ബിനോയ് കോടിയേരിയെ മുംബൈ പോലീസ് ചോദ്യം ചെയ്തു... ഡിഎന്‍എ പരിശോധന വേണം; രക്തസാമ്പിൾ നൽകാൻ തയ്യാർ
മുംബൈ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയെ മുംബൈ പോലീസ് ചോദ്യം ചെയ്തു. മുംബൈ ഓഷിവാര പോലീസ് സ്‌റ്റേഷനില്‍ വിളിപ്പിച്ചായിരുന്നു ചോദ്യം ചെയ്യല്‍.
യുവതിക്ക് മറ്റ് ബന്ധങ്ങളെന്ന് ബിനോയിയുടെ അഭിഭാഷകൻ, നടനൊപ്പമുളള ചിത്രങ്ങളടക്കം ഹാജരാക്കി
കേസില്‍ മുന്‍കൂര്‍ ജാമ്യം നേടിയ ബിനോയ് കോടിയേരിയെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കണം എന്ന നിബന്ധനയോടെ ആയിരുന്നു ബിനോയ്ക്ക് സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
കുട്ടിയുടെ പിതൃത്വം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് ഡിഎന്‍എ പരിശോധനയ്ക്ക് ബിനോയ് വിധേയനാകണം എന്നാണ് മുംബൈ പോലീസ് ആവശ്യപ്പെടിട്ടുള്ളത്. ഇതിന് ബിനോയ് സമ്മതം അറിയിക്കുകയും ചെയ്തു.
വിവാഹ വാഗ്ദാനം
ബിഹാര്‍ സ്വദേശിനിയും ദുബായില്‍ ബാര്‍ ഡാന്‍സറും ആയിരുന്ന യുവതി ആണ് പരാതിക്കാരി. ബിനോയ് തന്നെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് പരാതി. ഈ ബന്ധത്തില്‍ എട്ട് വയസ്സുള്ള ഒരു ആണ്‍കുഞ്ഞുണ്ടെന്നും യുവതിയുടെ പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് അറസ്റ്റിലേക്ക് നീങ്ങുമെന്നായപ്പോള്‍ ബിനോയ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയായിരുന്നു.
ബലാത്സംഗ കുറ്റം നിലനില്‍ക്കില്ല?
ബിനോയ്‌ക്കെതിരെ ബലാത്സംഗത്തിനും വഞ്ചനയ്ക്കും ആയിരുന്നു മുംബൈ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ ബലാത്സംഗ കുറ്റം നിലനില്‍ക്കില്ല എന്നായിരുന്നു ബിനോയുടെ വാദം. എന്തായാലും കോടതി ബിനോയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തു.
ഭര്‍ത്താവെന്ന്
വിവാഹ വാഗ്ദാനം നല്‍കി പീഡനം എന്നാണ് പരാതിയെങ്കിലും ബിനോയ് തന്റെ ഭര്‍ത്താവാണെന്നും കുട്ടിയുടെ പിതാവാണെന്നും ആയിരുന്നു യുവതിയുടെ വാദം. ഇത് സംബന്ധിച്ച പാസ്‌പോര്‍ട്ട് രേഖകളും കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റും യുവതി പുറത്ത് വിട്ടിരുന്നു.
വ്യാജരേഖ?
ബിനോയ് തന്നെ വിവാഹം കഴിച്ചിരുന്നു എന്നതിന് തെളിവായി ഒരു നോട്ടറി രേഖയും യുവതി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ വിവാഹം നടന്നു എന്ന് പറയുന്ന ദിവസം ബിനോയ് വിദേശത്തായിരുന്നു എന്നാണ് പാസ്‌പോര്‍ട്ട് രേഖകള്‍ വ്യക്തമാക്കുന്നത്. രേഖയുടെ ആധികാരികത നോട്ടറി തന്നെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
ഒളിവില്‍ നിന്ന് വെളിച്ചത്തിലേക്ക്
കേസുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് കേരളത്തില്‍ എത്തിയതിന് പിറകേ ബിനോയ് ഒളിവില്‍ പോവുകയായിരുന്നു. കണ്ണൂരിലേയും തിരുവനന്തപുരത്തേയും വീടുകളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ ആയില്ല. എന്നാല്‍ മുംബൈ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് പിറകേ ബിനോയ് പോലീസ് സ്‌റ്റേഷനില്‍ ഹാജരാവുകയും ചെയ്തു.