മുല്ലപ്പള്ളിയുടെ അധ്യക്ഷസ്ഥാനം തെറിക്കും... കൊയിലാണ്ടിയിലും കൊടുവള്ളിയിലും അല്ല, കല്പറ്റയില് മത്സരിക്കും
തിരുവനന്തപുരം/ദില്ലി: കെപിസിസി അധ്യക്ഷനും മുന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ആയ മുല്ലപ്പള്ളി രാമചന്ദ്രനും ഇത്തവണ കോണ്‍ഗ്രസിന് വേണ്ടി തിരഞ്ഞെടുപ്പ് ഗോദയില്‍ മത്സരിക്കാനിറങ്ങും എന്ന് ഏറെക്കുറേ ഉറപ്പായി. ഹൈക്കമാന്‍ഡ് ഇതിന് അനുമതി നല്കി എന്നാണ് പുറത്ത് വരുന്ന വിവരം.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ മുല്ലപ്പള്ളിയെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്യും. തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് നേതൃമാറ്റം എന്ന ആവശ്യം ശക്തമായി ഉന്നയിക്കപ്പെടുകയും ചെയ്തിരുന്നു. മുല്ലപ്പള്ളിയെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് മാറ്റുന്നതിന് വേണ്ടിയുള്ള നീക്കമാണോ സ്ഥാനാര്‍ത്ഥിത്വം എന്ന ചോദ്യവും ഉയരുന്നുണ്ട്. പരിശോധിക്കാം...
എവിടെ മത്സരിക്കും
മുല്ലപ്പള്ളി രാമചന്ദ്രന് ഇത്തവണ മത്സരിക്കുമെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പേരാമ്പ്ര, കൊയിലാണ്ടി മണ്ഡലങ്ങളാണ് മുല്ലപ്പള്ളി പരിഗണിച്ചിരുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതിനിടെ കൊടുവള്ളിയില്‍ മുല്ലപ്പള്ളിയെ മത്സരിപ്പിക്കണം എന്ന ആവശ്യവും ഉയര്‍ന്നിരുന്നു.
കൊയിലാണ്ടിയിലെ ശക്തി?
ഒരുകാലത്ത് കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രം ആയിരുന്നെങ്കിലും കഴിഞ്ഞ മൂന്ന് ടേമിലും കൊയിലാണ്ടിയില്‍ വിജയിച്ചത് സിപിഎം ആയിരുന്നു. എന്നാല്‍ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പുകളില്‍ കൊയിലാണ്ടിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വലിയ ഭൂരിപക്ഷം ലഭിച്ചിരുന്നു. ഇതിന്റെ പിന്‍ബലത്തിലായിരുന്നു മുല്ലപ്പള്ളി കൊയിലാണ്ടിയില്‍ മത്സരിക്കണം എന്ന താത്പര്യം പ്രകടിപ്പിച്ചത്.
പ്രശ്നങ്ങള്‍
എന്നാല്‍ കൊയിലാണ്ടിയില്‍ മുല്ലപ്പള്ളി മത്സരിച്ചാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമാവില്ലെന്നും വിലയിരുത്തലുണ്ട്. ആര്‍എംപിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ഉണ്ടായ പ്രതിച്ഛായാനഷ്ടവും എല്ലാം തിരിച്ചടിയാകുമെന്നും ആശങ്കയുണ്ട്.
കല്പറ്റയിലേക്ക്
നിലവിലെ സാഹചര്യത്തില്‍ കല്പറ്റയില് ആയിരിക്കും മുല്ലപ്പള്ളി രാമചന്ദ്രന് മത്സരിക്കുക എന്നാണ് സൂചനകള്‍. സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ് കല്പെറ്റ. സികെ ശശീന്ദ്രന് എന്ന ജനകീയ നേതാവിലൂടെ സിപിഎം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മണ്ഡലം ആദ്യമായി പിടിച്ചെടുക്കുകയായിരുന്നു. വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി എല്‍ഡിഎഫില്‍ ഉണ്ടായിരുന്നപ്പോള്‍ പലതവണ ഇടതുമുന്നണി ഇവിടെ ജയിച്ചിട്ടുണ്ട്.
