കോൺഗ്രസിൽ ഭിന്നത രൂക്ഷം; സംയുക്ത സമരത്തിനില്ല, ഞാൻ പറയുന്നതാണ് പാർട്ടി നിലപാടെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായി സിപിഎമ്മുമായി സഹകരിച്ച് സമരത്തിനില്ലെന്ന് ആവർത്തിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇക്കാര്യത്തിൽ താൻ പറയുന്നതാണ് പാർട്ടി നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി യോഗം ചേർന്ന് സിപിഎമ്മുമായി സഹകരിച്ച് സമരം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്തിട്ടില്ല. എന്നാൽ വിഡി സതീശനെ പോലുള്ളവർക്ക് മറുപടി നൽകാനില്ലെന്നും വെള്ളാപ്പള്ളി കൂട്ടി ചേർത്തു. രാഹുൽ ഗാന്ധിയുടെ ഫാസിസത്തിന് എതിരെ ദേശീയ ഐക്യമെന്ന ആശയത്തെ തകർത്തത് സിപിഎമ്മാണ്. പിണറായി വിജയൻ അടക്കമുള്ള കേരളത്തിലെ നാല് പോളിറ്റ് ബ്യൂറോ അംഗങ്ങളാണ് അതിന് പിന്നിലെന്നും മുല്ലപ്പള്ളി ആരോപിച്ചു.
അതേസമയം കെപിസിസി നേതൃത്വം ആവശ്യപ്പെട്ടതുകൊണ്ടാണ് മംഗളൂരുവിലേക്ക് പോകാഞ്ഞതെന്ന കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ചുള്ള ചോദ്യത്തിന്, അദ്ദേഹത്തോട് പോകേണ്ടെന്ന് ഞാൻ പറഞ്ഞിട്ടില്ലെന്നായിരുന്നു മുല്ലപ്പള്ളി പ്രതികരിച്ചത്. താനാണ് സുധാകരനോടും രാജ്മോഹൻ ഉണ്ണിത്താനോടും മംഗളൂരുവിലേക്ക് പോകാൻ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മുമായി സഹകരിച്ച സമരം ചെയ്യില്ലെന്ന് പറഞ്ഞ മുല്ലപ്പള്ളിയുടെ പ്രസ്താവനയ്ക്കെതിരെ കഴിഞ്ഞ ദിവസം വിഡി സതീശൻ രംഗത്തെത്തിയിരുന്നു. ഇത്രയും ഗൗരവകരമായ സാഹചര്യത്തിലും സങ്കുചിതമായ സിപിഎം വിരുദ്ധ നിലപാട് മാത്രം പ്രതിഫലിക്കുന്ന അഭിപ്രായങ്ങൾ കെപിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പ്രകടിപ്പിക്കുന്നത് ഖേദകരമാണെന്നായിരുന്നു വിഡി സതീശൻ പ്രകടിപ്പച്ചിരുന്നത്.