പലതവണ അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ട് എഴുതി തള്ളിയ കേസ്, സോളാർ സിബിഐക്ക് വിട്ടതിനെതിരെ മുല്ലപ്പളളി
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സോളാർ കേസ് സിബിഐക്ക് വിട്ടതിനെ വിമർശിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ. സോളാര്‍ക്കേസ് സി ബി ഐക്ക് വിട്ട സര്‍ക്കാര്‍ നടപടി രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയോട് കൂടുയുള്ളതാണ് എന്ന് മുല്ലപ്പളളി രാമചന്ദ്രൻ ആരോപിച്ചു. ' പലതവണ അന്വേഷിച്ച് കഴമ്പില്ലെന്ന കണ്ട് എഴുതി തള്ളിയ കേസാണിത്. ഡിജിപി രാജേഷ് ദിവാന്, എഡിജിപിമാരായ അനില്‍കാന്ത്, ഷെയ്ഖ് ദര്‍വേഷ് സാഹിബ് എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് ഉന്നത സംഘം അന്വേഷിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാനായില്ല'.
ഇത് ഇപ്പോള്‍ വീണ്ടും കുത്തിപ്പൊക്കുന്നത് വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം പരാജയം ഭയക്കുന്നതിനാലാണ് എന്നും മുല്ലപ്പളളി രാമചന്ദ്രൻ ആരോപിച്ചു. വികസന നേട്ടങ്ങള്‍ അവകാശപ്പെടാനില്ലാത്ത സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളെ കള്ളക്കേസില്‍ കുടുക്കി പ്രതിച്ഛായ തകര്‍ത്ത് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഇത് കേരളീയ പൊതുസമൂഹം തിരിച്ചറിയുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് സിപിഎം ഇത്തരം കേസിന്റെ പിറകെ പോകുന്നത്.
വ്യാജപരാതിയില്‍ കേസുകള്‍ സി ബി ഐ യ്ക്ക് വിടാന്‍ സര്‍ക്കാര്‍ കാണിക്കുന്ന തന്റേടം സിപിഎമ്മുകാര്‍ പ്രതികളായ രാഷ്ട്രീയ കൊലപാതക കേസുകളില്‍ കാണിക്കുന്നില്ല.പെരിയ ഇരട്ടക്കൊല, ഷുഹൈബ് വധക്കേസ്, ടിപി ചന്ദ്രശേഖരന് വധക്കേസ് തുടങ്ങിയവയില്‍ സിബിഐ അന്വേഷണം തടസ്സപ്പെടുത്താന്‍ കോടികളാണ് സിപിഎമ്മും സംസ്ഥാന സര്‍ക്കാരും പൊടിച്ചത്. ഇതില്‍ നിന്ന് തന്നെ സോളാര്‍ക്കേസ് സിബിഐയ്ക്ക് വിട്ടതിലെ സര്‍ക്കാരിന്റെ ജാഗ്രതയും ആത്മാര്‍ത്ഥതയും പൊതുജനത്തിന് ബോധ്യപ്പെട്ടു എന്നും മുല്ലപ്പളളി രാമചന്ദ്രൻ .