മികച്ച പ്രതീക്ഷ
തദ്ദേശ തിരഞ്ഞെടുപ്പില്‍ കല്പറ്റ മണ്ഡലത്തില്‍ യുഡിഎഫിന് 4,515 വോട്ടിന്റെ ലീഡുണ്ട്. പത്ത് ഗ്രാമപ്പഞ്ചായത്തുകളില്‍ ആറെണ്ണത്തിലും യുഡിഎഫിനാണ് ഭരണം എന്ന പ്രത്യേകതയും ഉണ്ട്. കല്പറ്റ നഗരസഭയില്‍ എല്‍ഡിഎഫിനാണ് ഭൂരിപക്ഷം.
രാഹുലിന്റെ സാന്നിധ്യം
രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യമാണ് കല്പറ്റ മണ്ഡലത്തിന്റെ മറ്റൊരു പ്രത്യേകത. വയനാട് മണ്ഡലത്തില്‍ ആയതിനാല്‍ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ പ്രത്യേക പരിഗണനയും മണ്ഡലത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതും. ഇതും മുല്ലപ്പള്ളിയുടെ വിജയ സാധ്യത കൂട്ടുന്നുണ്ട്.
എതിരാളി ആര്
കഴിഞ്ഞ തവണ യുഡിഎഫില്‍ കല്പറ്റ മണ്ഡലത്തില്‍ മത്സരിച്ചത് എല്‍ജെഡി സ്ഥാനാര്‍ത്ഥിയായ എംവി ശ്രേയാംസ് കുമാര്‍ ആയിരുന്നു. ശ്രേയാംസിന്റെ പാര്‍ട്ടി ഇപ്പോള്‍ എല്‍ഡിഎഫിനൊപ്പമാണ്. സിറ്റിങ് സീറ്റ് സിപിഎം എല്‍ജെഡിയ്ക്ക് വിട്ടുകൊടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്. രാജ്യസഭ എംപിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രേയാംസ്കുമാര്‍ മത്സര രംഗത്തുണ്ടാവില്ല എന്ന് ഉറപ്പാണ്.
ലീഗ് കണ്ണുവച്ച മണ്ഡലം
മുസ്ലീം ലീഗ് ഇത്തവണ കണ്ണുവച്ച മണ്ഡലങ്ങളില്‍ ഒന്നായിരുന്നു കല്പറ്റ. പാര്‍ട്ടിയ്ക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലവും ആണ് ഇത്. മലബാര്‍ മേഖലയില്‍ മുസ്ലീം ലീഗിന് സീറ്റില്ലാത്ത ഏക ജില്ലയും വയനാട് ആണ്. മുല്ലപ്പള്ളി എത്തുന്നതോടെ മുസ്ലീം ലീഗിന്റെ പ്രതീക്ഷകളും തകരും.
തരംഗത്തിലും തകരാതെ
തദ്ദേശ തിരഞ്ഞെടുപ്പില്‍ ശക്തമായ ഇടതു തരംഗമുണ്ടായിട്ടും യുഡിഎഫ് തകരാതെ നിന്ന ജില്ലകളില്‍ ഒന്നാണ് വയനാട്. സുല്‍ത്താന്‍ ബത്തേരിയിലും കല്പറ്റയിലും ലീഡ് നേടിയത് യുഡിഎഫ് ആയിരുന്നു. ഷുവര്‍ സീറ്റ് എന്ന നിലയ്ക്ക് തന്നെയാണ് മുല്ലപ്പള്ളി ഇത്തവണ കല്പറ്റയില് മത്സരിക്കാനിറങ്ങുക.
അധികാരം കിട്ടിയാൽ
മുല്ലപ്പള്ളി രാമചന്ദ്രൻ ജയിക്കുകയും യുഡിഎഫ് അധികാരത്തിൽ വരികയും ചെയ്താൽ മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് 100 ശതമാനം ഉറപ്പുള്ള ആളാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. നേരത്തേ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളിയ്ക്ക് ഹൈക്കമാൻഡുമായി അടുത്ത ബന്ധവും ഉണ്ട്. ഗ്രൂപ്പുകൾക്ക് അതീതൻ എന്ന പ്രതിച്ഛായയും അദ്ദേഹത്തിനുണ്ട്.
വടകര ആര്‍എംപിയ്ക്ക് ഉറപ്പിക്കാതെ മുരളീധരന്; വടകരയല്ലെങ്കില്‍ പിന്നെ എവിടെ? ആ ഗുണം പ്രതിഫലിക്കുമോ
Recommended Video