ബിനോയ് ശരിക്കും മുങ്ങി! തിരുവനന്തപുരത്തെ പാര്‍ട്ടി ഫ്‌ലാറ്റില്‍ കയറാനാകാതെ മുംബൈ പോലീസ്,
തിരുവനന്തപുരം: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതിയില്‍ ബിനോയ് കോടിയേരിയെ കസ്റ്റഡിയില്‍ എടുക്കാന്‍ മുംബൈ പോലീസിന് ഇനിയും സാധിച്ചില്ല. കണ്ണൂരിലെ രണ്ട് വീടുകളിലും ബിനോയെ കണ്ടെത്താന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് മുംബൈ പോലീസ് സംഘം കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയിരുന്നു. ഇവിടെ നിന്നും ബിനോയെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ഇവര്‍ക്ക് ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
യുവതിയുടെ പീഡന പരാതി; ബിനോയ് കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസിന് സാധ്യത
തിരുവനന്തപുരത്തെ മുടവന്‍മുകളിലെ വീട്ടില്‍ പോലീസ് സംഘം എത്തിയെങ്കിലും ബിനോയ് അവിടെ ഉണ്ടായിരുന്നില്ല. പരാതിക്കാരിയായ യുവതി നല്‍കിയ മറ്റൊരു വിലാസം എകെജി സെന്ററിന്റെ ഭാഗമായ ഫ്‌ലാറ്റിന്റേതായിരുന്നു. എന്നാല്‍ ഇവിടെ പരിശോധന നടത്താന്‍ പോലീസിന് സാധിച്ചതും ഇല്ല.
എന്തായാലും ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മുംബൈയിലെ കോടതിയുടെ പരിഗണനയില്‍ ആണ്. ജാമ്യം ലഭിക്കുമോ എന്ന കാര്യം തിങ്കളാഴ്ചയേ അറിയാന്‍ കഴിയൂ.
ബിനോയ് ഒളിവില്‍
കേസില്‍ അറസ്റ്റ് ഭയന്ന് ബിനോയ് കോടിയേരി ഒളിവില്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ പോലീസില്‍ നിന്നുള്ള രണ്ടംഗ സംഘം കേരളത്തില്‍ എത്തിയതിന് പിറകേ ആണ് ബിനോയ് അപ്രത്യക്ഷനായത്. പരാതിയില്‍ നല്‍കിയ വിലാസം പ്രകാരം ആദ്യം കോടിയേരിയില്‍ ആയിരുന്നു പോലീസുകാര്‍ എത്തിയത്.
ഫോണിലും കിട്ടുന്നില്ല
യുവതിയുടെ പരാതി വാര്‍ത്തയായ സമയത്ത് ബിനോയ് പരസ്യ പ്രതികരണങ്ങള്‍ക്ക് തയ്യാറായിരുന്നു. ടിവി ചാനലുകളോട് മൊബൈല്‍ ഫോണില്‍ പ്രതികരിക്കാനും തയ്യാറായിരുന്നു. എന്നാല്‍ അറസ്റ്റിലേക്ക് നീങ്ങിയേക്കും എന്ന സംശയം ഉയര്‍ന്നതോടെ ബിനോയുടെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ആണ്.
പാര്‍ട്ടി ഫ്‌ലാറ്റില്‍
യുവതിയുടെ പരാതിയില്‍ നല്‍കിയിരിക്കുന്ന വിലാസങ്ങളില്‍ ഒന്ന് എകെജി സെന്ററിനോട് ചേര്‍ന്നുള്ള പാര്‍ട്ടി ഫ്‌ലാറ്റിന്റേതാണ്. ഇവിടെ പരിശോധന നടത്തണം എന്ന് മുംബൈ പോലീസ് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ഇതിന് കേരള പോലീസ് സഹായം നല്‍കിയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. സിപിഎമ്മിന്റെ ഉടമസ്ഥതയില്‍ ഉള്ള ഫ്‌ലാറ്റ് ആണെന്ന മറുപടിയാണത്രെ കേരള പോലീസ് നല്‍കിയത്.
തെളിവുകള്‍ എതിര്
യുവതിയെ അറിയാമെങ്കിലും മറ്റ് രീതിയില്‍ ഉള്ള ഒരു ബന്ധവും അവരുമായി ഇല്ലെന്നായിരുന്നു ബിനോയുടെ പ്രതികരണം. എന്നാല്‍ ബിനോയ് മുംബൈയില്‍ എത്തി യുവതിയ്‌ക്കൊപ്പം ഫ്‌ലാറ്റിലും ഹോട്ടലിലും താമസിച്ചതിനുള്ള തെളിവുകള്‍ എല്ലാം പോലീസിന്റെ കൈവശം ഉണ്ട്. ഇക്കാര്യം മുംബൈ പോലീസ് കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. വീഡിയോകളും ചിത്രങ്ങളും അടക്കമുള്ള തെളിവുകള്‍ ആയിരുന്നു യുവതി പോലീസിന് കൈമാറിയത്.
ഡിഎന്‍എ ടെസ്റ്റ്
കുട്ടി ബിനോയുടേത് തന്നെ ആണോ എന്ന് തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തേണ്ട സാഹചര്യവും വന്നേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. യുവതി ഇക്കാര്യത്തില്‍ ആദ്യമേ സന്നദ്ധത അറിയിച്ചിരുന്നു. ബിനോയും ഇക്കാര്യത്തില്‍ സഹകരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
ലുക്ക് ഔട്ട് നോട്ടീസ്
കേസില്‍ അറസ്റ്റ് ഉറപ്പായാല്‍ ബിനോയ് രാജ്യം വിട്ടേക്കും എന്ന അഭ്യൂഹവും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ബിനോയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കാനും മുംബൈ പോലീസ് തീരുമാനിച്ചിട്ടുണ്ട്.