'സത്യം പറഞ്ഞാൽ അങ്ങേയ്ക്ക് എന്താണ് പണി?'; മുല്ലപ്പെരിയാർ മരം മുറി ഉത്തരവിൽ മന്ത്രി ശശീന്ദ്രനോട് ശബരീനാഥൻ
തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരം മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ വിവരം അറിഞ്ഞില്ലെന്ന വനം മന്ത്രി എകെ ശശീന്ദ്രന്റെ പ്രതികരണത്തിനെതിരെ വിമര്‍ശനിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെഎസ് ശബരീനാഥ് രംഗത്ത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയായിരുന്നപ്പോള്‍ സ്വന്തം വകുപ്പില്‍ ഇ മൊബിലിറ്റി പദ്ധതി അറിഞ്ഞില്ല. രണ്ടാം സര്‍ക്കാരില്‍ വനംമന്ത്രിയായപ്പോള്‍ മുട്ടില്‍ മരംമുറി അറിഞ്ഞില്ല. ഇപ്പോഴിതാ ബേബി ഡാമില്‍ തമിഴ്‌നാട് നടത്തിയ മരംമുറിയും ഇദ്ദേഹം അറിഞ്ഞില്ല. സത്യം പറഞ്ഞാല്‍ അങ്ങേയ്ക്ക് എന്താണ് പണിയെന്ന് ശബരീനാഥന്‍ ഫേസ്ബുക്കിലൂടെ ചോദിക്കുന്നു.
മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തുന്നതിന് മരങ്ങള്‍ മുറിക്കാന്‍ കേരള സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കത്തയച്ചിരുന്നു. മുല്ലപ്പെരിയാര്‍ ബേബി ഡാം ശക്തിപ്പെടിത്തുന്നതിന് മരങ്ങള്‍ മുറിക്കണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം.

തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അന്ന് തന്നെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് ഇത് അനുവദിച്ച് ഉത്തരവ് ഇറക്കിയിരുന്നു. എംകെ സ്റ്റാലിന്റെ കത്ത് വന്നപ്പോഴാണ് ഉത്തരവിനെ കുറിച്ച് അറിയുന്നതെന്നാണ് മന്ത്രി ശശീന്ദ്രന്‍ പ്രതികരിച്ചത്. തുടര്‍ന്ന് ഈ ഉത്തരപവ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നവംബര്‍ ആറിന് മരവിപ്പിച്ചു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തുന്നത്.
അതേസമയം, പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന ഓരോ മെഗാപദ്ധതിയും ഒന്നുകില്‍ കമ്മീഷന്‍ തട്ടുന്നതിനോ അല്ലെങ്കില്‍ അഴിമതിക്കോ വേണ്ടി മാത്രമായിരുന്നെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇ മൊബിലിറ്റി പദ്ധതിയുടെ പശ്ചാത്തലത്തിലാണ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനം. ഇ- മൊബിലിറ്റി പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ വീണ്ടും പിന്മാറിയത് ജാള്യം മറയ്ക്കാനാണെന്ന് ചെന്നിത്തല പറഞ്ഞു.
കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ഇ-മൊബിലിറ്റി പദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ വീണ്ടും പിന്മാറാന്‍ തീരുമാനിച്ചത് അഴിമതി കൈയോടെ കണ്ടുപിടിച്ചതിന്റെ ജാള്യം കൊണ്ടാന്ന്. കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്നപ്പോള്‍ അതിലെ അഴിമതി കയ്യോടെ പിടിച്ചത് കാരണം നടപ്പിലാക്കാനായില്ല. ഈ മാസം രണ്ടിനു വീണ്ടും പദ്ധതി രഹസ്യമായി നടപ്പിലാക്കാനുളള ശ്രമവും ഞാന്‍ പുറത്ത് കൊണ്ട് വരുകയും പദ്ധതി നടപ്പിലാക്കുന്നതിനെതിരെ മുഖ്യമന്ത്രിക്ക് കഴിഞ്ഞയാഴ്ച കത്ത് നല്‍ക്കുകയും ചെയ്തിരുന്നു.
