മുള്ളേരിയ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്ന കേസില്‍ സഹപാഠി അറസ്റ്റില്‍
മുള്ളേരിയ: സഹപാഠിയുടെ കുത്തേറ്റ് മരിച്ച സുള്ള്യ നെഹ്‌റു മെമ്മോറിയല്‍ കോളേജിലെ രണ്ടാംവര്‍ഷ ബി.എസ്.സി വിദ്യാര്‍ത്ഥിനിയും മുള്ളേരിയയിലെ മലഞ്ചരക്ക് വ്യാപാരി ശാന്തിനഗറിലെ രാധാകൃഷ്ണ ഭട്ടിന്റെയും ദേവകിയുടെയും മകളുമായ അക്ഷത(19)യുടെ മൃതദേഹം വീട്ടുപറമ്പില്‍ സംസ്‌കരിച്ചു.
സുള്ള്യ ഗവ. ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് അക്ഷതയുടെ മൃതദേഹം മുള്ളേരിയ ശാന്തിനഗറിലെ വീട്ടിലെത്തിച്ചത്. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കുകയായിരുന്നു. അക്ഷതയെ കൊലപ്പെടുത്തിയ കേസില്‍ സഹപാഠി സുള്ള്യ നാരായണകജെയിലെ കാര്‍ത്തികി(19)നെ സുള്ള്യ പൊലീസ് അറസ്റ്റ് ചെയ്തു.
കേരളത്തിലേക്ക് കോടികളുടെ മയക്കുമരുന്ന് കടത്ത്; സംഘത്തലവന്‍ ബാലാജിയും പിടിയില്‍
ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് കൊല നടന്നത്. കോളേജ് വിട്ട് സാധാരണ വൈകിട്ട് അഞ്ചരയോടെയാണ് അക്ഷത വീട്ടിലെത്താറ്. സ്വകാര്യ ബസ് സമരത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ കോളേജ് അധികൃതരുടെ അനുമതി വാങ്ങി നേരത്തെ എത്തിയിരുന്നു. ഇന്നലെ മൂന്നരമണിയോടെയാണ് കോളേജില്‍ നിന്നിറങ്ങിയത്. താന്‍ കോളേജില്‍ നിന്നിറങ്ങിയതായി പിതാവിനെ വിളിച്ച് അക്ഷത അറിയിച്ചിരുന്നു. ചെന്നകേശ്വര ക്ഷേത്ര റോഡിലൂടെ ബസ്സ്റ്റാന്റിലേക്ക് നടന്നുപോകുന്നതിനിടെ റോട്ടറി സ്‌കൂളിന് സമീപത്തെത്തിയപ്പോഴാണ് പിന്തുടര്‍ന്ന് വന്ന കാര്‍ത്തിക് അക്ഷതയെ കുത്തിയത്.
വയറ്റത്തും നെഞ്ചത്തുമായി ഏഴ് കുത്തുകളേറ്റു. അതിനിടെ നാട്ടുകാര്‍ ഓടിക്കൂടിയതോടെ കാര്‍ത്തിക് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. അക്ഷതയെ ഉടന്‍ തന്നെ സുള്ള്യ കെ.വി.ജെ ആസ്പത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് അക്ഷത മരിച്ചത്. കാര്‍ത്തികിനെ പ്രഥമ ശുശ്രൂഷക്ക് ശേഷം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
രാത്രി 12 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാണ് കൊലയെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു. കാര്‍ത്തികിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ദക്ഷിണ കന്നഡ എ.എസ്.പി. ശ്രീനിവാസ, സി.ഐ. സതീഷ് കുമാര്‍, എസ്.ഐ. മഞ്ജുനാഥ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഇന്‍ക്വസ്റ്റിന് ശേഷമാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയത്. അനുഷ ഏക സഹോദരിയാണ്.
അക്ഷത പത്താംക്ലാസു വരെ മുള്ളേരിയ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലും പ്ലസ്ടു എടനീര്‍ സ്വാമിജീസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലുമാണ് പഠിച്ചത്. മരണവിവരമറിഞ്ഞ് സഹപാഠികളും രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരുമടക്കം നിരവധി പേരാണ് അക്ഷതയുടെ വീട്ടിലെത്തിയത്.