതിദിനം ആറര ലക്ഷം രൂപയാണു ചെലവാകുന്നത്. മഹാപ്രളയത്തില്‍ സര്‍വവും നഷ്ടപ്പെട്ട നിരവധി പേര്‍ പതിനായിരം രൂപ സഹായത്തിനു കാത്തിരിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി ഓര്‍ക്കണമെന്നും' മുല്ലപ്പള്ളി പറഞ്ഞു.
പൂച്ച പെറ്റുകിടക്കുന്ന ട്രഷറി
മറ്റു പല സംസ്ഥാനങ്ങളും ഹെലികോപ്റ്റര്‍ വാങ്ങിയെന്നു മുഖ്യമന്ത്രിയുടെ വാദത്തേയും മുല്ലപ്പള്ളി തള്ളി. നിരവധി സംസ്ഥാനങ്ങള്‍ വാങ്ങിയിട്ടില്ലെന്നും സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലുള്ള വലിയ സംസ്ഥാനങ്ങള്‍ ഹെലികോപ്റ്റര്‍ വാങ്ങുന്നതും പൂച്ച പെറ്റുകിടക്കുന്ന ട്രഷറിയുമായി കഴിയുന്ന കേരളം വാങ്ങുന്നതും ഒരുപോലെയാണോയെന്നും മുല്ലപ്പള്ളി ചോദിച്ചു.
രണ്ടരലക്ഷം രൂപ ശമ്പളം
'എട്ട് ഉപദേശകര്‍ക്കു നല്കുന്ന ശമ്പളം ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനു നല്കുന്ന ശമ്പളത്തെക്കാള്‍ കുറവാണെന്നു മുഖ്യമന്ത്രി പറയുന്നു. അത്രയും വലിയ ശമ്പളം പറ്റുന്ന ആ ഉദ്യോഗസ്ഥന്‍ ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഏറ്റവും കൂടിയ ശമ്പളം പറ്റുന്ന ചീഫ് സെക്രട്ടറിക്കു കിട്ടുന്നത് പ്രതിമാസം 2.5 ലക്ഷം രൂപയാണ്. മുഖ്യമന്ത്രിയുടെ എട്ട് ഉപദേശകര്‍ക്കു കൂടി രണ്ടരലക്ഷം രൂപയാണ് ശമ്പളം നല്കുന്നതെന്നു പറയുന്നത് ആരെങ്കിലും വിശ്വസിക്കുമോ?'
നാം മുന്നോട്ട്
മുഖ്യമന്ത്രിയുടെ മുഖംമിനുക്കാനായി ന്യൂസ് ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്ന 'നാം മുന്നോട്ട്' പരിപാടിയിലൂടെയാണ് മുഖ്യമന്ത്രി അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വിമര്‍ശിച്ചു. ഈ പരിപാടിക്ക് പ്രതിവര്‍ഷം 6.37 കോടി രൂപയും അഞ്ചുവര്‍ഷത്തേക്ക് 31.85 കോടി രൂപയുമാണ് ചെലവ്. 'നാം മുന്നോട്ടി'ന്റെ നിര്‍മാണം പാര്‍ട്ടി ചാനലിനു കരാര്‍ നല്കിയിരിക്കുന്നത് ഒരു എപ്പിസോഡിന് 2.25 ലക്ഷം രൂപ എന്ന നിരക്കിലാണെന്നും അദ്ദേഹം പറഞ്ഞു.
കോടികളുടെ മാമാങ്കം
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പിആര്‍ഡിയും സിഡിറ്റും ചേര്‍ന്ന് നിര്‍മിച്ച് ദൂരദര്‍ശനില്‍ സാമ്പത്തിക ബാധ്യതകളില്ലാതെ സംപ്രേഷണം ചെയ്ത പരിപാടിയാണ് ഇന്നു കോടികളുടെ മാമാങ്കമായി മാറിയത്. ജനങ്ങളുടെ നികുതിപ്പണം ധൂര്‍ത്തടിക്കുന്ന ഓരോ ചില്ലിക്കാശിനും മുഖ്യമന്ത്രി കണക്കുപറയേണ്ടിവരുമെന്നും മുല്ലപ്പള്ളി പറഞ്ഞു.