തുടര്‍ന്നാണ് പദ്ധതിയുമായി മുന്നോട്ട് പോകണ്ട എന്ന നിര്‍ദേശം ഉണ്ടായിരിക്കുന്നത്. ഈ പദ്ധതിയെ ചുറ്റിപ്പറ്റി ഒട്ടേറെ ക്രമക്കേടും, ദുരൂഹതകളും ആദ്യംമുതല്‍ തന്നെ നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ഒട്ടേറെ ചോദ്യങ്ങള്‍ ഞാന്‍ ഉന്നയിച്ചിരുന്നെങ്കിലും ഒരു ചോദ്യത്തിന് പോലും വ്യക്തമായ മറുപടി പറയാതെ ഒഴിഞ്ഞുമാറുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഗതാഗതവകുപ്പ് മന്ത്രിയെപ്പോലും ഇരുട്ടില്‍ നിറുത്തിയാണ് ഇതുമായി ബന്ധപ്പെട്ട പല തീരുമാനങ്ങളും മുഖ്യമന്ത്രി കൈക്കൊണ്ടത്.
സെബി കരിമ്പട്ടികയില്‍പ്പെടുത്തിയ പിഡബ്ലിയുസി എന്ന സ്ഥാപനത്തെ പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി തെരഞ്ഞെടുത്തതിനെതിരെ പ്രശാന്ത് ഭൂഷണ്‍ അടക്കം രാജ്യത്തെ പ്രമുഖ നിയമജ്ഞര്‍ പിണറായി വിജയന് കത്തെഴുതിയെങ്കിലും മുഖ്യമന്ത്രി മൗനം പാലിക്കുകയായിരുന്നു. കെ.എസ്.ആര്‍.ടി.സി .യുടെ നവീകരണത്തിന്റെ മറവില്‍ വന്‍തീവെട്ടിക്കൊള്ളയ്ക്കാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് ഇപ്പോള്‍ വ്യക്തമായി. അഴിമതിയും, ക്രമക്കേടും ഇത്ര വ്യവസ്ഥാപിതമായി നടപ്പിലാക്കിയ ഒരു സര്‍ക്കാര്‍ കേരള ചരിത്രത്തില്‍ വേറെ ഇല്ല.
ഡിസ്റ്റിലറി -ബ്രുവെറി വിഷയം, സ്പ്ലിംഗ്ലര്‍ ആരോഗ്യ ഡാറ്റാ കരാര്‍, ബെവ്ക്യു ആപ്പ്, പമ്പാ മണല്‍കടത്ത്, ആഴക്കടല്‍ മത്സ്യബന്ധനകരാര്‍, വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി എന്നിങ്ങനെ അഴിമതി മുന്‍നിറുത്തി കൊണ്ടുവന്ന പല പദ്ധതികളും പ്രതിപക്ഷ ഇടപെടലിനെ തുടര്‍ന്ന് പിണറായി സര്‍ക്കാരിന് യൂ-ടേണടിക്കേണ്ടിവന്നു. ഇ-മൊബിലിറ്റി പദ്ധതി ഇതിന്റെ അവസാനത്തെ ഉദാഹരണമാണ്. കെ.എസ്.ആര്‍.ടി.സി.യുടെ ആധുനികവല്‍ക്കരണത്തിനോ, നവീകരണത്തിനോ ആരും എതിരല്ല എന്നാല്‍ അതിന്റെ പേരില്‍ വന്‍ കൊള്ള നടത്താനാണ് പിണറായി വിജയന്‍ ശ്രമിച്ചത്. പദ്ധതി ഉപേക്ഷിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ ഇനിയും അവശേഷിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇനിയും മൗനം അവലംബിക്കാതെ പരസ്യമായ കുറ്റസമ്മതം നടത്തണം.












Click it and Unblock the Notifications